ചാലക്കുടി: നാടും നഗരവും മിനി ലോക്ഡൗണിൽ നിന്ന് ലോക് ഡൗണിലേക്ക്. റോഡുകൾ വിജനം, വാഹന ഗതാഗതം പേരിന്. ചാലക്കുടിപ്പുഴയിൽ വീണു കിടക്കുന്ന കണ്ടെയ്നർ ലോറി കരയ്‌ക്കെടുക്കാൻ ഇതിലും അനുകൂല അന്തരീക്ഷം ഇനിയുണ്ടാകില്ല. എന്നിട്ടും നാലര മാസം മുമ്പ് വീണ കണ്ടെയ്‌നർ ഇപ്പോഴും പുഴയ്ക്ക് കുറുകെ കിടന്ന് തുരുമ്പെടുക്കുന്നു.
പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിനെയും നഗരസഭയെയും സമീപിച്ചിരുന്നു. പൊലീസ് കളക്ടർക്കാണ് ചുമതലയെന്ന് ചൂണ്ടിക്കാട്ടി കൈയൊഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നടപടിയുണ്ടാകുമെന്ന് പറഞ്ഞ ജില്ലാ ഭരണകൂടം ഇതുവരെ നടപടികൾ തുടങ്ങിയതായി വിവരമില്ല.
കാലവർഷം പടിവാതിലിൽ എത്തിനിൽക്കെ അധികൃതരുടെ അനാസ്ഥ മൂലം പ്രതിസന്ധിയിലാകുന്നത് പുഴയോര നിവാസികളാണ്. പുഴയുടെ ഒഴുക്കിന് തടസമായി കണ്ടെയ്‌നർ നിലനിൽക്കുന്നതിനാൽ വെള്ളപ്പൊക്ക ഭീതിയിലാണ് നാട്ടുകാർ.
ജനപ്രതിനിധികളും, നഗരസഭ അധികൃതരും പ്രശ്‌നം പരിഹരിക്കുന്നതിനായി വേണ്ട ഇടപെടൽ നടത്തുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ റവന്യൂ അധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ച് കൗൺസിലർമാരായ വി.ജെ ജോജി, എലിസബത്ത് എന്നിവർ താലൂക്ക് ഓഫീസിൽ ധർണ നടത്തിയിരുന്നു. പ്രശ്നം മുൻനിറുത്തി ബി.ഡി ദേവസി എം.എൽ.എ ജില്ലാ ഭരണകൂടത്തിനെ സമീപിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പിന് ശേഷം പരിഹാരം ഉണ്ടാകുമെന്ന കളക്ടറുടെ അറിയിപ്പുണ്ടായത്.
തദ്ദേശ സ്ഥാപനങ്ങളുടെ സജീവ ഇടപെടലുണ്ടായാൽ ഒരു ദിവസത്തിനകം ലോറി ഉയർത്താനാകും. കഴിഞ്ഞ വർഷം വെട്ടുകടവ് പാലത്തിൽ അടിഞ്ഞു കൂടിയ നിരവധി തടികൾ ക്രെയിൻ ഉപയോഗിച്ച് കരയ്‌ക്കെത്തിക്കുന്നതിന് നഗരസഭ ഭരണ സമിതി കാട്ടിയ ആർജവം ഇതിന് ഉദാഹരണമാണ്. അധികൃതരുടെ നിഷേധാത്മക നിലപാട് തുടർന്നാൽ വീണ്ടും സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കൗൺസിലർ വി.ജെ ജോജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |