തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെതുർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ശനിയാഴ്ച മുതൽ നിലവിൽ വരും.. മെയ് എട്ടിന് രാവിലെ 6 മുതൽ മേയ് 16 വരെയാണ് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മാർഗനിർദ്ദേശങ്ങളും ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി.
സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ പൂർണമായും അടച്ചിടും. ബാങ്ക്, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്നുവരെ പ്രവർത്തിപ്പിക്കാം. പ്രൈവറ്റ് സെക്യൂരിറ്റി സർവീസ് പ്രവർത്തിക്കാം. പെട്രോൾ പമ്പുകളും വർക്ക്‌ഷോപ്പുകളും തുറക്കാം.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ വൈകുന്നേരം 7.30 വരെ തുറക്കാം. ബേക്കറിയും തുറക്കാം. എന്നാൽ ഹോം ഡെലിവറിമാത്രമേ പാടുള്ളൂ. ചെറിയ നിർമ്മാണ പ്രവർത്തനം അനുവദിക്കും. പൊതുഗതാഗതം പൂർണമായും ഇല്ല. അന്തർ ജില്ലാ യാത്രകള്‍ പാടില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും. പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം. വിമാന സർവീസും ട്രെയിൻ സർവീസും ഉണ്ടാകും.
അവശ്യ സർവ്വീസിലുള്ള ഓഫീസുകള്‍ മാത്രം പ്രവർത്തിക്കും. ആശുപത്രി വാക്സിനേഷൻ എന്നിവയ്ക്കുള്ള യാത്രക്ക് തടസമില്ല. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവയിൽ നിന്നുള്ള യാത്രക്കും തടസ്സമില്ല. വിവാഹച്ചടങ്ങുകളിൽ പരമാവധി 30 പേരെ മാത്രം പങ്കെടുപ്പിക്കാം, മരണാനന്തര ചടങ്ങിൽ 20 ആളുകൾ മാത്രം. ആരാധാനലയങ്ങളിൽ ആരെയും പ്രവേശിപ്പിക്കരുത് എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ.
രോഗ വ്യാപനം കൈവിട്ട അവസ്ഥയിലാണ് ഒടുവിൽ സംസ്ഥാനം അടച്ച് പൂട്ടലിലേക്ക് നീങ്ങുന്നത്. 9 ദിവസത്തെക്കാണ് സമ്പൂർണ്ണ അടച്ചുപൂട്ടൽ. രണ്ടാം തരംഗത്തിൽ 41, 000ല്‍ അധികം രോഗികളാണ് ദിവസേനെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |