കൊൽക്കത്ത: സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളെ സൂചിപ്പിക്കാൻ ബിജെപി ഐ.ടി സെൽ പുറത്തിറക്കിയ വീഡിയോയിലെ ചിത്രത്തെ ചൊല്ലി ബംഗാളിൽ പുതിയ വിവാദം. തൃണമൂൽ ആക്രമണത്തിൽ മരിച്ച തങ്ങളുടെ പ്രവർത്തകൻ മണിക് മൊയിത്രയാണെന്നായിരുന്നു ഒരു ചിത്രം കാട്ടി ബിജെപി വാദിച്ചിരുന്നത്. എന്നാൽ ചിത്രത്തിൽ കാണുന്നത് താനാണെന്നും താൻ ഇപ്പോഴും ജീവനോടെ കുഴപ്പമൊന്നും കൂടാതെയിരിപ്പുണ്ടെന്നും ഇന്ത്യാ ടുഡേയിലെ മാദ്ധ്യമ പ്രവർത്തകനായ അഭ്രോ ബാനർജി അറിയിച്ചു.
തൃണമൂൽ പ്രവർത്തകർ നടത്തിയ അക്രമത്തിൽ തങ്ങളുടെ ഒൻപത് പ്രവർത്തകർ കൊല്ലപ്പെട്ടെന്നും ഇക്കൂട്ടത്തിൽ സീതാൾകുച്ചിയിലെ മോണിക് മോയിത്രയും മിന്റു ബർമനുമുണ്ടെന്നായിരുന്നു ബിജെപി വാദം. എന്നാൽ മോണിക് മോയിത്രയെന്ന പേരിൽ ആരെയും കണ്ടെത്താനായില്ല.
വീഡിയോ വിവാദമായതിനെ തുടർന്ന് പശ്ചിമബംഗാൾ ബിജെപി പേജിൽ നിന്ന് ഇത് നീക്കി. എന്നാൽ അതിനകം 12,000ലധികം പേർ അത് കണ്ടിരുന്നു. സംഭവം അറിഞ്ഞ മാദ്ധ്യമ പ്രവർത്തകനായ അഭ്രോ ബാനർജി ഇതിനെതിരെ നിയമ നടപടിയെടുക്കുമെന്ന് അറിയിച്ചു.
'സ്ഥലത്ത് നിന്നും 1400 കിലോമീറ്റർ അകലെയാണ് ഞാൻ. ഇത്തരം തെറ്റായ പ്രചരണങ്ങൾ ഗുരുതരമായ ഭവിഷ്യത്തുണ്ടാക്കും.' അഭ്രോ പ്രതികരിച്ചു. ഇതുവരെ ഇലക്ഷന് ശേഷമുണ്ടായിട്ടുളള ആക്രമണങ്ങളിൽ ആറുപേർ മരിച്ചതായാണ് ഔദ്യോഗിക വിവരം. എന്നാൽ 14 പാർട്ടി പ്രവർത്തകർ മരിച്ചതായും ഒരു ലക്ഷം പേരെങ്കിലും പലായനം ചെയ്‌തതായുമാണ് ബിജെപി അറിയിക്കുന്നത്.
തങ്ങളുടെ വനിതാ പ്രവർത്തകരെയും കുട്ടികളെയുമടക്കം തൃണമൂൽ പ്രവർത്തകർ ആക്രമിച്ചതായും പീഡിപ്പിച്ചതായും ബിജെപി ആരോപിക്കുന്നു. ഇന്ന് സ്ഥലത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കാനെത്തിയ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്റെ വാഹനത്തിന് നേരെയും തൃണമൂൽ പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |