വാഷിംഗ്ടൺ: പുരുഷന്മാരേക്കാൾ കൂടുതൽ ചിരിക്കുന്നത് സ്ത്രീകളാണെന്ന പഠനവുമായി അമേരിക്കയിലെ യേൽ സർവകലാശാല.
സർവകലാശാലയിലെ മന:ശ്ശാസ്ത്രവിഭാഗം പ്രൊഫസറായ മരിയാന്നെ ലാ ഫ്രാൻസാണ് പഠനത്തിന് നേതൃത്വം നൽകിയത്. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ ബുള്ളറ്റിനിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരു സ്ത്രീ ഒരു ദിവസം ശരാശരി 62 തവണ ചിരിക്കും എന്നാണ് പഠനം പറയുന്നത്. എന്നാൽ, പുരുഷന്മാർ ഒരു ദിവസം എട്ട് തവണ മാത്രമാണ് ചിരിക്കുന്നതെന്നും പഠനത്തിൽ പറയുന്നു.
ചിരിയുടെ എണ്ണം പല കാരണങ്ങൾ കൊണ്ടും കൂടിയും കുറഞ്ഞും കാണപ്പെടാറുണ്ടെന്നും ഗവേഷകർ പറയുന്നു.
സമൂഹത്തിൽ അധികാരം, തൊഴിൽ, നേതൃത്വം എന്നീ മേഖലകളിൽ സ്ത്രീകൾക്ക് പുരുഷന്മാരുടേതിന് തുല്യമായ പങ്കാളിത്തമില്ലാത്തത് ചിരിയുടെ വ്യത്യാസത്തിന് പ്രധാനകാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടി. അതായത് വിവേചനങ്ങൾ മറികടക്കാനും പ്രതിസന്ധിഘട്ടങ്ങൾ ഒഴിവാക്കാനും വേദനകൾ മറക്കാനും സമാധാനം ഉറപ്പാക്കാനുമെല്ലാം സ്ത്രീകൾ ചിരിക്കുമെന്നും പഠനത്തിൽ പറയുന്നു.
കൗമാരപ്രായത്തിലാണ് സ്ത്രീകളിൽ പുരുഷന്മാരേക്കാൾ ചിരിക്കുന്ന സ്വഭാവം കൂടുതലുള്ളതെന്നും പഠനത്തിലുണ്ട്. സഹാനുഭൂതി സ്ത്രീകളിൽ കൂടുതലാണ്. മാത്രമല്ല ജന്മനാ സ്ത്രീകൾക്ക് ചിരിക്കാനുള്ള കഴിവ് കൂടുതലാണ്.
കൂടുതൽ ചിരിക്കുന്നുവെന്ന് കരുതി സ്ത്രീകൾ ജീവിതത്തിൽ പുരുഷന്മാരാക്കാൾ കൂടുതൽ സന്തുഷ്ടരാണെന്ന് അർത്ഥമില്ല. സ്ത്രീകൾ പുരുഷന്മാരേക്കാൾ വികാരങ്ങൾ പ്രകടിപ്പിക്കുന്നവരാണ് എന്നതാണ് ഇതിന് പിന്നിലെ രഹസ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |