തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്ക് സാമുദായിക ചേരുവ നൽകാനാണ് വോട്ടെടുപ്പ് ദിനത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പരസ്യ പ്രസ്താവനയുമായി രംഗത്തുവന്നതെന്ന് സി.പി.എം വിമർശനം വീണ്ടും. 1959ലെ വിമോചന സമര കൂട്ടായ്മയുടെ പുതിയ രൂപമായിട്ടേ ഈ രാഷ്ട്രീയ സമവാക്യങ്ങളെ കാണാനാകൂവെന്ന് പാർട്ടി മുഖപത്രത്തിലെ, സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്റെ ലേഖനത്തിൽ കുറ്റപ്പെടുത്തി.
ഇടതുപക്ഷ തുടർഭരണമൊഴിവാക്കാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വീകരിച്ചതുപോലെ കോൺഗ്രസ്, ലീഗ്, ജമാഅത്തെ ഇസ്ലാമി സഖ്യം വിപുലീകരിച്ച് ബി.ജെ.പിയുമായി വോട്ടുകച്ചവടം നടത്തുകയെന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാണ് കേരളത്തിൽ ശ്രമമുണ്ടായത്. വലിയതോതിൽ കള്ളപ്പണം കേരളത്തിലേക്ക് കുഴൽപ്പണമായി ഒഴുക്കി. ജനവിധി അട്ടിമറിക്കാനാണ് ഇതിലൂടെ കേന്ദ്രത്തിൽ അധികാരത്തിലുള്ള ബി.ജെ.പി ശ്രമിച്ചത്.
പാർലമെന്റ് തിരഞ്ഞെടുപ്പിലെന്നപോലെ ശബരിമല സ്ത്രീപ്രവേശനവിഷയം വീണ്ടുമുന്നയിച്ച് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനും ശ്രമമുണ്ടായി. തിരഞ്ഞെടുപ്പിന് കേരളത്തിലെത്തിയ നരേന്ദ്രമോദി-അമിത്ഷാ ദ്വയം പ്രചരണയോഗങ്ങളിൽ ശരണം വിളിച്ചതും രാഷ്ട്രീയ ലാഭത്തിനായിരുന്നു. റോഡ്ഷോയുമായെത്തിയ രാഹുൽ- പ്രിയങ്ക സഹോദരങ്ങൾ മുഖ്യശത്രുവായി അടയാളപ്പെടുത്തിയത് പിണറായി വിജയനെയാണ്. വിമോചനസമരകാലത്തെ കേന്ദ്ര ഇടപെടലിന് തുല്യമായി കേരളത്തിലെ വികസനം മുടക്കാൻ കേന്ദ്ര ഏജൻസികൾ കൂട്ടത്തോടെയെത്തി. ഫെഡറൽ തത്വങ്ങളെ ലംഘിച്ച് കേരള വികസനത്തെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് യു.ഡി.എഫ് പരസ്യമായി കൂട്ടുനിന്നുവെന്നും വിജയരാഘവൻ ലേഖനത്തിൽ ആരോപിച്ചു.
വിജയരാഘവന്റെ ലേഖനം അപകീർത്തിപ്പെടുത്താൻ: സുകുമാരൻ നായർ
എൻ.എസ്.എസിനെ വിമർശിച്ച് ദേശാഭിമാനി ദിനപ്പത്രത്തിൽ സി.പി.എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ എഴുതിയ ലേഖനത്തിന് മറുപടിയുമായി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ലേഖനത്തിലെ പ്രകോപനപരമായ വ്യാഖ്യാനം അർത്ഥശൂന്യവും എൻ.എസ്.എസിനെ അപകീർത്തിപ്പെടുത്താനുള്ള ചിലരുടെ ഗൂഢോദ്ദേശ്യത്തിന്റെ ഭാഗവുമാണ്. '' ഇടതുപക്ഷസർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്ക് സാമുദായിക ചേരുവ നല്കാനാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻനായർ പരസ്യപ്രസ്താവനയുമായി രംഗത്തുവന്നതെന്ന ലേഖനം കൂടുതൽ പ്രകോപനത്തിനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സർക്കാരിനെതിരെ പരസ്യപ്രസ്താവന നടത്തണമായിരുന്നെങ്കിൽ നേരത്തെ ചെയ്യാനുള്ള ആർജവം എൻ.എസ്.എസിനുണ്ട്. മതേതരത്വം സംരക്ഷിക്കാൻ മുൻപന്തിയിൽ നിൽക്കുന്ന എൻ.എസ്.എസിന്, സന്ദർഭോചിതവും നീതിപൂർവവുമായ നിലപാടുകളിലൂടെ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളോടും ഗവൺമെന്റുകളോടും എതിർപ്പ് പ്രകടിപ്പിക്കേണ്ടിവന്നിട്ടുണ്ട്. അതൊക്കെ സാമൂഹ്യനീതിക്കായിരുന്നു. വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തിൽ മാത്രമാണ് ഇടതുസർക്കാരുമായി അഭിപ്രായവ്യത്യാസമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |