പത്തനംതിട്ട : ലോക്ക് ഡൗണിന് മുമ്പായി അവശ്യ സാധനങ്ങൾ വാങ്ങുന്നവരുടെ തിരക്കിൽ അമർന്ന് ജില്ല. പലയിടത്തും ബാരിക്കേഡ് വച്ച് തടഞ്ഞ് പൊലീസിന്റെ കർശന പരിശോധന നടക്കുന്നതിനിടെയാണ് ഈ തിരക്ക്. ലോക്ക് ഡൗണിലും പലചരക്ക് , പച്ചക്കറികൾ, പാൽ എന്നിവ ലഭ്യമാക്കാനുള്ള അനുമതി സർക്കാർ നൽകിയിട്ടുണ്ട്. എന്നിട്ടും ഇന്നലെ വൻ തിരക്കായിരുന്നു ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം. ഇരുചക്രവാഹനങ്ങളും കാറുകളും ഓട്ടോ റിക്ഷകളും കൂട്ടമായെത്തി. കടകളുടെ മുമ്പിൽ അകലം പാലിച്ച് നിൽക്കണമെന്നാവശ്യപ്പെട്ടതിനാൽ ചില ക്യൂ റോഡ് വരെ നീണ്ടു. മറ്റ് ചിലർ ഇതൊന്നും വകവയ്ക്കാതെ തിരക്കുണ്ടാക്കുകയും ചെയ്തു. പൊലീസ് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ആളുകൾ സാധനങ്ങൾ വാങ്ങുന്നത് തുടരുകയാണ് ചെയ്തത്. പലചരക്ക് കടകളിൽ ആയിരുന്നു തിരക്ക് കൂടുതൽ. പഴം, പച്ചക്കറികൾ വാങ്ങാനും ജനങ്ങൾ കൂട്ടമായെത്തി. ഒരുമാസത്തേക്കുള്ള ആഹാര സാധനങ്ങൾ ഒരുമിച്ച് വാങ്ങുകയായിരുന്നു പലരും. സെൻട്രൽ ജംഗ്ഷനിൽ ഗതാഗതം തടസപ്പെടുകയും ചെയ്തു.
സൂപ്പർമാർക്കറ്റുകൾ, സപ്ളൈകോ തുടങ്ങിയിടങ്ങളിൽ വലിയ ക്യൂ അനുഭവപ്പെട്ടു. ജില്ലയിലെ എല്ലാ നഗരങ്ങളിലും കടകളിലും ഇന്നലെ തിരക്കായിരുന്നു. ഇത് കൊവിഡ് കേസുകൾ വർദ്ധിക്കാൻ കാരണമാകുമോയെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |