ആലപ്പുഴ : കൊവിഡ് രോഗലക്ഷണങ്ങളുള്ള നിരവധിപേർ വീടുകളിൽ സ്വയം ചികിത്സ നടത്തുന്നതായി പരാതി. തലവേദനയും പനിയും അടക്കമുള്ള പല പ്രശ്‌നങ്ങളും ആളുകൾ സ്വയം ചികിത്സിക്കുകയാണ്. തൊണ്ടവേദന പോലുള്ള പ്രശ്‌നങ്ങൾക്ക് നൽകുന്ന ആന്റി ബയോട്ടിക് ആയ അസിത്രോമൈസിൻ, പനി, തലവേദന തുടങ്ങിയവക്കായി പാരസെറ്റമോൾ, കാൽപോൾ തുടങ്ങി മരുന്നുകളെല്ലാം സ്വയം വാങ്ങുകയാണ്. പനി സീസണേക്കാൾ ഇരട്ടിയിലധികമാണ് കൊവിഡ് സാഹചര്യത്തിൽ ഇത്തരം മരുന്നുകളുടെ വിൽപന നടക്കുന്നതെന്ന് മെഡിക്കൽ ജില്ലയിലെ പ്രമുഖ മെഡിക്കൽ ഷോപ്പ് ഉടമകൾ പറയുന്നു. ചുമ, തലവേദന, പനി, തൊണ്ടവേദന തുടങ്ങിയ പ്രശ്‌നങ്ങൾ ഉള്ളവർ ആൻറിബയോട്ടിക്കുകൾക്കു പുറമേ കൊവിഡിനെതിരെ പ്രതിരോധം വർദ്ധിപ്പിക്കാൻ എന്നപേരിൽ വൈറ്റമിൻ സി ഗുളികകൾ, കാത്സ്യം ഗുളികൾ, മൾട്ടി വൈറ്റമിൻ ഗുളികകൾ തുടങ്ങി വൈറ്റമിൻ സപ്ലിമെൻറുകളും വാങ്ങി കഴിക്കുന്നുമുണ്ട്.രോഗലക്ഷണം കാണുമ്പോൾ സ്വയം ചികിത്സ നടത്തി പരിഹാരത്തിന് ശ്രമിക്കുന്നതാണ് ചെറുപ്പക്കാർക്കിടയിൽ തീവ്ര രോഗികളുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്ന് ഡോക്ടർമാർ പറയുന്നു.
രോഗ ലക്ഷണങ്ങൾ കണ്ടാൽ നാലോ അഞ്ചോ ദിവസം പാരസെറ്റമോൾ പോലുള്ള ഗുളികകൾ കഴിച്ച് സ്വയം ചികിത്സിക്കാൻ ശ്രമിക്കുകയും രോഗം ഭേദമാകുന്നില്ലെന്ന് കാണുമ്പോൾ മാത്രം ആശുപത്രിയിൽ പോയി പരിശോധന നടത്തുകയുമാണ് ഭൂരിഭാഗം യുവതി യുവാക്കളും ചെയ്യുന്നത്. അതിനാൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും ഇവരിൽ രോഗവ്യാപനം തീവ്രസ്ഥിതിയിൽ എത്തിയിരിക്കും.അതിനാൽ ഐ.സി.യു ചികിത്സ ചെറുപ്പക്കാർക്കും അത്യാവശ്യമായി വരുന്നു. ഇങ്ങനെയുള്ള അവസ്ഥയിലാണ് വൈറസിനെ അതിജീവിക്കാനാകാതെ ചെറുപ്പക്കാരിൽ ജീവഹാനിക്ക് ഇടവരുത്തതെന്ന് ആരോഗ്യവിദഗ്ദർ സാക്ഷ്യപ്പെടുത്തുന്നു .രോഗം ഭേദമായ കൂട്ടർ ഏഴ് ദിവസം കഴിഞ്ഞാൽ വീടിന് പുറത്ത് ഇറങ്ങി നടപ്പാണ്. ഇത് വ്യാപനത്തിന് ഇടയാക്കും.
ഇ-സഞ്ജീവിനി
ജില്ലയിൽ കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ രോഗബാധ ഭയന്ന് ആശുപത്രി ചികിത്സകൾക്ക് മടിക്കുകയാണ് മറ്റു രോഗികൾ. ആരോഗ്യപ്രശ്‌നമുള്ളവർ സ്വയം ചികിത്സക്കു മുതിരാതെ ഡോക്ടർമാരെ സമീപിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ആശുപത്രിയിൽ പോകാനും നേരിട്ട് ഡോക്ടർമാരെ കാണാനും മടിയുള്ളവർക്ക് ഇ-സഞ്ജീവനി എന്ന ഓൺലൈൻ ടെലി മെഡിസിൻ സംവിധാനം വഴി ഡോക്ടറെ ബുക്ക് ചെയ്യാം. വിഡിയോ കൊൾ വഴി വഴി ഡോക്ടറുമായി സംസാരിക്കുകയും ചെയ്യാം. പ്രിസ്‌ക്രിപ്ഷൻ ഡൗൺലോഡ് ചെയ്‌തെടുത്ത് മരുന്ന് വാങ്ങാം.
ഐസൊലേഷനിലുള്ളവർ ശ്രദ്ധിക്കേണ്ടത്
വീട്ടിലെ മറ്റ് അംഗങ്ങളുമായി സമ്പർക്കം പുലർത്തരുത്.
രോഗി ഉപയോഗിക്കുന്ന വസ്തുക്കൾ മറ്റാരും കൈകാര്യം ചെയ്യരുത്.
കൈകാര്യം ചെയ്യുന്ന വസ്തുക്കൾ സാനിറ്റൈസ് ചെയ്യണം.
വ്സത്രങ്ങൾ ടോയ്ലറ്റിൽ തന്നെ സ്വയം കഴുകുക.
ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ സ്വയം കഴുകി ഉപയോഗിക്കുക.
സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ മുടക്കരുത്.
രോഗി കൃത്യസമയത്ത് ആഹാരം കഴിക്കണം.
ധാരളം വെള്ളം കുടിക്കണം.
മുറിയിൽ വായു സഞ്ചാരം ഉറപ്പാക്കണം.
പൾസ് ഓക്സി മീറ്റർ ഉപയോഗിച്ച് ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജൻ അളവും പരിശോധിക്കുക.
ഓക്സിജൻ സാച്ചുറേഷൻ റീഡിംഗ് 94 ശതമാനത്തിൽ കുറവോ ഹൃദയമിടിപ്പ് ഒരു മിനിട്ടിൽ 90 ൽ കൂടുതലോ ആണെങ്കിൽ ആരോഗ്യപ്രവർത്തകരെ അറിയിക്കണം.
നെഞ്ചുവേദന, മയക്കം, കഫത്തിലും മൂക്കിലും നിന്നുള്ള സ്രവത്തിൽ രക്തം, അതിയായ ക്ഷീണം, കിതപ്പ്, ശ്വാസതടസം എന്നിവയുണ്ടായാൽ ആരോഗ്യ പ്രവർത്തകരെ അറിയിച്ച ശേഷം ആശുപത്രിയിലേക്ക് മാറണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |