കാസർകോട്: കൊവിഡ് തീവ്രവ്യാപനം കാസർകോട് ജില്ലയിലെ ആശുപത്രികളെ പ്രതിസന്ധിയിലാക്കുമെന്ന് സൂചന. നിലവിലുള്ള രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം ജില്ലയിലുണ്ടെങ്കിലും ഈ സാഹചര്യം ഏതുസമയവും മാറാവുന്ന സ്ഥിതിയിലാണ്.
നാല് സർക്കാർ ആശുപത്രികളാണ് കാസർകോട്ടുള്ളത്.ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി, മെഡിക്കൽ കോളജ്, ചട്ടഞ്ചാൽ ടാറ്റാ കൊവിഡ് ആശുപത്രി എന്നിവിടങ്ങളിലാണ് നിലവിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്നത്. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ 374 കിടക്കകളുണ്ടെങ്കിലും കൊവിഡ് ജാഗ്രതാപോർട്ടലിൽ ഇത് കാണിക്കുന്നില്ല.പോർട്ടലിലെ കണക്കുപ്രകാരം ഐ .സി .യു കിടക്കകൾ ഉൾപ്പെടെ ആകെയുള്ളത് 273 മാത്രമാണ്. ഇതിൽ ഇനി 164 കിടക്കകൾ മാത്രമാണ് ഒഴിവുള്ളത്. വെന്റിലേറ്റർ ഒന്നും ഒഴിവില്ല. 20 ഓക്സിജൻ കിടക്കകളുടെ ഒഴിവുണ്ട്.
സാങ്കേതിക തകരാറ് കാരണം ജാഗ്രതാപോർട്ടലിലെ കണക്കുകൾ കൃത്യമല്ലെന്ന് ജില്ലാ ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഐ .സി .യു കെയർ അടക്കമുള്ളവ ആവശ്യമുള്ളവരുടെ എണ്ണം ഓരോദിവസവും കൂടിവരികയാണ്. രോഗലക്ഷണമില്ലാത്ത വലിയൊരു ശതമാനം പേരെ വീടുകളിൽ തന്നെയാണ് ചികിത്സിക്കുന്നത്. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ആശുപത്രിയിൽ ചികിത്സിച്ച് എല്ലാ രോഗികളും ആശുപത്രിയിലെത്തുന്ന സാഹചര്യം ഒഴിവാക്കുകയാണ്.
വീട്ടുചികിത്സയിൽ ശ്രദ്ധ കുറയുന്നോ?
എന്നാൽ വീടുകളിൽ കഴിയുന്ന ലക്ഷണങ്ങളില്ലാത്ത രോഗികൾ ഗുരുതരാവസ്ഥയിലായി വീട്ടിൽ തന്നെ മരിക്കുന്ന സംഭവങ്ങളുണ്ടെന്നാണ് വിവരം. വീടുകളിൽ കഴിയുന്നവരുടെ കാര്യത്തിൽ ആരോഗ്യപ്രവർത്തകർ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ജനങ്ങളുടെ ആശങ്ക ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നിയുക്ത തൃക്കരിപ്പൂർ എം. എൽ .എ എം. രാജഗോപാലൻ ഇന്നലെ രാവിലെ കാസർകോട് ജില്ലാ കളക്ടർ ഡോ.ഡി. സജിത് ബാബു, ഡി .എം .ഒ ഡോ. രാജൻ എന്നിവരെ വിളിച്ച് ഇക്കാര്യം ധരിപ്പിച്ചിരുന്നു. പ്രാണവായു കിട്ടാത്ത സാഹചര്യം ഇല്ലാതാക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തല്ക്കാലം ജില്ലയിൽ ഓക്സിജൻ കിട്ടാത്ത പ്രതിസന്ധി ഇല്ലെന്നാണ് കളക്ടർ അദ്ദേഹത്തെ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |