തിരുവനന്തപുരം: കൊവിഡ് വാക്സിന്റെ രണ്ടാംഡോസ് മൂന്ന് മാസത്തിനുശേഷം സ്വീകരിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത് സർക്കാർ നയമല്ല. മറിച്ച് പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണ്. നേരത്തെ കൊവാക്സിൻ 28 ദിവസങ്ങൾക്കുള്ളിലും കൊവിഷീൽഡ് 41 ദിവസങ്ങൾക്കുള്ളിലുമാണ് എടുക്കേണ്ടിയിരുന്നത്. എന്നാൽ, ഇതനുസരിച്ച് നൽകാൻ വാക്സിനില്ലാതായതോടെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വൻതിരക്കും ബഹളവുമുണ്ടാകുന്ന സാഹചര്യമുണ്ടായി. രണ്ടാം വാക്സിനായി ഇത്തരത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പതിനെട്ട് വയസ് കഴിഞ്ഞവർക്ക് വാക്സിൻ കൊടുത്തുതുടങ്ങുന്നത് സംബന്ധിച്ച് നിലവിൽ കൃത്യതയായിട്ടില്ല. സ്റ്റോക്ക് അനുസരിച്ച് രണ്ടാം വാക്സിനും എൺപത് വയസ് പിന്നിട്ടവർക്കും നൽകാനാണ് ശ്രമിക്കുന്നത്.
കൂടുതൽ വാക്സിന് സർക്കാർ ഒാർഡർ നൽകിയിട്ടുണ്ട്. കേന്ദ്രത്തിൽ നിന്ന് കിട്ടാനുമുണ്ട്. ഇത് എപ്പോൾ ലഭിക്കുമെന്ന് അറിയില്ല. അത് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ ആസൂത്രണം ചെയ്യാനാകുകയുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിലവിൽ 2.4ലക്ഷം വാക്സിൻ കരുതലുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ നാല് ലക്ഷം കൊവിഷീൽഡും 75000 കൊവാക്സിനും ലഭിച്ചു. ഇത് ജില്ലകളിലേക്ക് വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |