ലാഭം കൊയ്ത് സ്വകാര്യ ആശുപത്രികൾ
കൽപ്പറ്റ: ലോകാരോഗ്യ സംഘടനയുടെ പുതുക്കിയ കൊവിഡ് മാനദണ്ഡം ജനങ്ങളിൽ ആശങ്കയും ആശയക്കുഴപ്പവും ഉണ്ടാക്കുന്നു. പോസിറ്റീവായവർക്ക് 17 ദിവസത്തെ നിരീക്ഷണത്തിനുശേഷം രോഗലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ പരിശോധനയില്ലാതെ പുറത്തിറങ്ങാമെന്ന നിർദ്ദേശമാണ് ആശങ്കയിലാക്കുന്നത്. എന്നാൽ വീടുകളിൽ നിരീക്ഷണം പൂർത്തിയായി തുടർപരിശോധനയ്ക്ക് എത്തുന്ന പലർക്കും പോസിറ്റീവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ രോഗലക്ഷണങ്ങൾ ഇല്ലാത്തവരും പോസിറ്റീവാകുന്നു.
ഈ സാഹചര്യത്തിൽ പരിശോധനയില്ലാതെ പുറത്തിറങ്ങിയാൽ രോഗവ്യാപനം ഉണ്ടാവില്ലേയെന്ന ആശങ്കയാണ് ജനങ്ങളിൽ. നിലവിൽ കൊവിഡ് രോഗികളായി വീടുകളിൽ കഴിയുന്നവർ ആദ്യ മൂന്നുദിവസം മാത്രമാണ് ആരോഗ്യ വകുപ്പിന്റെ പോസിറ്റീവ് പട്ടികയിലുള്ളത്. തുടർന്നുളള ദിവസങ്ങളിൽ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിച്ച് ചികിത്സ തേടണമെന്നാണ് നിർദ്ദേശം. പുതുക്കിയ മാനദണ്ഡ പ്രകാരമെങ്കിൽ രോഗിയായ സമയത്ത് സ്വീകരിച്ചിരുന്ന ദിനചര്യകൾക്ക് പുറത്തിറങ്ങുന്നതോടെ മാറ്റം വരാനും കൊവിഡ് പോസിറ്റീവാണെങ്കിൽ ആരോഗ്യം വഷളാകാനും ഇടയുണ്ട്. കൊവിഡ് പോസിറ്റീവായവർ നെഗറ്റീവായാലും കൃത്യമായ വിശ്രമം ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്നുണ്ടെങ്കിലും എത്രകണ്ട് പാലിക്കുമെന്ന് ഉറപ്പുപറയാനും കഴിയില്ല. അതെസമയം 17 ദിവസത്തിനുള്ളിൽ മനുഷ്യ ശരീരത്തിലെ വൈറസിന് ശക്തി കുറയുകയും വ്യാപനശേഷി ഇല്ലാതാവുകയും ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ വിശദീകരണം.
ലാഭം കൊയ്ത് സ്വകാര്യ ആശുപത്രികൾ
രോഗികൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ പോസിറ്റീവായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ തുടർപരിശോധന വിലക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. സർക്കാർ ആശുപത്രികളിൽ തുടർ പരിശോധന നിർത്തലാക്കുകയും ചെയ്തു. ഇതോടെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളവരും രോഗസ്ഥിതി അറിയേണ്ടവരും വലിയ തുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ആന്റിജൻ ടെസ്റ്റിന് 300 രൂപയാണ് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികളിലെത്തുന്നവരെ പലതരം പരിശോധനകളിലൂടെ പിഴിയുന്നതായും ആരോപണമുണ്ട്.
'' 10 ദിവസത്തിനുള്ളിൽ രോഗ വ്യാപനശേഷി വൈറസിന് കുറയും. 17 ദിവസത്തിന് ശേഷം രോഗ വ്യാപനം ഉണ്ടാകില്ല. നെഗറ്റീവായ ശേഷവും കായികാദ്ധ്വാനമുളള ജോലികൾ ഒഴിവാക്കി കൃത്യമായി വിശ്രമിക്കുക. പോസ്റ്റ് കൊവിഡ് സിൻഡ്രോം നിസാരമായി കാണരുത് ''. ആർ.രേണുക , ഡി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |