കോട്ടയം : കൊവിഡ് വ്യാപനത്തിൽ സകല ബിസിനസ് മേഖലയും നിശ്ചലമായപ്പോൾ സ്വകാര്യ ആശുപത്രികൾക്കും ലാബുകൾക്കും ചാകര. ഓരോ ആശുപത്രിയും കൊവിഡ് രോഗികളെ പിഴിഞ്ഞു തടിച്ചു കൊഴുക്കുകയാണ്. സ്വകാര്യ ആശുപത്രിയിലെ പരിശോധനയിൽ കൊവിഡ് പോസിറ്റീവെന്ന് തെളിഞ്ഞാൽ അഡ്മിഷന് മുമ്പ് 25000 രൂപ അടയ്ക്കണം. പിന്നെ ഓരോ ദിവസവും പതിനായിരം രൂപ വേറേ. ഒരേ പി.പി.ഇ കിറ്റാണ് പല ദിവസം ഡോക്ടർമാരും നഴ്സും ഉപയോഗിക്കുന്നതെങ്കിലും ഓരോ ദിവസവും പ്രത്യേകം ബില്ലുണ്ട്. വിറ്റാമിൻ സി ഗുളികയും പനിക്കും ശ്വാസംമുട്ടലിനുമുള്ള മരുന്നുമാണ് കൊടുക്കുന്നതെങ്കിലും മരുന്നിന്റെ പേരിലും ബില്ല് വേറെ വരും. ഇതിനിടെയാണ് നെഗറ്റീവാണോ എന്നറിയാൻ ഓരോ ദിവസത്തെ പരിശോധന. സർക്കാർ ആർ.ടി.പി.സി.ആർ ടെസ്റ്റിന് 500 രൂപ നിശ്ചയിച്ചെങ്കിലും ഇതിനെതിരെ സ്വകാര്യ ആശുപത്രി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. 500 രൂപയിൽ കൂടുതൽ ഈടാക്കരുതെന്ന ഹൈക്കോടതി വിധി ഇന്നലെ വന്നെങ്കിലും ഓർഡർ കിട്ടിയില്ലെന്ന് പറഞ്ഞു ഇന്നലെയും 1300 രൂപ മിക്ക സ്വകാര്യ ആശുപത്രികളും ഈടാക്കി.
കോട്ടയം നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ രണ്ട് ബ്ലോക്കുകളിൽ കൊവിഡ് രോഗികളാണ്. കൊവിഡ് ഐ.സി.യു വേറെ. ഒരു ബെഡ് കിട്ടണമെങ്കിൽ വൻ ശുപാർശ വേണം. അഡ്മിഷന് ആര് ശുപാർശ ചെയ്താലും ചികിത്സാ നിരക്കിൽ ഒരു കുറവും വരുത്തില്ല. ഒന്നു രണ്ടാഴ്ച കിടന്ന് പോയാൽ ബിൽ ലക്ഷത്തിന് മുകളിലാകും. ഐ.സി.യുവോ, വെന്റിലേറ്ററോ ആണെങ്കിൽ പിന്നെ പറയേണ്ട. തോന്നുന്ന നിരക്കാണ് ഓരോ ആശുപത്രിയും ഈടാക്കുന്നത്.
കൊവിഡ് ടെസ്റ്റ് അധിക നിരക്ക് തിരിച്ചു കൊടുക്കാൻ കേസ്
കോട്ടയത്തെ ഒരു പ്രമുഖ ലാബ് സർക്കാർ 500 രൂപ നിശ്ചയിച്ചിട്ടും ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് 1300 രൂപ ഈടാക്കി. ഇത് വാർത്തയായതോടെ അധികം വാങ്ങിയ തുട മടക്കി കൊടുക്കാമെന്ന് ലാബ് അധികൃതർ സമ്മതിച്ചെങ്കിലും കൊടുത്തില്ല. ഇതിനെതിരെ കളക്ടർക്ക് പരാതി നൽകി. കളക്ടർ പരാതി വെസ്റ്റ് പൊലീസിന് കൈ മാറി. പൊലീസ് ഇന്നലെ ലാബ് ഉടമയെയും പരാതിക്കാരനായും വിളിച്ചു വരുത്തി. ബാക്കി തുക തിരിച്ചു കൊടുക്കാമെന്ന് ലാബ് ഉടമയിൽ നിന്ന് എഴുതി വാങ്ങിച്ചു. മൂന്ന് പേർ ഇതിനകം വെസ്റ്റ് സ്റ്റേഷനിൽ പരാതിയുമായെത്തിയിട്ടുണ്ട്.
ടെസ്റ്റ് പോസിറ്റീവോ, നെഗറ്റീവോ ആകാം
പ്രമുഖ ലാബുകളിലെ കൊവിഡ് പരിശോധനയും കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്. പരിശോധനയിൽ പോസിറ്റീവ് എന്ന് പറഞ്ഞു പേടിപ്പിച്ച് ജില്ലാ ആശുപത്രി കൊവിഡ് വാർഡിലായ ആൾ അവിടുത്തെ പരിശോധനയിൽ നെഗറ്റീവെന്ന് കണ്ടെത്തി പറഞ്ഞു വിട്ടു. പോസിറ്റീവല്ലാതിരുന്നിട്ടും ഒരു ദിവസം കൊവിഡ് വാർഡിൽ കിടന്നതിനാൽ കൊവിഡ് പേടിയിൽ ക്വാറന്റൈനിലായി നിരന്തരം ടെസ്റ്റ് നടത്തുകയാണ് പാവം രേഗിയിപ്പോൾ.
ഫീസ് നിരക്ക് ഏകീകരണം വേണം
സ്വകാര്യ ആശുപത്രികളിലും പരിശോധനാ ലാബുകളിലും കൊവിഡുമായി ബന്ധപ്പെട്ട ഫീസ് നിരക്കുകളിൽ ഏകീകരണം വേണമെന്ന അഭിപ്രായം ശക്തമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |