മലപ്പുറം: പൂർണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഇന്നുമുതൽ അനാവശ്യമായി പുറത്തിറങ്ങുന്നവരെ പൂട്ടാൻ കച്ചമുറുക്കി പൊലീസ് രംഗത്തിറങ്ങും. രാത്രിയും പകലും വ്യത്യാസമില്ലാതെ ഉൾപ്രദേശങ്ങളിലടക്കം കർശന പരിശോധനയുണ്ടാവും. മിനി ലോക്ക് ഡൗണിൽ കൂടുതൽ പേരെ മുന്നറിയിപ്പ് നൽകി കേസെടുക്കാതെ ഒഴിവാക്കിയിരുന്നെങ്കിൽ ഇനി മുതൽ ശക്തമായ നിയമ നടപടികളാവും നേരിടേണ്ടിവരിക. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമവും പകർച്ചവ്യാധി നിയന്ത്രണ നിയമവും പ്രകാരവും കേസെടുക്കും.
കൊവിഡ് രണ്ടാംവ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്കെതിരെ പൊലീസ് നടപടിയെടുത്തത് മലപ്പുറത്താണ്. ഇതുവരെ 3,04,485 പേർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഇതിൽ 2,87,684 പേരെ മുന്നറിയിപ്പേകി വിട്ടു. 1,156 പേർക്കെതിരെ ഫൈൻ ഈടാക്കി. 102 പേർക്കെതിരെ കേസുമെടുത്തു. കൊവിഡ് മാനദണങ്ങൾ ലംഘിച്ചതിന് ഏതാനം ദിവസത്തേക്ക് 25 സ്ഥാപനങ്ങൾ പൂട്ടിച്ചു.
നടപടിയിൽ മുന്നിൽ
ഇന്നലെ 1,389 പേർക്കെതിരെയാണ് പൊലീസ് നടപടിയെടുത്തത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കടകൾ തുറന്നതിന് 42 പേർ, മാസ്‌ക് ശരിയായ വിധം ധരിക്കാത്ത 1,306 പേർ, സാമൂഹിക അകലം പാലിക്കാത്ത 21 പേർ, ജോലി സ്ഥലങ്ങളിൽ മാസ്‌കും സാനിറ്റൈസറും ഒരുക്കാത്ത 18 പേർ എന്നിവർക്കെതിരെയാണ് പൊലീസ് നടപടിയെടുത്തത്. കണ്ണൂർ കഴിഞ്ഞാൽ സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ പേർക്കെതിരെ പൊലീസ് നടപടിയെടുത്തത് മലപ്പുറത്താണ്. ഒരാഴ്ച്ചയ്ക്കിടെ 14,356 പേർക്കെതിരെ ആണ് പൊലീസ് നടപടിയെടുത്തത്. ആദ്യ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ജില്ലയിൽ പൊലീസ് ഏർപ്പെടുത്തുന്നത്. പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രധാന റോഡുകളിൽ ബാരിക്കേഡുകളും സ്ഥാപിക്കും. ഗ്രാമീണ പാതകൾ കേന്ദ്രീകരിച്ചും പട്രൊളിംഗ് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |