അടൂർ : തുടങ്ങിവെച്ച നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാത്തത് മണ്ഡലത്തിന്റെ വികസന മുരടിപ്പിനും ജനങ്ങളുടെ ദുരിതത്തിനുമിടയാക്കുന്നു. നിരവധി പദ്ധതികൾ വന്നെങ്കിലും കരാറാകാരുടെ മെല്ലപ്പോക്ക് കാരണം പലനിർമ്മാണ പ്രവർത്തനങ്ങളും പാതിവഴിയിലാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ രണ്ട് ഉദാഹരണങ്ങളാണ് അടൂർ നഗരമദ്ധ്യത്തിലെ ഇരട്ടപാലങ്ങളും ആനയടി - കൂടൽ റോഡും. 2018 നവംബർ 30നാണ് ഇരട്ടപ്പാലനിർമ്മാണത്തിന് തുടക്കം കുറിച്ചത്. കിഫ്ബി പദ്ധയിൽ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിച്ച പ്രവർത്തനത്തിൽ ഒാരോ കാരണങ്ങൾ പറഞ്ഞ് കരാറുകാരന്റെ മെല്ലെപ്പോക്ക് ഇപ്പോഴും തുടരുകയാണ്. ഒരു വർഷംകൊണ്ട് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കണമെന്നായിരുന്നു കരാർ. എന്നാൽ രണ്ടര വർഷം കഴിഞ്ഞിട്ടും ഒരുപാലം ഭാഗികമായിമാത്രമാണ് പൂർത്തീകരിച്ചത്. കരാറുകാരന്റെ തികഞ്ഞ അനാസ്ഥതന്നെയാണ് നിർമ്മാണ പ്രവർത്തനം ഇഴഞ്ഞ് നീങ്ങാൻ കാരണം. ഇതേ കരാറുകാരൻ തന്നെയാണ് അടൂർ പാർത്ഥസാരഥി റോഡ് ടാർ ചെയ്യുന്നതിനുള്ള കരാറും എടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് ഇൗ റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ കർശന നിർദ്ദേശം പാലിക്കുന്നതിലും കരാറുകാരൻ അനാസ്ഥ കാട്ടി.
ആനയടി - കൂടൽ റോഡ് നിർമ്മാണം തുടങ്ങിയിട്ട് ഒരുവർഷം
35 കിലോമീറ്റർ ദൈർഘ്യം വരുന്ന ആനയടി - കൂടൽ റോഡിന്റെ നിർമ്മാണം തുടങ്ങിയിട്ടും ഒരു വർഷത്തിലേറെയാകുന്നു. ഏറെ ഗതാഗതത്തിരക്കുള്ള ഇൗ പാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും സമയബന്ധിതമായി പൂർത്തീകരിക്കാനാകുന്നില്ല. പള്ളിക്കൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള പൈപ്പുലൈനുകൾ മാറ്റി സ്ഥാപിച്ചാൽ മാത്രമേ റോഡ് ടാറിംഗ് നടപടികളിലേക്ക് കടക്കാൻ സാധിക്കൂ. ഒപ്പം കീരുകുഴി, കുരമ്പാല എന്നീ പ്രദേശങ്ങളിലും പഴയപൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിച്ചാൽ മാത്രമേ ടാറിംഗ് നടപടികളിലേക്ക് കടക്കാനാകൂ. ഒാടയുടേയും കലുങ്കികളുടേയും നിർമ്മാണം പൂർത്തിയായെങ്കിലും പൈപ്പുകൾ മാറ്റുന്നതിന് ആവശ്യമായ പണം കിഫ്ബിയിൽ നിന്നും ലഭ്യമാക്കാത്താണ് റോഡ് നിർമ്മാണം അനിശ്ചിതമായി നീളാൻ ഇടയാക്കുന്നത്.
പറക്കോട് - ചിരണിക്കൽ - കൊടുമൺ റോഡ് ടാറിംഗ് പൂർത്തിയായില്ല
ഇതേ അവസ്ഥതന്നെയാണ് പറക്കോട് - ചിരണിക്കൽ - കൊടുമൺ റോഡിന്റേതും. ഉന്നത നിലവാരത്തിൽ ടാറിംഗ് നടത്തുന്നതിന് കരാർ നൽകിയിട്ട് ഒന്നര വർഷത്തിലേറെയായി. ചിരണിക്കൽ ശുദ്ധീകരണ പ്ളാന്റിൽ നിന്നുള്ള പ്രധാന പൈപ്പുലൈനുകൾ ഇൗ പാതയുടെ ഇരുവശങ്ങളിലുമുണ്ട്. അടിക്കടി പൈപ്പ്പൊട്ടിയാണ് റോഡ് തകർന്ന് തരിപ്പണമായത്. ഇവിടെയും പൈപ്പ് മാറ്റുന്നതിനുള്ള പണം ലഭ്യമാക്കാത്തതോടെ യാത്രാദരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് നാളുകളായി.
ഒട്ടേറെ പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും നടപടികൾ മാത്രമില്ല. ഇക്കാര്യങ്ങളിൽ ജന പ്രതിനിധിയെന്ന നിലയിൽ ചിറ്റയം ഗോപകുമാറിന്റെ കർശന നിലാപടുകൾ ഉണ്ടാകണം
(നാട്ടുകാർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |