കൊല്ലം: സ്വന്തം തട്ടകത്തിൽ ഉൾപ്പെടെ മത്സരിച്ച അഞ്ചിടത്തും കാലിടറിയ ആർ.എസ്.പി തോൽവി പഠിക്കാൻ ആലോചിക്കുന്നു. ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും താഴേത്തട്ടിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുമാണ് ആലോചന. 8ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യും.
ചവറയിലെ തോൽവി പാർട്ടിയെ ഞെട്ടിച്ചെന്ന് മാത്രമല്ല, അണികളുടെ ആത്മവിശ്വാസവും നഷ്ടപ്പെടുത്തിയിട്ടുണ്ട്. ചവറയിലും കുന്നത്തൂരിലും വളരെ ചെറിയ വോട്ടുകൾക്കാണ് പരാജയപ്പെട്ടതെങ്കിലും ഇരവിപുരത്തും ആറ്റിങ്ങലും മട്ടന്നൂരും വലിയ തിരിച്ചടിയാണ് നേരിട്ടത്. സീനിയറായ ആർ.എസ്.പി നേതാവും മുൻ മന്ത്രിയുമായ ബാബു ദിവാകരന് കനത്ത പരാജയമാണ് ഇരവിപുരത്ത് നേരിടേണ്ടിവന്നത്.
കയ്പമംഗലം വിട്ടുകൊടുത്ത് മട്ടന്നൂരിലാണ് ഇക്കുറി മത്സരിച്ചത്. അവിടെയും ആറ്റിങ്ങലും ലഭിച്ച വോട്ടുകളേക്കാൾ ഇരട്ടിയാണ് എതിർ സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം. പരാജയ കാരണം കണ്ടെത്തി സംഘടനാ സംവിധാനം ശക്തിപ്പെടുത്തണമെന്നാണ് പാർട്ടിക്കുള്ളിൽ ഉയരുന്ന ശക്തമായ ആവശ്യം.
ചവറയിലെ തോൽവി അടിത്തറയിളക്കി
ആദ്യമായാണ് ആർ.എസ്.പിക്ക് ചവറയിൽ പരാജയം ഏൽക്കേണ്ടിവന്നത്. നേരത്തെ പ്രചാരണം ആരംഭിച്ചിട്ടും ഷിബു ബേബിജോണിന് ആയിരത്തോളം വോട്ടുകൾക്ക് തോൽവി സമ്മതിക്കേണ്ടിവന്നു. ഇതിന്റെ കാരണമാണ് പാർട്ടി തലനാരിഴകീറി അന്വേഷിക്കുന്നത്. ചവറയിലെ അടിത്തറ ഇളകിയാൽ പാർട്ടിയെ തന്നെ ബാധിക്കും. കുന്നത്തൂരിൽ ഉല്ലാസ് കോവൂർ കഴിഞ്ഞ അഞ്ചുവർഷം നടത്തിയ ചിട്ടയായ പ്രവർത്തനത്തിലൂടെ കോവൂർ കുഞ്ഞുമോന്റെ വലിയ ഭൂരിപക്ഷം ഗണ്യമായി കുറച്ചു. വെറും 1,400 വോട്ട് മതിയായിരുന്നു ഉല്ലാസിന് വിജയിക്കാൻ. അടിത്തട്ട് ശക്തമാക്കി ഇത്തരം തോൽവികൾ ഒഴിവാക്കണമെന്നാണ് ആവശ്യം.
മണ്ഡലം, ആർ.എസ്.പിക്ക് ലഭിച്ച വോട്ട്, എതിർ സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം
കുന്നത്തൂർ - ഉല്ലാസ് കോവൂർ- 66,646 - 2,790
ചവറ - ഷിബു ബേബിജോൺ - 62,186 - 1,096
ഇരവിപുരം - ബാബു ദിവാകരൻ - 43,452 - 22,121
ആറ്റിങ്ങൽ - എ. ശ്രീധരൻ - 36,938 - 31,636
മട്ടന്നൂർ - ഇല്ലിക്കൽ അഗസ്റ്റി - 35,166 - 60,963
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |