തിരുവനന്തപുരം. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു പുറമെ മുസ്ലിംലീഗും ബി.ജെ.പി വോട്ടുകൾ വാങ്ങിയെന്ന് സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറുമായ എ.വിജയരാഘവൻ പറഞ്ഞു.ജമാഅത്ത് ഇസ്ലാമിയുടെ പിന്തുണകൊണ്ടു ജയിക്കാൻ വോട്ട് മതിയാകില്ലെന്ന് കരുതിയാണ് ലീഗ് ബി.ജെ.പി വോട്ടും കൂടി വാങ്ങിയത്.കെ.ടി.ജലീൽ മത്സരിച്ച മണ്ഡലത്തിൽ ലീഗ് ഇങ്ങനെ വാങ്ങിയ വോട്ടുകളുടെ കണക്ക് തന്റെ കൈവശമുണ്ടെന്നും കേരളകൗമുദിക്ക് അനുവദിച്ച അഭിമുഖത്തിൽ വിജയരാഘവൻ വ്യക്തമാക്കി.
കേരളത്തിൽ കോൺഗ്രസ് മുക്തഭാരതമെന്ന കാഴ്ചപ്പാട് ബി.ജെ.പിക്കില്ല. ഈ സർക്കാരിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷണ നാടകങ്ങൾ നടത്തിയത്. കോൺഗ്രസ് തകരുമ്പോൾ ബി.ജെ.പി വളരുമെന്ന വാദത്തിന് കേരളത്തിൽ പ്രസക്തിയില്ല. കോൺഗ്രസ് തകരുമ്പോൾ ബി.ജെ.പിയും തകരുന്ന കാഴ്ചയാണ് കേരളം കണ്ടത്. ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ടുകൾ വളരെയധികം കുറഞ്ഞില്ലേയെന്ന് വിജയരാഘവൻ ചോദിച്ചു.
" മുസ്ലിംലീഗിനെ മതേതര നിലപാടുള്ള പാർടിയായി സി.പി.എം കാണുന്നില്ല. ലീഗ് മതാധിഷ്ഠിത പാർടിയാണ്.അവരുടെ തീരുമാനങ്ങളെല്ലാം മതസ്വാധീനത്തിന്റെ ഭാഗമാണ്. എല്ലാ അധാർമ്മികതയും ഉപയോഗിച്ച് എൽ.ഡി.എഫിനെ തകർക്കാൻ മുന്നിൽനിന്ന യു.ഡി.എഫിലെ പ്രധാനപാർടികളിലൊന്നാണ് ലീഗ്." ജോസ് കെ.മാണി വിഭാഗത്തോട് പുലർത്തിയ സമീപനം ലീഗിനോട് കാണിക്കുമോയെന്ന ചോദ്യത്തിന് മറുപടിയായി വിജയരാഘവൻ പറഞ്ഞു.
കോൺഗ്രസിൽ നിന്ന് ധാരാളം പേർ ഇനിയും പുറത്തുവരും. കോൺഗ്രസിന്റെ പിന്നിൽ നിൽക്കുന്ന ജനങ്ങൾ കോൺഗ്രസിനെ പിന്തള്ളും. ബൂർഷ്വാ പാർടികളുടെ പിന്നിൽ നിൽക്കുന്ന ജനങ്ങളെക്കൂടി ഒപ്പം നിർത്താനാണ് സി.പി.എം.ശ്രമിക്കുക.നേതാക്കൾ വരുമോ ഇല്ലയോ എന്നതല്ല പ്രധാനം.കോൺഗ്രസ് തകരാൻ സി.പി.എം ആഗ്രഹിക്കും. എൽ.ഡി.എഫിനെ തകർത്ത് അധികാരത്തിലെത്താൻ ഏത് ഹീനമായ ശ്രമങ്ങളും പ്രയോഗിക്കുന്ന പാർടിയാണ് കോൺഗ്രസ്.വിമോചനസമരമാണ് അവരുടെ ഊർജ്ജം.
മന്ത്രിസഭാ രൂപീകരണത്തിൽ ഒരു പിടിവലിയും ഉണ്ടാവുകയില്ല. ഉഭയകക്ഷി ചർച്ചകളിലൂടെ എല്ലാം തീരുമാനിക്കും. ഭരണഘടനാനുസൃതമായ രീതിയിലായിരിക്കും മന്ത്രിമാരുടെ എണ്ണം തീരുമാനിക്കുക. സി.പി.എമ്മും സി.പി.ഐയും വിട്ടുവീഴ്ച ചെയ്യുമോയെന്ന ചോദ്യത്തിന് അത് സ്വാഭാവികമല്ലേയെന്നായിരുന്നു മറുപടി.തിരഞ്ഞെടുപ്പ് വിജയം പിണറായി വിജയന്റെ വിജയമായി ചിത്രീകരിക്കപ്പെടുന്നുവെന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി." പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ വിജയമാകുന്നതുവഴി അത് പാർടിയുടെ വിജയമാണ്.പാർടിയുടെ ഭാഗമായി അറിയപ്പെടാൻ ആഗ്രഹിക്കുന്ന നേതാവാണ് പിണറായി വിജയൻ.പിണറായിയുടേത് മികച്ച നേതൃത്വമാണെന്നും വിജയരാഘവൻ പറഞ്ഞു.
അഭിമുഖത്തിന്റെ പൂർണ്ണരൂപം ഞായറാഴ്ച രാത്രി എട്ടു മണിക്ക് കൗമുദി ടിവി സംപ്രേഷണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |