കാസർകോട്: ഈ തിരഞ്ഞെടുപ്പ് വിജയത്തോടെ കേന്ദ്ര സർക്കാറിനെതിരെയുള്ള ഒരു ബദൽ രൂപപ്പെട്ടുവെന്ന് ഇ.ചന്ദ്രശേഖരൻ. ജനങ്ങളുടെ താൽപര്യം അതാണ് സൂചിപ്പിക്കുന്നത്. വരും നാളുകളിൽ വലിയ ഉത്തരവാദിത്വമാണ് മുന്നിലുള്ളതെന്ന് ഈ വിജയം സൂചിപ്പിക്കുന്നു. വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമായാണ് കാഞ്ഞങ്ങാട്ടെ തന്റെ വിജയത്തെ കാണുന്നതെന്ന് ഇ. ചന്ദ്രശേഖരൻ പറഞ്ഞു.കാസർകോട്ട് മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഉജ്ജ്വല വിജയം വർഗീയ ശക്തികൾക്കെതിരെ ജനങ്ങൾ എൽ.ഡി.എഫിന് നൽകിയ അംഗീകാരവുമാണ്. ബി.ജെ.പി ഉൾപ്പെടെയുള്ള വർഗീയ ശക്തികളെ പരാജയപ്പെടുത്താനായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരവധി ദുരന്തങ്ങളാണ് സർക്കാർ നേരിട്ടത്. ഭരണത്തിൽ കൂടുതൽ ശ്രദ്ധിക്കാതെ മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പം നിന്നു. തനിക്ക് ഭൂരിപക്ഷം കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും യു.ഡി.എഫിന് ശക്തിയുള്ള കേന്ദ്രങ്ങളിൽ അവർക്കാണ് വോട്ട് കുറഞ്ഞത്. ന്യൂനപക്ഷങ്ങൾ കൂടുതൽ അധിവസിക്കുന്ന തീരദേശ മേഖലയിൽ നിന്നും കൂടുതൽ വോട്ടുകൾ ലഭിച്ചു. തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനും പുതിയ പദ്ധതികൾ കൊണ്ടുവരാനും ശ്രമിക്കും. പുതിയ മന്ത്രിസഭയിലും രണ്ടാമനായി വരുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പാർട്ടിയാണ് അത് തീരുമാനിക്കേണ്ടതെന്നായിരുന്നു ചന്ദ്രശേഖരന്റെ മറുപടി. കാസർകോട് മെഡിക്കൽ കോളേജിന്റെ വികസനത്തിന് സർക്കാർ മുൻകൈയെടുത്തിട്ടുണ്ട്. അവിടെ മെഡിക്കൽ പഠനത്തിനെത്തുന്ന വിദ്യാർത്ഥികൾക്ക് ഹോസ്റ്റലും ക്വാർട്ടേഴ്സുകളും വേണം. കൂടുതൽ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ കോളേജിന് പൂർണ്ണമായി പ്രവർത്തിക്കാനാകുകയുള്ളു. മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും.അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി പത്മേഷ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |