തിരുവല്ല: മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പൊലീത്ത കാലംചെയ്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് അന്ത്യവിശ്രമം എസ്.സി.കുന്നിൽ. തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിക്കു സമീപത്തെ ബിഷപ്പുമാർക്കായുള്ള പ്രത്യേക സെമിത്തേരിയിലാണ് സഭയിലെ മറ്റു പിതാക്കന്മാർക്കൊപ്പം ക്രിസോസ്റ്റം തിരുമേനിയുടെയും അന്ത്യവിശ്രമം. ഏറെക്കാലം മെത്രാപ്പൊലീത്തയായി സേവനം അനുഷ്ഠിച്ച എസ്.സി കുന്നിലൂടെയായിരുന്നു നഗരികാണിക്കൽ ചടങ്ങ് നടത്തിയത്. കബറടക്കത്തിന് 2000 കിലോ കുന്തിരിക്കം ഉപയോഗിച്ചു. കൊവിഡ് ചട്ടങ്ങൾ പാലിച്ച് നടന്ന കബറടക്ക ശുശ്രൂഷകളിൽ പങ്കെടുക്കാൻ സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരങ്ങളാണ് എത്തിച്ചേർന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മഴക്കാറും കോളും ഉണ്ടായെങ്കിലും മഴമാറി നിന്നതിനാൽ ചടങ്ങുകൾക്ക് തടസ്സമുണ്ടായില്ല.
അന്ത്യകർമ്മങ്ങളിൽ സഹോദരി മക്കളും
തിരുവല്ല: കുമ്പനാട് കലമണ്ണിൽ കുടുംബാംഗമായ മാർ ക്രിസോസ്റ്റത്തിന്റെ സഹോദരിമാരായ സൂസിയുടെയും കുഞ്ഞമ്മ മത്തായിയുടെയും മക്കളും അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തു. സൂസിയുടെ മകൾ ഡോ. സാറാ ഭട്ടാചാര്യ, ഭർത്താവ് ഡോ. സുചന്ദ്രൻ ഭട്ടാചാര്യ എന്നിവരും കുഞ്ഞമ്മ മത്തായിയുടെ ചെറുമകൻ തിരുവല്ല അശോക് ഹോട്ടൽ ഉടമ മാത്യൂസ് ജേക്കബ്, ഭാര്യ ജയാ മാത്യൂസ് എന്നിവരുമാണ് എത്തിച്ചേർന്നത്. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ പരിചരണത്തിലായിരുന്ന വലിയ മെത്രാപ്പോലീത്തയെ അന്ത്യസമയങ്ങളിൽ ഇവർ സന്ദർശിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ തിരുമേനിയുടെ വിദൂരങ്ങളിലുള്ള മറ്റു പല ബന്ധുക്കൾക്കും എത്തിച്ചേരാനായില്ലെന്നും അവർ പറഞ്ഞു.
നന്മയുടെ പ്രകാശമായി: ഉമ്മൻ ചാണ്ടി
തിരുവല്ല: മാർത്തോമ്മാ സഭയ്ക്കും സമൂഹത്തിനും എക്കാലത്തും നന്മയുടെ പ്രകാശമായിരുന്നു മാർ ക്രിസോസ്റ്റം തിരുമേനിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുശോചന പ്രസംഗത്തിൽ പറഞ്ഞു. മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയ്ക്ക് അന്തോമോപചാരം അർപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളിലൂടെ ഉന്നതമായ ചിന്തകളാണ് തിരുമേനി സമൂഹത്തിന് നൽകിയത്. അടുത്തെത്തുന്നവർക്ക് പോസിറ്റിവ് എനർജി പകർന്നു നൽകാനും വലിയ മെത്രാപെപാലീത്തയ്ക്ക് സാധിച്ചു. എല്ലാക്കാലത്തും അശരണർക്ക് കരുതലേകാൻ തിരുമേനി ശ്രദ്ധാലുവായിരുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |