SignIn
Kerala Kaumudi Online
Thursday, 25 April 2024 7.59 AM IST

ആൾ ഇംഗ്ളീഷ് ഫൈനൽ

chelsea

രണ്ടാം പാദ സെമിയിൽ റയൽ മാഡ്രിഡിനെ 2-0ത്തിന് തോൽപ്പിച്ച് ചെൽസി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

ഫൈനലിൽ എതിരാളി മറ്റൊരു ഇംഗ്ളീഷ് ക്ളബായ മാഞ്ചസ്റ്റർ സിറ്റി

ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ വീണ്ടുമൊരു ആൾ ഇംഗ്ലീഷ് ഫൈനലിന് കളമൊരുക്കി ചെൽസിയുടെ സെമിഫൈനൽ അശ്വമേധം. കഴിഞ്ഞ രാത്രി നടന്ന രണ്ടാം പാദ സെമിഫൈനലിൽ സ്പാനിഷ് കൊലകൊമ്പൻമാരായ റയൽ മാഡ്രിഡിനെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് കീഴടക്കിയാണ് ചെൽസി മേയ് 29ന് ഇസ്താംബുളിൽ നടക്കുന്ന കലാശക്കളിക്ക് ടിക്കറ്റെടുത്തത്.

സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന രണ്ടാം പാദ സെമിയുടെ 28 -ാം മിനിട്ടിൽ ടിമോ വെർണറും 85-ാം മിനിട്ടിൽ മേസൺ മൗണ്ടും നേടിയ ഗോളുകൾക്കാണ് ചെൽസി റയലിനെ തകർത്തത്. ആദ്യ പാദത്തിൽ പൊരുതി നോക്കി സമനില പിടിച്ച റയലിനെ രണ്ടാം പാദത്തിൽ ചെൽസി തീർത്തും നിഷ്പ്രഭരാക്കി . റയലിന്റെ സൂപ്പർ സ്ട്രൈക്കർ കരിം ബെൻസേമയുടെ ഗോളെന്നുറപ്പിച്ച ഹെഡർ ഉൾപ്പെടെ ഒരുപിടി സേവുകളുമായി തിളങ്ങിയ ഗോൾകീപ്പർ എഡ്വാർഡ് മെൻഡിയുടെ മികവ് ചെൽസി വിജയത്തിൽ നിർണായകമായി. പരിക്ക് മാറിയെത്തിയ നായകൻ സെർജിയോ റാമോസിന്റെ സാന്നിദ്ധ്യവും റയലിന് തുണയായില്ല.

ആദ്യ പാദത്തിൽ 1–1ന് സമനിലയിൽ പിരിഞ്ഞിരുന്ന ചെൽസി ഇരുപാദങ്ങളിലുമായി 3–1എന്ന ഗോൾ നില സ്വന്തമാക്കിയാണ് ഫൈനലിൽ കടന്നത്. കഴിഞ്ഞ ദിവസം ഫ്രഞ്ച് ക്ലബ് പി.എസ്.ജിയെ രണ്ടാം പാദത്തിലും തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റിയും ഫൈനലിൽ ഇടം പിടിച്ചത്. ഇരുപാദങ്ങളിലുമായി 4–1നാണ് സിറ്റി പിഎസ്ജിയെ കീഴടക്കിയത്. ചരിത്രത്തിലാദ്യമായാണ് സിറ്റി ഫൈനൽ കളിക്കാൻ യോഗ്യത നേടുന്നത്. 2012ൽ കിരീടം ചൂടിയ ശേഷം ചെൽസിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലാണിത്. കഴിഞ്ഞ സീസണിൽ പി.എസ്.ജിയെ ഫൈനലിലെത്തിച്ച പരിശീലകൻ തോമസ് ടുഹേലാണ് ഇക്കുറി ചെൽസിയെ ഫൈനലിലെത്തിച്ചത്..

കളി നിയന്ത്രിച്ച് ചെൽസി

ആദ്യ പാദ സെമിയിൽ കാഴ്ചവച്ചതിന്റെ അത്രപോലും ആത്മവീര്യം ചെൽസിയുടെ തട്ടകത്തിൽ പുറത്തെടുക്കാൻ റയലിന് കഴിഞ്ഞില്ല. തുടക്കത്തിൽ പാസിംഗ് ഗെയിമിലൂടെ ആക്രമണങ്ങൾ സംഘടിപ്പിച്ച് റയൽ കളി പിടിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ചെൽസിയുടെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ തുടർച്ചയായി ചെൽസി മുന്നേറ്റങ്ങൾ നടത്തി. ഗോൾ കീപ്പർ ടിബോ കുർട്ടോയാണ് പലപ്പോഴും റയലിനെ കാത്തത്. എൻഗോളോ കാന്റെയും ഹാവെർട്സും നിരന്തരം റയൽ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു. ഇടയ്ക്ക് മേസൺ മൗണ്ടിന്റെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തും പോയി. സ്ഥിരം ശൈലിയിൽ നിന്ന് മാറിക്കളിച്ച റയൽ പ്രതിരോധത്തിൽ വിള്ളലുണ്ടാക്കിയാണ് ചെൽസി രണ്ടാം ഗോളടിച്ചത്.എന്നാൽ നിരവധി അവസരങ്ങൾ ചെൽസി താരങ്ങൾ പാഴാക്കുകയും ചെയ്തു.

ഗോളുകൾ ഇങ്ങനെ

1-0

28-ാം മിനിട്ട്

ടിമോ വെർണർ

ചെൽസിയുടെ ഒരു മുന്നേറ്റം തടയാൻ മുന്നോട്ടു കയറിവന്ന മുൻ ചെൽസി താരം കൂടിയായ റയൽ ഗോൾകീപ്പർ ടിബോ കുർട്ടോയെ കബളിപ്പിച്ച് തലയ്ക്കു മുകളിലൂടെ കായ് ഹാവെർട്സ് പന്ത് ലോഫ്റ്റ് ചെയ്തു. ഈ ഷോട്ട് ക്രോസ് ബാറിൽത്തട്ടി തെറിച്ചെങ്കിലും പോസ്റ്റിന് തൊട്ടടുത്തുണ്ടായിരുന്ന ടിമോ വെർണർ ഗോൾകീപ്പർ തിരിച്ചെത്തും മുൻപേ ഉയർന്നുചാടി തലകൊണ്ടു ഗോളിലേക്ക് ചെരിച്ചുവിട്ടു.

2-0

85-ാം മിനിട്ട്

മേസൺ മൗണ്ട്

റയൽ താരങ്ങളുടെ പാസ് ബോക്സിനു തൊട്ടുമുൻപിൽവച്ച് പിടിച്ചെടുത്ത എൻഗോളോ കാന്റെ അത് പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റ്യൻ പുലിസിച്ചിനു നീട്ടിനൽകി. ഇടതുവിംഗിൽനിന്ന് ബോക്സിനു സമാന്തരമായി വന്ന പന്ത് മൗണ്ട് കൃത്യമായി വലയിലേക്ക് തട്ടിയിട്ടു.

3

ഇത് മൂന്നാം തവണയാണ് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ഇംഗ്ളീഷ് ക്ളബുകൾ ഏറ്റുമുട്ടുന്നത്. 2008ൽ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലായിരുന്നു ആദ്യം. ഇതിൽ ചെൽസി പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റു. 2019 ൽ ലിവർപൂളും ടോട്ടൻഹാമും തമ്മിലായിരുന്നു രണ്ടാമത്. ഇതിൽ ജയിച്ചത് ലിവർപൂൾ.

3

ചെൽസി ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തുന്നതും മൂന്നാം തവണയാണ്. 2008 ൽ തോറ്റ ശേഷം 2012ൽ ബയേണിനെ ഷൂട്ടൗട്ടിൽ തോൽപ്പിച്ച് കിരീടം സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റി ഫൈനലിലെത്തുന്നത് ആദ്യം.

2

ഇപ്പോൾ ചെൽസി കോച്ചായ തോമസ് ടുഹേലിന്റെ തുടർച്ചയായ രണ്ടാം ഫൈനലാണ്.കഴിഞ്ഞ സീസണിൽ പാരീസ് എസ്.ജിയുടെ കോച്ചായിരുന്നു ടുഹേൽ.

22

വെയ്ൻ റൂണിക്ക് ശേഷം ചാമ്പ്യൻസ് ലീഗ് സെമിയിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇംഗ്ളീഷ് താരമാണ് മേസൺ മൗണ്ട്.

നാളെ റിഹേഴ്സൽ

ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ റിഹേഴ്സൽ എന്നപോലെ ശനിയാഴ്ച ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ഏറ്റുമുട്ടും. സിറ്റിയുടെ തട്ടകത്തിലാണ് മത്സരം. ഈ കളി ജയിച്ചാൽ സിറ്റി പ്രിമിയർ ലീഗ് കിരീടം സ്വന്തമാക്കും.

മേയ് 29

ന് ഇസ്താംബുളിൽ വച്ചാണ് ഇക്കുറി ചാമ്പ്യൻസ് ലീഗ് ഫൈനൽ നടക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CHELSEA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.