ഒളിമ്പിക് മെഡൽ ജേതാവ് കൊലപാതകക്കേസ് പ്രതിപ്പട്ടികയിൽ
ന്യൂഡൽഹി : ചൊവ്വാഴ്ച രാത്രി ഡൽഹിയിൽ ഗുസ്തി താരങ്ങൾ ചേരിതിരിഞ്ഞ് നടത്തിയ സംഘട്ടനത്തിൽ ഒരാൾ കൊല്ലപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ട ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ ഒളിവിൽ .സംഭവവുമായി ബന്ധമില്ലെന്ന് ആദ്യം നിലപാടെടുത്ത സുശീൽ കുമാർ, പൊലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് ഒളിവിൽ പോയത്. വാടക വീടൊഴിയുന്നതിനെക്കുറിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൂചനയുണ്ട്.
മുൻ ദേശീയ ജൂനിയർ ചാമ്പ്യനായ 23കാരൻ സാഗർ കുമാറാണ് കൊല്ലപ്പെട്ടത്. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു.ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിലാണ് ഗുസ്തി താരങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘർഷ സ്ഥലത്തുനിന്ന് വെടിയൊച്ച കേട്ടതായി റിപ്പോർട്ടുണ്ട്. ഇവിടെ നടത്തിയ പരിശോധനയിൽ തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു.
സ്റ്റേഡിയത്തിന്റെ പാർക്കിംഗ് ഏരിയയ്ക്കു സമീപമായിരുന്നു സംഭവം. സുശീൽ കുമാർ, സാഗർ കുമാർ എന്നിവർക്കു പുറമെ അജയ്, പ്രിൻസ്, സോനു മഹൽ, അമിത് കുമാർ തുടങ്ങിയവരാണ് ഏറ്റുമുട്ടിയത്. ഇതിൽ ഗുരുതരമായി പരുക്കേറ്റ അമിത് കുമാർ, സോനു എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിനുശേഷം വാർത്താ ഏജൻസി പ്രതിനിധികളുമായി സുശീൽ കുമാർ സംസാരിച്ചിരുന്നു. അജ്ഞാതരായ ആളുകളാണ് ആക്രമിച്ചതെന്നും തനിക്കും സുഹൃത്തുക്കൾക്കും സംഭവത്തിൽ പങ്കില്ലെന്നും സുശീൽ കുമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രാഥമികാന്വേഷണത്തിൽ സുശീൽ കുമാറിനും സുഹൃത്തുക്കൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടതിനെ തുടർന്ന് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഇതിനു പിന്നാലെയാണ് താരം ഒളിവിൽ പോയത്. മരിച്ച സാഗർ കുമാറും സംഘവും സുശീൽ കുമാറിന്റെ സുഹൃത്തിന്റെ ഒരു വീട്ടിൽ താമസിച്ചിരുന്നു. ഇവിടെനിന്ന് ഒഴിയാൻ സുശീൽ കുമാർ സാഗറിനോട് ആവശ്യപ്പെട്ടിരുന്നതായി സൂചനയുണ്ട്.
വ്യക്തിഗത ഇനത്തിൽ തുടർച്ചയായി രണ്ട് ഒളിമ്പിക്സുകളിൽ മെഡലുകൾ നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ താരമാണ് സുശീൽ കുമാർ. 2008ൽ ബെയ്ജിംഗ് ഒളിമ്പിക്സിൽ വെങ്കലവും 2012ൽ വെള്ളിയുമാണ് നേടിയത്.
ഗുസ്തി ഫെഡറേഷനുമായുണ്ടായിരുന്ന തർക്കങ്ങളെ തുടർന്ന് 2016ലെ റിയോ ഒളിമ്പിക്സിൽ പങ്കെടുക്കാനായില്ല. അതിനുശേഷം കളത്തിൽ അത്ര സജീവമായിരുന്നില്ല. ടോക്കിയോ ഒളിമ്പിക്സിന്റെ സാദ്ധ്യതാപട്ടികയിലും സുശീലില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |