ന്യൂഡൽഹി: കൊവിഡ് വ്യാപന സാഹചര്യത്തിൽ പുതിയ പാർലമെന്റ് മന്ദിരം അടക്കമുള്ള സെൻട്രൽ വിസ്താ പദ്ധതി നിറുത്തി വയ്ക്കണമെന്ന ഹർജി പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി നീട്ടിവച്ചതിനെതിരെ ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
വിഷയത്തിൽ ഇടപെടുന്നില്ലെന്ന് പറഞ്ഞ ജസ്റ്റിസുമാരായ വിനീത് സരണും ദിനേഷ് മഹേശ്വരിയും ഹൈക്കോടതിയെ സമീപിക്കാൻ പരാതിക്കാരോട് ആവശ്യപ്പെട്ടു. ഹർജി പെട്ടെന്ന് പരിഗണിച്ച് തീർപ്പിക്കാൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് തിങ്കളാഴ്ച അപേക്ഷ നൽകാനും സുപ്രീംകോടതി ആവശ്യപ്പെട്ടു.
രാജ്യ തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ സെൻട്രൽ വിസ്താ പദ്ധതിയെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയതിനെതിരെ അന്യാ മൽഹോത്ര, സൊഹൈൽ ഹാഷ്മി എന്നിവർ നൽകിയ ഹർജി പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി മേയ് 17ലേക്ക് മാറ്റിയിരുന്നു. അടിയന്തരമായി തീർപ്പാക്കേണ്ട ഹർജി നീട്ടിയത് ചോദ്യം ചെയ്‌താണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഐ.പി.എൽ പോലും മാറ്റിവച്ചെന്നും സെൻട്രൽ വിസ്താ പദ്ധതിയുടെ നിർമ്മാണം ആറാഴ്ച നിറുത്തിവച്ചാൽ ഒന്നും സംഭവിക്കാനില്ലെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ സിദ്ധാർത്ഥ് ലൂത്ര ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |