ന്യൂഡൽഹി: കോടതിമുറിയിലെ നടപടികൾ മാദ്ധ്യമങ്ങൾ തത്സമയം റിപ്പോർട്ട് ചെയ്യുന്നത് ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും അതിന് തടയിടാനാകില്ലെന്നും സുപ്രീംകോടതി വിധിച്ചു. മദ്രാസ് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ വാർത്തയായതിനെ തുടർന്ന് ജഡ്ജിമാരുടെ നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ തടയണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡിന്റെയും എം.ആർ. ഷായുടെയും ഉത്തരവ്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന മദ്രാസ് ഹൈക്കോടതി പരാമർശം പരുഷമായിപ്പോയെന്നും വിധിയിൽ പറയുന്നു.
രണ്ട് ഭരണഘടനാ സ്ഥാപനങ്ങൾക്കുള്ള അധികാരങ്ങളെ മാനിക്കുന്നുവെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ മഹത്വം സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നത്. നിയമം നടപ്പാക്കേണ്ട കോടതികളിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടാക്കാൻ മാദ്ധ്യമങ്ങൾ സഹായിക്കുന്നു. ജഡ്ജിമാരും അഭിഭാഷകരും തമ്മിലുള്ള ഇടപെടലുകൾ അടക്കമുള്ള നടപടിക്രമങ്ങൾ ജനങ്ങൾ തത്സമയം അറിയുന്നത് ജുഡിഷ്യറിയുടെ മഹത്വം വളർത്താനിടയാക്കും.
കോടതി നടപടികൾ തത്സമയം സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിക്കുന്നതും കാലത്തിന്റെ നല്ല മാറ്റമാണെന്ന് കോടതി വിലയിരുത്തി. ഇതിൽ ആശങ്കപ്പെടേണ്ടതില്ല. ഇതുവഴി ജുഡിഷ്യറിക്ക് അവലംബമായ ഭരണഘടനയാണ് ആഘോഷിക്കപ്പെടുന്നത്. കുട്ടികൾക്കെതിരായ പീഡനക്കേസ്, വിവാഹസംബന്ധമായ കേസുകൾ തുടങ്ങി കോടതിയ്ക്കുള്ളിൽ ഒതുക്കി നിറുത്തേണ്ടവ ഒഴികെ കോടതികളിലെ എല്ലാ നടപടിക്രമങ്ങളും തത്സമയം റിപ്പോർട്ട് ചെയ്യേണ്ടവയാണ്.
വസ്തുതകൾ ഇതായിരിക്കെ മാദ്ധ്യമങ്ങളുടെ വായ്‌മൂടിക്കെട്ടാൻ സുപ്രീംകോടതിക്ക് കഴിയില്ല. മാദ്ധ്യമങ്ങളെ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് നിയന്ത്രിക്കണമെന്ന ഹർജിയിൽ കഴമ്പുണ്ടെന്ന് കരുതുന്നില്ല. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ് നല്ലത്. പരാതി ഉന്നയിക്കുന്നതിന് പകരം ഭരണഘടനാസ്ഥാപനങ്ങൾ മറ്റു തരത്തിൽ പ്രതികരിക്കുന്നതാണ് നല്ലത്.
തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്കെതിരെ മദ്രാസ് ഹൈക്കോടതി നടത്തിയ 'കൊലക്കുറ്റം" പരാമർശം രേഖകളിലില്ലാത്തതിനാൽ നീക്കം ചെയ്യേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന്റെ ഉത്തരവാദിത്വം ചുമത്തി ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഹൈക്കോടതിയുടെ നിരീക്ഷണം പരുഷമായിപ്പോയെന്നും വാക്കുകൾ അനുചിതമായെന്നും വിധിയിലുണ്ട്. അൽപം ജാഗ്രത പാലിക്കാമായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് താക്കീത് നൽകിയാൽ മതിയായിരുന്നു. നിരീക്ഷണം നടത്തുമ്പോൾ ജഡ്ജിമാർ ആത്മസംയമനം പാലിക്കണമെന്നും സുപ്രീംകോടതി ഓർമ്മിപ്പിച്ചു. കൊവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഹൈക്കോടതികളുടെ ഇടപെടലുകളെ അഭിനന്ദിച്ച സുപ്രീംകോടതി കടുത്ത വാക്കുകൾ ജഡ്ജിമാരുടെ ആശങ്കകൾ മൂലമാകാമെന്നും സൂചിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |