ചരക്ക് വാഹനങ്ങൾ പരിശോധിക്കരുതെന്നും ഡി.ജി.പി
തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പൊലീസിന് നിർദ്ദേശം നൽകി. മാസ്‌ക് ധരിക്കാത്തവരെ അത് ധരിക്കാൻ വിനയത്തോടെയും ശക്തമായും പ്രേരിപ്പിക്കുകയാണ് വേണ്ടത്. അവർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാം. അപമര്യാദയായി പെരുമാറാൻ പാടില്ല. ഇത് സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിർദ്ദേശം.
പാൽ വിൽപ്പന കേന്ദ്രങ്ങൾ, ബേക്കറി എന്നിവ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണം.. ഭക്ഷണശാലകൾ, പലവ്യഞ്ജനക്കടകൾ, പഴം വിൽപ്പനശാലകൾ എന്നിവ നിശ്ചിതസമയം വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം.
മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനം അവശ്യസർവീസായതിനാൽ അവയിലെ ജീവനക്കാരുടെ യാത്ര തടസ്സപ്പെടുത്താൻ പാടില്ല. അക്രഡിറ്റേഷൻ കാർഡോ മാധ്യമസ്ഥാപനം നൽകുന്ന തിരിച്ചറിയൽ രേഖകളോ പരിശോധിച്ച് കടത്തിവിടാം.
ചരക്ക് വാഹനങ്ങൾ തടയാൻ പാടില്ല. മയക്കുമരുന്ന്, കള്ളക്കടത്ത് സാമഗ്രികൾ എന്നിവ കൊണ്ടുപോകുന്നതായി വ്യക്തമായ വിവരം ലഭിച്ചാലേ പരിശോധിക്കാവൂ.
യാത്രാ വാഹനങ്ങൾ പരിശോധിക്കുമ്പോൾ ഗതാഗതം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം.
നിശ്ചിതസമയത്തിനു മുൻപ് കടകൾ നിർബന്ധിച്ച് അടപ്പിക്കുന്നത് ഒഴിവാക്കണം.
തിരിച്ചറിയൽ കാർഡില്ലാത്ത സാധാരണ ജോലിക്കാർ, കൂലിപ്പണിക്കാർ എന്നിവരെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് യാത്ര ചെയ്യാൻ അനുവദിക്കണം. പേരും മൊബൈൽ നമ്പറും വാങ്ങി വയ്ക്കണം.
വീട്ടുവേലക്കാർ, ഹോം നഴ്സ്, മുതിർന്നവരെ വീടുകളിൽ പോയി പരിചരിക്കുന്നവർ എന്നിവരെ വരെ സാക്ഷ്യപത്രം പരിശോധിച്ച് കടത്തിവിടാം. ആനകൾക്ക് ഭക്ഷണത്തിനായി ഓല, പനയോല എന്നിവ കൊണ്ടുപോകുന്നത് തടയരുത്.
വൻകിട നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ ഉടമയോ കരാറുകാരനോ തൊഴിലാളികൾക്ക് താമസ സൗകര്യമൊരുക്കണം. ഇതിന് കഴിയുന്നില്ലെങ്കിൽ പ്രത്യേക യാത്രാസൗകര്യം ഏർപ്പെടുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |