അഹമ്മദാബാദ്: കൊവിഡ് ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്ന് വ്യാജമായി നിർമ്മിച്ച് വില്പന നടത്തിയ റാക്കറ്റ് പിടിയിൽ. വ്യാജമരുന്നു നിർമ്മാണ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയ പൊലീസ്, ഏഴുപേരെ അറസ്റ്റ് ചെയ്തു. മോർബി, അഹമ്മദാബാദ്, സൂറത്ത് എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. രാജ്യത്ത് റെംഡെസിവിർ മരുന്നിന് രൂക്ഷ ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിലാണ് വ്യാജ മരുന്നു നിർമ്മാണം പൊടിപൊടിക്കുന്നത്.
വ്യാജ റെംഡെസിവിർ ഉയർന്ന വിലയ്ക്ക് വിൽക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്ഡ്. ഈ കേന്ദ്രങ്ങളിൽ നിന്ന് 60,000 മരുന്ന് കുപ്പികളും 30,000 വ്യാജ സ്റ്റിക്കറുകളും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ മരുന്ന് വിറ്റതിലൂടെ പ്രതികൾ സമ്പാദിച്ച 90 ലക്ഷത്തിലധികം രൂപയും പൊലീസ് കണ്ടെടുത്തു.
മോർബിയിൽ കരിഞ്ചന്തയിൽ റെംഡെസിവിർ ഇൻജക്ഷൻ വിറ്റതിന് മോർബി നിവാസികളായ രാഹുൽ കോട്ടെ, രവിരാജ് ഹിരാനി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 41 വ്യാജ ഇഞ്ചക്ഷനുകളും 2.15 ലക്ഷം രൂപയും പ്രതികളുടെ പക്കൽ നിന്ന് കണ്ടെടുത്തു.
അഹമ്മദാബാദ് നിവാസികളായ വ്യക്തികളുടെ നിർദ്ദേശാനുസരണമാണ് തങ്ങൾ വ്യാജ മരുന്ന് നിർമ്മിച്ചതെന്ന് ഇരുവരും ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. പിന്നാലെ മുഹമ്മദ് ആഷിം, റാമിസ് കദ്രി എന്നിവരെയും അറസ്റ്റ് ചെയ്തു. 1,170 ഇഞ്ചക്ഷനുകളും 17.37 ലക്ഷം രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |