ഉത്തരവ് പാലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നും കോടതി
ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി രൂക്ഷമായ ഡൽഹിയിലും കർണാടകയിലും ദിനംപ്രതി ആവശ്യമായ അളവിൽ ഓക്സിജൻ കേന്ദ്രസർക്കാർ ലഭ്യമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഡൽഹിക്ക് 700 മെട്രിക് ടണ്ണും കർണാടകയ്ക്ക് 1200 മെട്രിക് ടണ്ണും വീതം നൽകണം. ഇരു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വ്യത്യസ്ത കേസുകളിലാണ് ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എം.ആർ.ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടപെടൽ.
കിടക്കകളുടെ അടിസ്ഥാനത്തിൽ വിദഗ്ദ്ധ സമിതി നൽകിയ കണക്ക്പ്രകാരമാണ് സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകുന്നതെന്നും ഡൽഹിയും കർണാടകയും കൂടുതൽ ആവശ്യപ്പെടുകയാണെന്നും കേന്ദ്രം വാദിച്ചെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. ആവശ്യം മുൻകൂട്ടി കാണണമെന്നും ഓക്സിജന്റെ ബഫർ സ്റ്റോക്ക് ഉണ്ടാവണമെന്നും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.
ഓക്സിജൻ വിതരണത്തിൽ വിവിധ ഹൈക്കോടതികളുടെ ഇടപെടൽ കേന്ദ്രത്തിനെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്ന് സർക്കാർ അഭിഭാഷകൻ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. ഓക്സിജൻ വിതരണം ഹൈക്കോടതികൾ നേരിട്ട് ഏറ്റെടുക്കട്ടെ എന്നും വാദത്തിനിടെ അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ സമാധാനിപ്പിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് ഓരോ പ്രദേശത്തെയും സാഹചര്യം വിലയിരുത്തിയാണ് ഹൈക്കോടതികൾ ഇടപെടുന്നതെന്നും അത് അവഗണിക്കാനാവില്ലെന്നും വ്യക്തമാക്കി.
ഡൽഹിയിൽ 500 മെട്രിക് ടണ്ണിൽ കൂടുതൽ ഓക്സിജൻ ആവശ്യമില്ലെന്ന നിലപാടായിരുന്നു കേന്ദ്രത്തിന്റേത്. എന്നാൽ ഡൽഹിയിലെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്നും അതിനാൽ എല്ലാ ദിവസവും 700 മെട്രിക് ടൺ ഓക്സിജൻ എത്തണമെന്നും കോടതി പ്രതികരിച്ചു. ഉത്തരവ് അനുസരിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നും കോടതി ഓർമ്മിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |