മഹാത്മാഗാന്ധിയുടെ നിഴലായി ജീവിതാന്ത്യം വരെ നിലകൊണ്ട മഹാനുഭാവനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച, അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറിയായിരുന്ന വി.കല്യാണം. 1944-ലാണ് കല്യാണം ഗാന്ധിജിക്കൊപ്പം കൂടിയത്. ഗാന്ധിജി വെടിയേറ്റു മരിക്കുന്നതു വരെയും അദ്ദേഹം ഒപ്പം നിന്നു. ബ്രിട്ടീഷ് സർക്കാരിൽ ജോലി ചെയ്യുന്നതിനിടെ രണ്ടു മാസത്തെ അവധിയെടുത്ത് വാർദ്ധയിലെ സേവാഗ്രാമത്തിലെത്തിയ കല്യാണം ഗാന്ധിജിയുടെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടനായി ഒപ്പം ചേരുകയായിരുന്നു. ഗാന്ധിജി മരിക്കുമ്പോൾ തൊട്ടടുത്തുണ്ടായിരുന്നു കല്യാണം.
2014ൽ തൃശൂർ ആസ്ഥാനമായുള്ള കില സംഘടിപ്പിച്ച ഗ്രാമസ്വരാജ് ശില്പശാലയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഞാൻ അദ്ദേഹത്തെ കാണുന്നതും പരിചയപ്പെടുന്നതും. ഞാനന്ന് ഡൽഹിയിൽ ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കുകയാണ്. ഞാനായിരുന്നു മുഖ്യപ്രഭാഷകൻ. അന്ന് അദ്ദേഹത്തിന് 92 വയസായിരുന്നു. ഗാന്ധിജിയുടെ കൊച്ചുമകൾ ഇളാ ബെൻ ഗാന്ധിയും ദക്ഷിണാഫ്രിക്കയിൽ നിന്ന് അന്ന് ആ ചടങ്ങിനെത്തിയിരുന്നു.
ആ പ്രായത്തിലും അദ്ദേഹത്തിന്റെ ഓർമ്മയുടെ തെളിച്ചം എന്നെ അദ്ഭുതപ്പെടുത്തി. ഗാന്ധിയൻ മാതൃകയിൽ ചിട്ടയായ ജീവിതം നയിച്ചതു കൊണ്ടാവാം അദ്ദേഹത്തിന്റെ വാക്കുകളിലെ വ്യക്തത, പെരുമാറ്റത്തിലെ ലാളിത്യം എന്നിവയെല്ലാം അപാര ജീവിതമാതൃകകളായി ഞാൻ വിലമതിക്കുന്നു. പറയേണ്ടത് മൂർച്ചയോടെ തുറന്നടിച്ചു പറയാൻ അദ്ദേഹത്തിന് സാധിച്ചു. കിലയിലെത്തിയ അദ്ദേഹം മൂന്നു ദിവസം അവിടെ താമസിച്ചു. നമ്മുടെ ജനകീയാസൂത്രണത്തെക്കുറിച്ചെല്ലാം പഠിച്ചു.
ഇളാ ഗാന്ധിയെ അടുത്തിരുത്തി അന്നദ്ദേഹം അഭിമാനത്തോടെ പറഞ്ഞത് ഗാന്ധിജിയുടെ സ്വാധീനം അടുത്തറിയാൻ സാധിച്ച ആറോ ഏഴോ പേരിൽ ഒരാൾ താനാണെന്നാണ്. ഇളാ ഗാന്ധി പോലും ഗാന്ധിജിയെ കണ്ടിരിക്കാനിടയില്ല. 17- 18 വയസ് വരെ താൻ ഗാന്ധിജിയെപ്പറ്രി കേട്ടറിഞ്ഞിട്ടു പോലുമില്ലായിരുന്നു. കോളേജിൽ പോയിത്തുടങ്ങിയപ്പോഴാണ് വർത്തമാനപത്രങ്ങൾ വായിച്ചു തുടങ്ങുന്നതും ഗാന്ധിജിയെക്കുറിച്ച് അറിയുന്നതും.
സ്വാതന്ത്ര്യാനന്തരം വിഭജനമുണ്ടാകരുതെന്ന ഗാന്ധിജിയുടെ ആഗ്രഹം സഫലമായില്ല. അദ്ദേഹം ഡൽഹിയിലേക്ക് വന്നത് 1947 സെപ്‌തംബർ ഒമ്പതിനു മാത്രമാണ്. ജനുവരി 30 വരെയേ തുടർന്ന് അദ്ദേഹം ജീവിച്ചുള്ളൂ. ആ അഞ്ച് മാസത്തിനിടയിൽ ഹിന്ദുക്കളും മുസ്ലിങ്ങളും അഭയാർത്ഥികളായി കഴിഞ്ഞുവന്ന എണ്ണമറ്റ ക്യാമ്പുകൾ സന്ദർശിക്കുകയുണ്ടായി. ആ കാലഘട്ടത്തിൽ നിരവധി പരാതികളാണ് ഗാന്ധിജിയെ തേടിയെത്തിയത്.
അതിൽ പലതും നെഹ്റു സർക്കാരിനെതിരെയായിരുന്നു. ജനങ്ങൾ അഭയാർത്ഥി ക്യാമ്പുകളിൽ ദുരിതമനുഭവിക്കുമ്പോൾ പുതിയ മന്ത്രിമാർ ആഡംബര ജീവിതം നയിക്കുന്നുവെന്നായിരുന്നു പരാതികൾ. ആ പരാതികൾ ബന്ധപ്പെട്ട മന്ത്രിമാർക്ക് കൈമാറിയെങ്കിലും ഒന്നും സംഭവിച്ചില്ലെന്നാണ് കല്യാണം പ്രസംഗത്തിൽ ഓർമ്മിച്ചത്.
ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു തൊട്ടുപിന്നാലെ രാജ്യത്ത് അഴിമതിയും ആരംഭിച്ചെന്നാണ് കല്യാണത്തിന്റെ പക്ഷം. ഗാന്ധിജി അതിൽ അങ്ങേയറ്റം അസ്വസ്ഥനായിരുന്നു. ഇന്ന് അഴിമതി സാർവത്രികമായിരിക്കുന്നു. ഒളിമ്പിക്സിൽ അതൊരിനമായി ഏർപ്പെടുത്തിയിരുന്നെങ്കിൽ സ്വർണമെഡൽ നമുക്ക് കിട്ടിയേനെയെന്നും നിരാശയോടെ അദ്ദേഹം സൂചിപ്പിച്ചു.
അങ്ങേയറ്റം സൂക്ഷ്മതയോടെയും ഗൃഹപാഠം ചെയ്തും പ്രവർത്തിക്കുന്ന വ്യക്തിയായിരുന്നു ഗാന്ധിജി. കേരളത്തിലായാലും എവിടെയായാലും അദ്ദേഹം പോകുമ്പോൾ, ആരുമൊക്കെയായി കൂടിക്കാഴ്ച നടത്തുന്നോ, അവരെപ്പറ്റിയെല്ലാം സൂക്ഷ്മതലത്തിൽ കാലേക്കൂട്ടി പഠിക്കും. അതിനാവശ്യമായതെല്ലാം ഒരുക്കിക്കൊടുക്കേണ്ടത് പേഴ്സണൽ സെക്രട്ടറിയാണ്. കേരളത്തിൽ വരുന്ന ഒരു ഘട്ടത്തിൽ അയ്യങ്കാളി അദ്ദേഹത്തെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചത് ഗാന്ധിജി മനസിലാക്കി. അയ്യങ്കാളിയെക്കുറിച്ച് സമഗ്രമായി പഠിച്ച ഗാന്ധിജി, ബന്ധപ്പെട്ടവരോട് പറഞ്ഞത് അദ്ദേഹം എന്നെയല്ല വന്നു കാണേണ്ടത്, ഞാനദ്ദേഹത്തെ ചെന്നു കാണും എന്നായിരുന്നു. പേഴ്സണൽ സെക്രട്ടറിയായ കല്യാണത്തിന്റെ മികവാണ് അവിടെ പ്രകടമായത്.
(കേരളത്തിലെ മുൻ ചീഫ് സെക്രട്ടറിയാണ് ലേഖകൻ. ഫോൺ : 9868120730)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |