കോഴിക്കോട്: കൊവിഡ് തീവ്രവ്യാപനത്തിനിടെ, വരുമാനസ്രോതസ്സുകൾ അടഞ്ഞതോടെ പാലിയേറ്റീവ് കെയർ സെന്ററുകൾ വല്ലാത്ത വിഷമസന്ധിയിലായി. പൊതുജനങ്ങളുടെ ധനസഹായം പ്രവർത്തനഇന്ധനമായുള്ള കേന്ദ്രങ്ങൾ എങ്ങനെ മുന്നോട്ടു നീങ്ങുമെന്നറിയാത്ത അവസ്ഥയിലാണ്.
കഴിഞ്ഞ വർഷം കൊവിഡ് പിടിമുറുക്കിയപ്പോൾ തന്നെ പാലിയേറ്റീവ് സേവനം തേടുന്നവരുടെ എണ്ണം കൂടി വരികയായിരുന്നു. രണ്ടാം തരംഗം ആഞ്ഞുവീശാൻ തുടങ്ങിയപ്പോഴേക്കും ഇത് വീണ്ടും ഉയർന്നിരിക്കുകയാണ്. പക്ഷേ, അതിനനുസരിച്ചുള്ള സാമ്പത്തികഭദ്രതയില്ല ബഹുഭൂരിപക്ഷം സാന്ത്വന കേന്ദ്രങ്ങൾക്കും. ഒന്നോ രണ്ടോ മാസം കഷ്ടിച്ച് മുന്നോട്ട് പോകാനുളള ഫണ്ട് മാത്രമേ മിക്ക ക്ലിനിക്കുകളിലുമുള്ളൂ. ഇപ്പോൾ തന്നെ തീർത്തും പ്രതിസന്ധിയിലായിക്കഴിഞ്ഞവയാണ് ഏറെയും.
ആരോഗ്യപ്രവർത്തകരിലെന്ന പോലെ സന്നദ്ധസേനാംഗങ്ങൾക്കും കൊവിഡ് ബാധിച്ചത് സേവനതലത്തിലേക്കും പ്രശ്നം പടർത്തിയിരിക്കുകയാണ്. പലയിടത്തും പരിചരിക്കാൻ ആവശ്യത്തിന് ആളില്ല.
സന്നദ്ധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പാലിയേറ്റിവ് കെയർ സെന്ററുകൾക്ക് മാസംതോറും ലക്ഷങ്ങൾ ചെലവ് വരുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ സ്ഥാപിച്ച സംഭാവന പെട്ടികളിലൂടെയും ഉത്സവ, പെരുന്നാൾ സ്ഥലങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിലൂടെയും റംസാനിൽ പള്ളികളിൽ നിന്ന് ശേഖരിക്കുന്ന തുകയിലൂടെയുമാണ് ഈ സെന്ററുകൾ മിക്കതും മുന്നോട്ട് നീങ്ങുന്നത്. മിനി ലോക്ക് ഡൗൺ വന്നപ്പോൾ തന്നെ ഈ വഴികൾ അടഞ്ഞതോടെ കൂട്ടായ്മ അംഗങ്ങളിൽ പലരും സ്വന്തം കൈയിൽ നിന്നു പണമെടുത്താണ് ക്ലിനിക്കുകളും പ്രവർത്തനങ്ങൾ തുടരുന്നത്.
നഴ്സുമാരുടെയും ഡോക്ടർമാരുടെയും ഡ്രൈവറുടെയും ശമ്പളയിനത്തിൽ മാത്രമായി ഒരു മാസം പതിനായിരക്കണക്കിന് രൂപ ചെലവ് വരും. മരുന്നിനും മറ്റു സാമഗ്രികൾക്കും നേരിടുന്ന ചെലവ് ഇതിനു പുറമെ. രോഗികളെ മരുന്ന് നൽകി ശുശ്രൂഷിക്കുന്നത് മുതൽ കിടപ്പിലായ രോഗികളെ പരിചരിക്കാൻ വീട്ടിലുള്ളവർക്ക് പരിശീലനം നൽകുന്നതു വരെ പാലിയേറ്റീവ് കെയർ സെന്ററുകളുടെ മേൽനോട്ടത്തിലാണ്. കിടപ്പുരോഗികളുടെ സാന്ത്വന പരിചരണത്തിനു പുറമെ ഡയാലിസിസ്, ഫിസിയോതെറാപ്പി, മാനസിക രോഗീപരിചരണം, ഡേ കെയർ തുടങ്ങി വീടുനിർമാണവും പുനരധിവാസവും വരെ ഏറ്റെടുത്തിട്ടുള്ള സെന്ററുകൾ കുറച്ചൊന്നുമല്ല. ഇവയെല്ലാം ഫണ്ടിന് വക കാണാതെ ബുദ്ധിമുട്ടുകയാണ്.
''കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ കടകളിലും വീടുകളിലും പോയി പിരിവെടുക്കാൻ പോലും കഴിയുന്നില്ല. വളരെ പ്രയാസത്തിലാണ് മുന്നോട്ടു പോകുന്നതെങ്കിലും സേവനങ്ങൾ ഇതുവരെ മുടക്കിയിട്ടില്ല. പക്ഷേ, ഇനിയും മുന്നോട്ടു പോകാൻ സഹായം കിട്ടാതെ രക്ഷയില്ല.""
കെ.ഇബ്രാഹിം,
അഥാനി പാലിയേറ്റീവ് കെയർ സെന്റർ,
കോഴിക്കോട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |