SignIn
Kerala Kaumudi Online
Friday, 19 April 2024 3.00 AM IST

മൗറീന്യോയ്ക്ക് ഇനി റോമാങ്കം

mourijho

ഇറ്റാലിയൻ കോച്ച് എ.എസ് റോമയുടെ പരിശീലകനാകാൻ ഹാെസെ മൗറീന്യോ

ഹൊസെ മരിയോ ഡെസ് സാന്റോസ് മൗറീന്യോ ഫെലിക്സ്...അധികം പഴക്കമില്ലാത്ത ഒരു കാലത്ത് യൂറോപ്യൻ ഫുട്ബാളിൽ ഒരു ഇടി മുഴക്കമായ‌ിരുന്നു ഈ പേര്.ഇറ്റലിയിൽ ,ഇംഗ്ളണ്ടിൽ ,സ്പെയ്നിൽ...എല്ലായിടത്തേയും മുൻ നിര ക്ളബുകൾ ഈ കോച്ചിനായി ക്യൂ നിന്നു. കളിക്കളത്തിലെ പ്രകടനത്തിലും കളത്തിന് പുറത്തെ പെരുമാറ്റത്തിലും സ്വന്തം മുരടൻ സ്റ്റൈൽ കാത്തുസൂക്ഷിച്ച മൗറീന്യോ കിരീടങ്ങളുടെ തിളക്കമാണ് കൊണ്ടാണ് തന്റെ പ്രശസ്തിക്ക് വളമാക്കിയത്. എന്നാൽ ആ തിളക്കം മാഞ്ഞുതുടങ്ങിയിരിക്കുന്നു. സീസൺ തീരുംമുന്നേ ഇംഗ്ളീഷ് ക്ളബ് ടോട്ടൻഹാമിൽ നിന്ന് മൗറീന്യോയ്ക്ക് പുറത്തേക്ക് പോകേണ്ടിവന്നിരിക്കുന്നു. മറ്റ് വലിയ ക്ളബുകളിൽ നിന്ന് വിളി കാത്തിരുന്ന മൗറീന്യോ ഇറ്റാലിയൻ ക്ളബ് എ.എസ് റോമയിലേക്കാണ് ഇനി പോകുന്നത്.

യൂറോപ്യൻ ആക്രമണ ഫുട്ബാളിന്റെ സുന്ദരമുഹൂർത്തങ്ങളിൽ നിന്ന് പ്രതിരോധാത്മകതയിലേക്കാണ് മൗറീഞ്ഞോ തന്റെ ടീമുകളെ നയിച്ചത്. കളി ജയിക്കാൻ എതിരാളിയെക്കാൾ ഒരു ഗോൾ മാത്രം കൂടുതൽ നേടിയാൽ മതി എന്ന പക്ഷക്കാരനായിരുന്നു പലപ്പോലും മൗറീന്യോ.90 മിനിട്ടും അക്രമിക്കാൻ ഒരുമ്പെട്ട് ഉൗർജം നഷ്ടപ്പെടുത്തേണ്ട ഒരു കാര്യവുമില്ല എന്ന് അദ്ദേഹം വിശ്വസിച്ചു. കാത്തിരുന്ന് കിട്ടുന്ന മുഹൂർത്തങ്ങളിൽ മുന്നേറി ഗോളടിച്ചശഷം പ്രതിരോധത്തിലേക്ക് മാറുന്ന ശൈലി ക്ളബുകൾ മാറുമ്പോഴും കൂടെക്കൂട്ടി.

ചെറുപ്പത്തിൽ പോർച്ചുഗലിലെ ഒരു ലോക്കൽ ഫുട്ബാൾ കളിക്കാരനായിരുന്നു മൗറീന്യോ. കളി നിറുത്തിയ ശേഷം ഒരു സ്കൂൾ ടീമിന്റെ പരിശീലകനായി. അങ്ങനെയിരിക്കേയാണ് നാട്ടിലെ ഒരു ചെറുകിട ക്ളബിന് വിദേശത്തുനിന്ന് ഒരു കോച്ചെത്തിയത്. അദ്ദേഹത്തിന് ഒരുപരിഭാഷകനെ ആവശ്യമുണ്ടായിരുന്നു.ആ ജോലി ഏറ്റെടുക്കാൻ മൗറീന്യോ തയ്യാറായി.റോബ്സൺ എന്ന ആ കോച്ച് മുൻ നിര ക്ളബായ സ്പോർട്ടിംഗ് സി.പിയിലേക്ക് മാറിയപ്പോൾ മൗറീന്യോയെയും കൂട്ടി. പരിഭാഷകനിൽ നിന്ന് കോച്ചിലേക്ക് മൗറീന്യോ വളരുകയായിരുന്നു.റോബ്സൺ പോർട്ടോയിലെത്തിയപ്പോൾ മൗറീന്യോയുമെത്തി. അവിടെ നിന്ന് ബാഴ്സലോണയിലേക്ക് മാറിയപ്പോഴും കൂട്ട് തുടർന്നു.

എന്നാൽ റോബ്സൺ ബാഴ്സ വിട്ടപ്പോൾ മൗറീന്യോ അവിടെത്തന്നെ തുടർന്നു. ലൂയിസ് വാൻഗാൾ എന്ന വലിയ പരിശീലകന്റെ സഹായിയായി.ആദ്യ രണ്ട് വർഷവും ബാഴ്സലോണ ലാ ലിഗ കിരീടം നേടിയപ്പോൾ വാൻഗാൾ തന്റെ സഹായിയെ തിരിച്ചറിഞ്ഞു. മൗറീന്യോയ്ക്ക് ബാഴ്സ ബി ടീമിന്റെ സ്വതന്ത്രചുമതല നൽകാൻ അദ്ദേഹം തയ്യാറായി. ആഭ്യന്തര ലീഗിലെ ചില മത്സരങ്ങളിൽ മെയിൻ ടീമിന്റെ മുഖ്യകോച്ചായി മൗറീന്യോയ്ക്ക് അവസരം നൽകി വാൻഗാൽ അസിസ്റ്റന്റാകാനും തയ്യാറായി.

കളിക്കളത്തിൽ തന്ത്രങ്ങൾകൊണ്ട് ആർക്കും തോൽപ്പിക്കാനാകാത്ത മഹാമേരുവായുള്ള മൗറീന്യോയുടെ തുടക്കം പോർച്ചുഗീസ് ക്ളബ് എഫ്.സി പോർട്ടോയിലൂടെയായിരുന്നു.2004ൽ പോർട്ടോയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയപ്പോഴാണ് മൗറീന്യോയെ യൂറോപ്പ് ശ്രദ്ധിച്ചു തുടങ്ങിയത്. അവിടെ നിന്ന് ചെൽസിയിലേക്ക് എത്തി. രണ്ട് വർഷം തുടർച്ചയായി അവരെ പ്രിമിയർ ലീഗ് ജേതാക്കളാക്കി. ഇറ്റാലിയൻ സെരി എയിലേക്കായിരുന്നു അടുത്ത യാത്ര. അവിടെ ഇന്റർ മിലാനായിരുന്നു തട്ടകം. അവരെ രണ്ട് തവണ സെരി എയിലും ഒരു തവണ ചാമ്പ്യൻസ് ലീഗിലും ജേതാക്കളാക്കി. 2011ൽ റയൽ മാഡ്രിഡിൽ. ഒരു തവണ ലാലിഗ കിരീടം. പക്ഷേ ചാമ്പ്യൻസ് ലീഗിൽ തിരിച്ചടി കിട്ടിയപ്പോൾ ചെൽസിയിലേക്ക് തിരിച്ചുചെന്ന് അവരെ പ്രിമിയർ ലീഗ് ജേതാക്കളാക്കി.

ചെൽസിയിൽ നിന്ന് ഏറെ പ്രതീക്ഷകളോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വന്നത്. എന്നാൽ അവിടം മുതൽ ചുവടുപിഴയ്ക്കാൻ തുടങ്ങി. ഫെർഗൂസൺ പോയശേഷം ഡൗണായ മാഞ്ചസ്റ്ററിനെ രക്ഷിക്കാൻ മൗറീന്യോയ്ക്കും കഴിഞ്ഞില്ല. അങ്ങനെയാണ് 17 മാസം മുമ്പ് ടോട്ടൻഹാമിലേക്ക് എത്തിയത്. ഇതുവരെ ഒറ്റക്കിരീടം പോലും നേടിക്കൊടുക്കാൻ കഴിയാതെ വന്നതോടെ അവിടെ നിന്നും പോകേണ്ടിവന്നു. യൂറോപ്പിൽ മുൻനിരയിലുള്ള ക്ളബുകളിലേക്കായിരുന്നു നോട്ടമെങ്കിലും കൊള്ളാവുന്ന ഓഫറൊന്നും വന്നില്ല. അങ്ങനെയാണ് പഴയ പുലിക്ക് റോമ അഭയമേകാൻ തയ്യാറായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MOURIJHO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.