മലപ്പുറം: കൊവിഡ് വ്യാപനം തടയാനും ചികിത്സയ്ക്കുമായി ജില്ലയിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. കൊവിഡ് പ്രതിരോധത്തിനായി ജില്ലയിൽ അടിയന്തരമായി 3,145 കിടക്കകൾ സജ്ജമാക്കി.
അടിയന്തര ഘട്ടങ്ങളിൽ ഉപയോഗപ്പെടുത്താൻ സെൻട്രൽ ഓക്സിജൻ പോയിന്റുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 2,473 കിടക്കകളുള്ള വാർഡുകൾ, 408 കിടക്കകളോടു കൂടിയ പ്രത്യേക വാർഡുകൾ എന്നിവയ്ക്ക് പുറമെ 181 പേരെ കിടത്തി ചികിത്സിക്കാൻ കഴിയുന്ന അത്യാഹിത വിഭാഗവും സജ്ജമാണ്. കൊവിഡ് പ്രതിരോധത്തിന് മാത്രമായി 23 ഇൻവേസീവ് വെന്റിലേറ്ററും 60 നോൺ ഇൻവേസീവ് വെന്റിലേറ്റും ഒരുക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടുത്ത ഘട്ടത്തിൽ കൂടുതൽ കിടക്കകൾ ലഭ്യമാക്കാനുള്ള നടപടികൾ തുടങ്ങിയതായും ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലയിലെ സി.എഫ്.എൽ.ടി.സികളിൽ 368, സ്വകാര്യ കൊവിഡ് ആശുപത്രികളിൽ 955, സർക്കാർ കൊവിഡ് ആശുപത്രികളിൽ 591, സി.എസ്.എൽ.ടി.സികളിൽ 459, ഡൊമിസിലറി സെന്ററുകളിൽ 100 എന്നിങ്ങനെയാണ് കൊവിഡ് രോഗികൾക്കായി സജ്ജീകരിച്ചിരിക്കുന്ന കിടക്കകളുടെ കണക്ക്. ഇതിൽ 1036 കിടക്കകൾ നിലവിൽ ഒഴിവാണ്.
വേഗത്തിൽ ഓക്സിജൻ പ്ലാന്റ്
മഞ്ചേരി മെഡിക്കൽ കോളേജിൽ ഓക്സിജൻ പ്ലാന്റിന്റെ നിർമ്മാണം ഇന്ന് ആരംഭിക്കും. നിർമ്മാണം വേഗത്തിൽ പൂർത്തിയാവും.ജില്ലയിലെ രോഗികളുടെ വർദ്ധനവ് പരിഗണിച്ച് കൊവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികൾ ഏറ്റെടുത്ത് ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി താനൂരിലെ ദയ ആശുപത്രി കൊവിഡ് ആശുപത്രിയാക്കി. ദുരന്തനിവാരണ നിയമമനുസരിച്ചാണ് ആശുപത്രി ഏറ്റെടുത്തത്. 200 ലധികം കിടക്കകളുണ്ടിവിടെ. ഇതിൽ 70 എണ്ണം കേന്ദ്രീകൃത ഓക്സിജൻ സൗകര്യം ഉള്ളവയാണ്. വെന്റിലേറ്റർ സൗകര്യങ്ങളും ഐ.സി.യു സൗകര്യവുമുണ്ട്. ഇതിനോടനുബന്ധിച്ച് കാന്റീനും പ്രവർത്തിക്കും. ജില്ലയിൽ ഗ്രാമീണ പ്രദേശങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ പ്രദേശിക തലത്തിൽ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ച് ശക്തമായ നിയന്ത്രണങ്ങൾ നടപ്പാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |