ന്യൂഡൽഹി: ശാസ്ത്രീയമായി തയ്യാറെടുത്താൽ കൊവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടാൻ കഴിയുമെന്നും മെഡിക്കൽ, നഴ്സിംഗ് കോഴ്സുകൾ പൂർത്തിയാക്കിയവരെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കണമെന്നും സുപ്രീംകോടതി. ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അത് കുട്ടികളെയും ബാധിക്കും. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ആശുപത്രിയിൽ പോകേണ്ടിവരും. അതുകൊണ്ടാണ് പ്രത്യേക വിഭാഗങ്ങൾക്ക് വാക്സിനേഷൻ നിർബന്ധമാക്കുന്നത്. ഇക്കാര്യങ്ങൾ ശാസ്ത്രീയമായി ആസൂത്രണം ചെയ്യണം. ഇന്നേ തയ്യാറെടുത്താൽ മൂന്നാം തരംഗം ഫലപ്രദമായി നേരിടാൻ നമുക്ക് കഴിഞ്ഞേക്കും.-ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
എം.ബി.ബി.എസ് കോഴ്സ് പൂർത്തിയാക്കി ബിരുദാനന്തര കോഴ്സിന് ചേരാൻ കാത്തിരിക്കുന്ന വിദ്യാർത്ഥികളെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും കോടതി നിർദ്ദേശിച്ചു.
'നീറ്റ് പരീക്ഷയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ഒന്നര ലക്ഷത്തോളം ഡോക്‌ടർമാരുണ്ട്. അതുപോലെ രണ്ടര ലക്ഷത്തോളം നഴ്സുമാരും വീട്ടിലിരിക്കുന്നു. അവരെ എന്തുകൊണ്ട് പ്രയോജനപ്പെടുത്തിക്കൂടാ?.'- കോടതി ചോദിച്ചു.
ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച കോടതി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കുള്ള ഓക്സിജൻ വിഹിതം കണക്കാക്കുന്നത് പ്രായോഗികമായ രീതിയിലല്ലെന്നും അഭിപ്രായപ്പെട്ടു. നീതി ആയോഗ് അംഗം ഡോ.വി.കെ. പോൾ, എയിംസ് ഡയറക്ടർ രൺദീപ്ഗുലേറിയ തുടങ്ങിയവർ അംഗങ്ങളായ വിദഗ്ദ്ധ സമിതിയാണ് ഓക്സിജൻ വിഹിതം തീരുമാനിക്കുന്നതെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ആശുപത്രികളിൽ ഐ.സി.യു കിടക്കകൾക്ക് മിനിട്ടിൽ 24 ലിറ്ററും മറ്റു കിടക്കകൾക്ക് മിനിട്ടിൽ 10ലിറ്ററും കണക്കാക്കിയാണ് ഓക്സിജൻ വിഹിതം നൽകുന്നതെന്നും കേന്ദ്രസർക്കാർ അഭിഭാഷകനായ സോളിസിറ്റർ ജനറൽ തുഷാർമേത്ത കോടതിയിൽ പറഞ്ഞു. വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ ശരിയാകാമെങ്കിലും രാജ്യത്ത് ആവശ്യമുള്ളവരിൽ ഓക്സിജൻ എത്തിക്കാൻ ഈ രീതി പ്രായോഗികമല്ലെന്നും പുനഃരാലോചിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
'നേരിട്ട് ബന്ധപ്പെടുന്നില്ലെങ്കിലും ജനങ്ങളോട് കോടതിക്ക് ബാദ്ധ്യതയുണ്ട്. ഓക്സിജൻ അളവ് കുറയ്ക്കാൻ കഴിയില്ല. ഓരോ സംസ്ഥാനത്തും പല ജില്ലകളിലും ആവശ്യം വ്യത്യസ്തമായിരിക്കും. ഒറീസയിലെ കണക്കാവില്ല തമിഴ്നാട്ടിൽ. മഹാരാഷ്‌ട്രയിൽ മുംബയിലേത് പോലെ ഗുരുതരമല്ല മറ്റു ചില ജില്ലകളിലെ സാഹചര്യം. ആശുപത്രി കിടക്ക ലഭിക്കാത്ത രോഗികളെയും കണക്കാക്കണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഓക്സിജൻ വിതരണത്തിന് ആക്‌ടീവ് കേസുകളുടെ എണ്ണവും പരിഗണിക്കുന്നതായി കേന്ദ്രം മറുപടി നൽകി.
വീണ്ടും 4 ലക്ഷം കടന്ന് പ്രതിദിന രോഗികൾ
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും നാലുലക്ഷം കടന്നു. മരണം നാലായിരത്തോടടുത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,12,262 പുതിയ രോഗികൾ. 3,980 പേർ കൂടി മരിച്ചു. അതേസമയം 3,29,113 പേർ രോഗമുക്തരായി. കഴിഞ്ഞ ഏപ്രിൽ 30നാണ് ആദ്യമായി പ്രതിദിന കേസുകൾ നാലുലക്ഷം കടന്നത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം, ഹരിയാന, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 72.19 ശതമാനവും.
ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 35,66,398. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 16.92ശതമാനമാണ്.
ദേശീയ മരണനിരക്ക് കുറയുകയാണെന്നും നിലവിൽ ഇത് 1.09 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ദേശീയ രോഗമുക്തി നിരക്ക് 81.99 ശതമാനം. രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം ഇന്നലെ 16.25 കോടി കടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |