SignIn
Kerala Kaumudi Online
Thursday, 25 April 2024 10.08 AM IST

കടുംവെട്ട് നടത്തല്ലേ

editorial-

കൊവിഡ് ചികിത്സ നൽകുന്ന സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ സർക്കാർ ഇടപെടണമെന്ന ഹൈക്കോടതി നിർദ്ദേശം സമൂഹത്തിന്റെ താത്‌പര്യം ഉയർത്തിപ്പിടിക്കുന്നതാണ്. കൊവിഡ് ചികിത്സയ്ക്ക് ഈടാക്കാവുന്ന പൊതുവായ നിരക്ക് സർക്കാർ നേരത്തെ മുന്നോട്ടുവച്ചിരുന്നെങ്കിലും സ്വകാര്യ ആശുപത്രികൾ സ്വന്തം നിലയ്ക്കുള്ള നിരക്കാണ് ഇപ്പോൾ ഈടാക്കിവരുന്നത്. എത്ര പണം നൽകാനും തയ്യാറുള്ളവർ ധാരാളമുണ്ടെന്നുള്ളത് ശരിതന്നെ. എന്നാൽ ഇതു അവസരമായി കണ്ട് കൊള്ളലാഭത്തിനു മുതിർന്നുകൂടാത്തതാണ്. അനിയന്ത്രിതമായ തോതിൽ രോഗികളുടെ വർദ്ധനയാണ് കടം വാങ്ങിയെങ്കിലും സ്വകാര്യ ആശുപത്രിയെ സമീപിക്കാൻ സാധാരണക്കാരെയും പ്രേരിപ്പിക്കുന്നത്. സർക്കാർ സംവിധാനങ്ങൾക്ക് താങ്ങാവുന്നതിനപ്പുറം രോഗികൾ പെരുകുമ്പോൾ ചികിത്സ തേടി സ്വകാര്യ ആശുപത്രികളിലേക്ക് ഓടുന്നവർ അനവധിയാണ്. രോഗതീവ്രത അനുസരിച്ചാണ് ഏതു ആശുപത്രിയിലും ചികിത്സ നൽകുന്നത്. എന്നാൽ പല സ്വകാര്യ ആശുപത്രികളും പാക്കേജ് നിശ്ചയിച്ച് വലിയ തുക തന്നെ ഈടാക്കുന്നുണ്ട്. ഐ.സി, വെന്റിലേറ്റർ നിരക്കുകളിലും ഭീമമായ വ്യത്യാസം കാണാം. ഓരോ രോഗിയിൽ നിന്നും ദിവസേന രണ്ട് പി.പി.ഇ കിറ്റിനുള്ള പണം വരെ ഈടാക്കുന്ന ആശുപത്രികളുണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ വിഷയവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യം ഒന്നടങ്കം കൊവിഡ് മഹാമാരിയിൽപ്പെട്ട് ഉഴലുമ്പോൾ സ്വകാര്യ ആശുപത്രികൾ സാമൂഹിക പ്രതിബദ്ധത പാടേ വിസ്മരിച്ച് കടുംവെട്ടിനു തുനിയാൻ പാടില്ലാത്തതാണ്. ഇവിടെയാണ് സർക്കാർ ഇടപെടലിന്റെ പ്രസക്തി. സർക്കാരിന്റെ അനുമതിയോടെയാണ് സ്വകാര്യ ആശുപത്രികളും കൊവിഡ് ചികിത്സ ഏറ്റെടുത്തിട്ടുള്ളത്. ഓരോ തരം ചികിത്സയ്ക്കും ഉപകരണങ്ങൾക്കും സംവിധാനങ്ങൾക്കും സർക്കാർ നിരക്ക് നിശ്ചയിട്ടുമുണ്ട്. ഇതു പാലിക്കാൻ ആശുപത്രികൾ തയ്യാറാവുന്നില്ലെങ്കിൽ സർക്കാർ അതിൽ ഇടപെടുകതന്നെ വേണം. ദുരന്തകാലം കൊള്ളലാഭത്തിനുള്ള അവസരമാക്കാൻ അനുവദിക്കരുത്. സർക്കാർ ഇടപെടലിന് കാത്തിരിക്കാതെ സ്വകാര്യ ആശുപത്രികൾ തന്നെ കൊവിഡ് ചികിത്സാ നിരക്കുകൾ സാധാരണക്കാർക്കും താങ്ങാവുന്ന വിധത്തിൽ പുതുക്കി നിശ്ചയിക്കാൻ തയ്യാറാകണം.

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ച ദിവസം തന്നെ സിംഗിൾ ബെഞ്ചിൽ കൊവിഡ് പരിശോധനാഫീസ് സർക്കാർ 500 രൂപയായി കുറച്ചതിനെതിരെ ലാബുകാർ നൽകിയ ഹർജിയിൽ വാദം കേട്ടിരുന്നു. സർക്കാരിന് ഇത്തരത്തിൽ നിരക്ക് കുറയ്ക്കാൻ അധികാരമുണ്ടോ എന്ന നിയമ പ്രശ്നവും കൂട്ടത്തിൽ പൊന്തിവന്നിരുന്നു. കൊവിഡ് ബാധിതനായിട്ടുണ്ടോ എന്നു തിട്ടപ്പെടുത്താനുള്ള ആർ.ടി.പി.സി.ആർ ടെസ്റ്റിന് ലാബുകാർ ഈടാക്കുന്നത് അമിത നിരക്കാണെന്ന് വ്യാപകമായ പരാതി ഉയർന്നപ്പോഴാണ് സർക്കാർ ഇടപെട്ട് ഫീസ് 500 രൂപയായി നിജപ്പെടുത്തിയത്. കൊവിഡിന്റെ ആരംഭകാലത്ത് ഇതിന്റെ മൂന്നും നാലും ഇരട്ടിയാണ് ലാബുകാർ ഈടാക്കിയതെന്നത് മറക്കാറായിട്ടില്ല. ലാബുകാർ മാത്രമല്ല പരിശോധനയ്ക്ക് അനുമതി ലഭിച്ച സ്വകാര്യ ആശുപത്രികളും വലിയ കൊയ്‌ത്തു തന്നെയാണ് ഈയിനത്തിൽ നടത്തിയത്. കേരളത്തിനു പുറത്തെ പരിശോധനാ നിരക്ക് ചൂണ്ടിക്കാട്ടി പലരും സർക്കാരിൽ സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായാണ് ഇവിടെയും സർക്കാർ ഇടപെട്ടതും നിരക്ക് കുറച്ചതും. സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് പരിശോധന നിറുത്തിവയ്ക്കാൻ പോലും ചില ലാബുകൾ തയ്യാറായി. മഹാമാരിക്കിടയിലും ലാഭക്കൊതിയാകാം ഇത്തരത്തിലൊരു നടപടിക്ക് അവരെ പ്രേരിപ്പിച്ചത്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ സർക്കാരിന് നിറവേറ്റേണ്ട സാമൂഹ്യബാദ്ധ്യത എല്ലാറ്റിനും മേലെ തന്നെയാണ്. അതുകൊണ്ടാണ് നിരക്കു കുറച്ച സർക്കാർ നടപടിയെ കോടതിയും അഭിനന്ദിച്ചത്. സമൂഹമൊന്നാകെ വലിയൊരു ആപത്തിൽപ്പെട്ടിരിക്കുമ്പോൾ തങ്ങളാലാകുംവിധം ജനങ്ങളെ സഹായിക്കേണ്ട ബാദ്ധ്യതയിൽ നിന്ന് ഒരു സ്ഥാപനത്തിനും ഒഴിഞ്ഞുനിൽക്കാനാകില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.