കൊച്ചി : ആസ്ത്‌മ രോഗത്തെ കുറിച്ച് നിരവധി തെറ്റിദ്ധാരണകളാണ് നിലനിൽക്കുന്നത് . ഇതിനെതിരെയുള്ള സന്ദേശവുമായിട്ടാണ് ഈ വർഷം ലോക ആസ്ത്‌മ ദിനം കടന്നുപോയത് .കൊവിഡ് മഹാമാരിയുടെ കാലത്ത് ശ്വാസകോശരോഗങ്ങൾ പതിൻമടങ്ങ് വർദ്ധിച്ചുവരികയാണ്. ലോകത്തിന് ബാദ്ധ്യതയായ രോഗങ്ങൾ സംബന്ധിച്ച പഠനങ്ങളനുസരിച്ച് (ഗ്ലോബൽ ബർഡൻ ഒഫ് ഡിസീസ് റിപ്പോർട്ട് ) ഇന്ത്യയിൽ 93 ദശലക്ഷം ആളുകളാണ് വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ വലയുന്നത്. ഇതിൽ 34 ദശലക്ഷം പേരും ആസ്ത്‌മക്കാരാണ്. ആഗോള ശരാശരിയുടെ 11.1ശതമാനത്തോളം വരുമിത്. ആസ്ത്‌മ രോഗികളുടെ ആഗോള മരണനിരക്കിന്റെ 42ശതമാനവും ഇന്ത്യയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു .
എന്താണ് ആസ്ത്‌മ
ശ്വാസകോശ സംബന്ധമായ അസുഖമാണ് ആസ്ത്‌മ. ശ്വാസനാളങ്ങളിലുണ്ടാകുന്ന വീക്കത്തെ തുടർന്ന് ഇത് ഇടുങ്ങിയതായിത്തീരുന്നു. പൊടി, തണുപ്പ്, വളർത്തുമ്യഗങ്ങളുടെ രോമം. വായു മലിനീകരണം എന്നിവ രോഗത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. ദീർഘകാല ചികിത്സ, ഇൻഹേലറുകളുടെ ഉപയോഗം എന്നിവയിലൂടെ ഇത് കുറയ്ക്കാൻ സാധിക്കുമെന്ന് കൊച്ചി, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ ഡോ. അസ്മിത അനിൽ കുമാർ മേത്ത പറഞ്ഞു.
കൊവിഡ് രോഗികളുടെ ശ്രദ്ധയ്ക്ക്
കൊവിഡ് ഏറ്റവും മാരകമായി ബാധിക്കുന്നത് ശ്വാസകോശങ്ങളെയാണ്. വൈറസ് ബാധ ഉണ്ടായാൽ രോഗം ഗുരുതരമാകാനുള്ള സാദ്ധ്യത കൂടുതലാണ്. അതിനാൽ കൊവിഡിനെ പ്രതിരോധിക്കാൻ ആസ്ത്‌മ ബാധിതർ താഴെ പറയുന്ന മാർഗങ്ങൾ പിന്തുടരുക
1.ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകളെല്ലാം തുടർന്നും കഴിക്കുക.
2. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ ബന്ധപ്പെടുക.
3. അവശ്യഘട്ടങ്ങളിൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം നെബുലൈസറുകൾ ഉപയോഗിക്കുക.
4. ആസ്ത്‌മ അറ്റാക്ക് ഉണ്ടാകുന്ന അവസരങ്ങളിൽ സ്‌പേസറുകൾ ഉപയോഗിച്ചുള്ള പ്രഷറൈസ്ഡ് മിറ്റേർഡ് ഡോസ് ഇൻഹേലറുകളുടെ(പി.എം.ഡി.ഐ)സഹായം തേടുക
5. കൊവിഡ് സമയത്ത് സ്‌പെയ്‌സറുകൾ വീട്ടിൽ പങ്കിട്ട് ഉപയോഗിക്കരുത്.
6.അലർജിയുള്ള (തുമ്മൽ, മൂക്ക് ഒലിപ്പ് , മൂക്കും കണ്ണും ചൊറിച്ചിൽ) രോഗികൾ അവരുടെ ഡോക്ടറിന്റെ നിർദ്ദേശപ്രകാരം നേസൽ സ്‌പ്രേയും മറ്റ് മരുന്നുകളും കഴിക്കുന്നത് തുടരണം.
വേണം നീണ്ടചികിത്സ
ആസ്ത്‌മ രോഗത്തിന് ദീർഘകാല ചികിത്സ ആവശ്യമാണ് അതുപോലെ ഇൻഹേലറുകളുടെ കൃത്യമായ ഉപയോഗവും രോഗം പരമാവധി നിയന്ത്രിക്കാൻ സഹായകരമാണ് . ചികിത്സ പാതിവഴിയിൽ നിർത്തുന്നതും ഇൻഹേലറുകളുടെ തെറ്റായ ഉപയോഗവുമാണ് രോഗം ഗുരുതരമാക്കുന്നതെന്ന് കൊച്ചി, ലിസി ഹോസ്പിറ്റലിലെ ഡോ. പരമേസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |