കണ്ണൂർ: ഒമ്പതുവർഷം മുമ്പ് നാടിനെ നടുക്കിയ ഗ്യാസ് ടാങ്കർ ദുരന്തം നടന്ന ചാല ബൈപ്പാസിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞെങ്കിലും വൻ ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മംഗലാപുരത്തു നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന പാചകവാതകം നിറച്ച ടാങ്കർ ലോറി ചാല ജംഗ്ഷനിലെ ട്രാഫിക് സ്ക്വയറിൽ ഡിവൈഡറിൽ തട്ടി മറിഞ്ഞത്. നിസ്സാര പരിക്കേറ്റ ഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സേഫ്റ്റി വാൽവും മറ്റും റോഡിൽ തട്ടിയെങ്കിലും വൻതോതിൽ ഗ്യാസ് ചോർച്ചയുണ്ടായില്ല. തൊട്ടടുത്ത മിനി ലോറി സ്റ്റാൻഡിലെ ഡ്രൈവർമാരും നാട്ടുകാരും ഓടിയെത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി ഈ ഭാഗത്തുള്ളവരെ ഒഴിപ്പിച്ചു. കണ്ണൂർ, തലശേരി, മട്ടന്നൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് മണിക്കൂറുകളോളം കഠിന പ്രയത്നം നടത്തിയാണ് ഗ്യാസ് ചോർച്ച നിർവീര്യമാക്കിയത്. ഇതുവഴിയുള്ള വാഹന ഗതാഗതവും വഴിതിരിച്ചുവിട്ടു.
ലോക്ക്ഡൗണിന് സമാനമായ സാഹചര്യമായതിനാൽ റോഡിൽ തിരക്ക് കുറവായിരുന്നുവെന്നും ലോറി അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
2012 ആഗസ്റ്റ് 27ന് രാത്രി 11 മണിക്ക് ഇവിടെ നടന്ന ഗ്യാസ് ടാങ്കർ ദുരന്തത്തിൽ 20 പേർ മരിക്കുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കാൻ ചൊവ്വ- ചാല- നടാൽ ബൈപ്പാസിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച റോഡ് സുരക്ഷാപദ്ധതികൾ ഇനിയും എങ്ങുമെത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |