തൃശൂർ: വൈകീട്ടോടെയെത്തുന്ന വേനൽ മഴയുടെയും കാറ്റിന്റെയും ഭീതിയിലാണ് നെല്ല്, വാഴക്കർഷകർ. കൊയ്ത്തിന് ദിവസങ്ങൾ ശേഷിക്കേ വേനൽമഴയിലും കാറ്റിലും കൊയ്യാറായ കതിർക്കറ്റകൾ ഒടിഞ്ഞ് വീഴുന്നത് മൂലം വലിയ നഷ്ടമാണ് നെൽക്കർഷകർക്കുണ്ടാകുന്നത്. കുല വന്ന വാഴകൾ നിലത്തുവീണാണ് വാഴക്കർഷകർക്ക് നഷ്ടമുണ്ടാകുന്നത്.
കൊയ്ത്തിന് പാകമായ കതിർക്കറ്റകൾ നിലം പൊത്തുമ്പോൾ അതിലെ നെല്ല് കൊഴിഞ്ഞുപോകുകയും കർഷകർക്ക് ഉപകാരപ്പെടാതെ പോവുകയുമാണ് ചെയ്യുന്നത്. ചില ഭാഗങ്ങളിൽ കൊയ്ത്ത് തുടങ്ങിയെങ്കിലും അപ്രതീക്ഷിതമായി ഇടയ്ക്കിടെ ഉണ്ടാകുന്ന വേനൽ മഴ അതിനെയും കാര്യമായി ബാധിക്കുന്നു. മഴയിൽ പാടങ്ങളിൽ വെള്ളം കെട്ടിനിൽക്കുകയും അടിഭാഗം ചീഞ്ഞ് നെൽക്കറ്റകൾ നിലംപൊത്തുകയും ചെയ്യുന്നു.
വെള്ളം കെട്ടിനിൽക്കുന്നത് മൂലം പാടശേഖരങ്ങളിലേക്ക് കൊയ്ത്ത് യന്ത്രങ്ങൾ ഇറക്കാനാകാത്ത സ്ഥിതിയുണ്ട്. ചിലയിടങ്ങളിൽ കൊയ്ത്ത് പൂർത്തിയായി ടൺ കണക്കിന് നെല്ല് പാടശേഖരങ്ങളിൽ തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. വേനൽ മഴയിൽ ആ നെല്ല് കേടായി പോകും.
ആയിരത്തിലേറെ നേന്ത്രവാഴകളാണ് ശക്തമായ കാറ്റിൽ നിലംപൊത്തിയത്. മിക്കതും കുല വന്ന വാഴകൾ. മലയോര മേഖലകളിലാണ് നാശ നഷ്ടങ്ങളേറെ. ബാങ്കുകളിൽ നിന്ന് വായ്പയെടുത്തും മറ്റും വാഴക്കൃഷി ചെയ്ത കർഷകർക്കാണ് ഈ ദുരോഗ്യം. കർഷകർക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ കൃഷി വകുപ്പും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാകണമെന്നാണ് കർഷകരിൽ നിന്നും ഉയരുന്ന ആവശ്യം.
കൃഷി വകുപ്പിന്റെ കണക്ക് ഇങ്ങനെ:
(പൂർണമായി നശിച്ചവയുടെ പട്ടിക)
നേന്ത്രവാഴ 4000
കവുങ്ങ് 150
തെങ്ങ് 25
വേനൽ മഴയിൽ വാഴ കർഷകർക്കാണ് കാര്യമായ തോതിൽ നഷ്ടമുണ്ടായത്. നെന്മണിക്കര, കടവല്ലൂർ ഭാഗങ്ങളിലെ നേന്ത്ര വാഴ കർഷകർക്കാണ് കൃഷി നശിച്ചത്. ഭൂരിഭാഗം കർഷകരും ഇൻഷ്വറൻസ് പരിരക്ഷയുള്ളവരാണ്. പ്രകൃതി ദുരന്ത നഷ്ടപരിഹാരമായി ബന്ധപ്പെട്ട കൃഷി ഭവനുകളിൽ നിന്ന് ഇവർക്ക് അർഹമായ നഷ്ടപരിഹാരവും ലഭിക്കും. സംഭരണം താമസിക്കുന്നത് മൂലമാണ് നെൽക്കർഷകർക്ക് നേരിയ തോതിൽ നഷ്ടമുണ്ടായത്.
കെ.എസ് മിനി
ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |