തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആയിരം ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജനും 75 ലക്ഷം ഡോസ് വാക്സീനും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.
രണ്ടാം തരംഗത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നതിനാൽ ഓക്സിജൻ സ്റ്റോക്ക് വളരെവേഗം കുറയുന്നു. ഉടൻ 500 ടൺ അനുവദിക്കണമെന്നും അടുത്ത ഘട്ടത്തിൽ 500 ടൺ കൂടി വേണമെന്നുമാണ് ആവശ്യം. ഇറക്കുമതി ചെയ്യുന്ന ഓക്സിജനിൽ നിന്ന് 1000 ടൺ കേരളത്തിന് നൽകാൻ വിദേശ മന്ത്രാലയത്തിന് നിർദ്ദേശം നൽകണം. കേരളത്തിനടുത്തുള്ള ഏതെങ്കിലും സ്റ്റീൽ പ്ലാന്റിൽ നിന്ന് 500 ടൺ അനുവദിക്കുന്നതും പരിഗണിക്കാവുന്നതാണ്.
കഴിയാവുന്നത്ര ഓക്സിജൻ ടാങ്കറുകൾ, പി.എസ്.എ പ്ലാന്റുകൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ എന്നിവയും മുൻഗണനാടിസ്ഥാനത്തിൽ അനുവദിക്കണം.
കൊവിഷീൽഡ്, കൊവാക്സിൻ
50 ലക്ഷം, 25 ലക്ഷം വീതം
50 ലക്ഷം ഡോസ് കൊവിഷീൽഡും 25 ലക്ഷം ഡോസ് കൊവാക്സിനും അനുവദിക്കണം. സംസ്ഥാനങ്ങൾക്ക് വാക്സീൻ നീക്കി വയ്ക്കുമ്പോൾ രണ്ടാം ഡോസിന് കാത്തിരിക്കുന്നവരുടെയും ഒന്നാം ഡോസിന് രജിസ്റ്റർ ചെയ്തവരുടെയും എണ്ണം കണക്കിലെടുക്കണം. കേന്ദ്ര സർക്കാരുമായി യോജിച്ച് കൊവിഡിനെതിരായ പോരാട്ടത്തിൽ കേരളം മുൻനിരയിൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |