തിരുവനന്തപുരം: പരമാവധി നിയന്ത്രണങ്ങൾ കൊണ്ടുവന്ന് കൊവിഡിനെ പിടിച്ചുകെട്ടാൻ നോക്കിയിട്ടും രക്ഷയില്ലെന്ന് കണ്ടതോടെയാണ് സംസ്ഥാന സർക്കാർ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കാൻ നിർബന്ധിതരായത്. വീട്ടുജോലിക്കും കൂലി പണിയ്‌ക്കും പോകുന്നവരെ ഒരു കാരണവശാലും പൊലീസ് തടയരുതെന്ന് കഴിഞ്ഞദിവസം കൂടി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ സാമ്പത്തികനിലയെ തന്നെ തളർത്തുമെന്നുളളത് കൊണ്ടാണ് സർക്കാർ ലോക്ക്‌ഡൗൺ എന്ന അറ്റകൈ പ്രയോഗത്തിലേക്ക് കടക്കാതിരുന്നത്. എന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ഉറപ്പായതോടെ സർക്കാരിന് മുന്നിൽ മറ്റ് വഴികളില്ലാതായി.
മിനിലോക്ക്‌ഡൗൺ പ്രഖ്യാപിച്ച് കാര്യങ്ങൾ നിയന്ത്രണവിധേയമാക്കാമെന്നായിരുന്നു സർക്കാർ പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടാണ് ഡോക്‌ടർമാരുടെ സംഘടന പലതവണ ആവർത്തിച്ചിട്ടും സർക്കാർ ലോക്ക്‌ഡൗണിലേക്ക് പോകാതിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച ആരംഭിച്ച മിനിലോക്ക്‌ഡൗൺ കാര്യമായ ഫലം കാണുന്നില്ലെന്ന് ആദ്യ ദിവസം തന്നെ പൊലീസ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
പുറത്തിറങ്ങുന്ന 80 ശതമാനം പേരും അനാവശ്യ യാത്രകളാണ് നടത്തുന്നത്. ചോദ്യം ചെയ്യുമ്പോള്‍ ഓരോ ന്യായീകരണങ്ങള്‍ നിരത്തുകയാണെന്നും ഡി ജി പിക്ക് ലഭിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതിന് പിന്നാലെയാണ് സമ്പൂര്‍ണലോക്ക്ഡൗണ്‍ പരിഗണനയിലേക്ക് വന്നത്. അടുത്ത ആഴ്ച കേസുകളുടെ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും വളരെ നിര്‍ണായകമാണെന്നുമുള്ള റിപ്പോർട്ടും കൂടി ലഭിച്ചതോടെ കാത്തിരിക്കാൻ സർക്കാരിന് മുന്നിൽ സമയമുണ്ടായിരുന്നില്ല.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ ഉയര്‍ന്ന ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് നേരത്തെ നിർദേശിച്ചിരുന്നു. ഈ ഘട്ടത്തിൽ കൊല്ലവും പത്തനംതിട്ടയും ഒഴിച്ചുളള ജില്ലകളിലെല്ലാം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ചിനും ഇരുപതിനും ഇടയിലായിരുന്നു. എന്നാൽ ജനജീവിത്തെ വലയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാ പാര്‍ട്ടികളും സമ്പൂര്‍ണ ലോക്ക്‌ഡൗണിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു.
കൊവിഡ് ഒന്നാംതരംഗത്തിനിടെ പ്രഖ്യാപിച്ച ലോക്ക്‌ഡൗണിനെക്കാൾ കർക്കശമായിട്ടാകും ഇത്തവണത്തെ നിയന്ത്രണങ്ങൾ. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കാനും സ്വകാര്യ വാഹനങ്ങൾ പിടിച്ചെടുക്കാനും ഇതിനോടകം പൊലീസിന് നിർദേശം ലഭിച്ചിട്ടുണ്ട്. ലോക്ക്‌ഡൗണിന് മുന്നേ തന്നെ സംസ്ഥാനത്തെ വസ്‌ത്രവ്യാപാര സ്ഥാപനങ്ങളും ബാർബർ ഷോപ്പുകളും സർക്കാർ നിർദേശ പ്രകാരം അടച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |