കോലഞ്ചേരി: അകത്ത് പൂട്ടിവച്ചിരിക്കുന്നത് കോടികൾ വിലയുള്ള 'അമൂല്ല്യ സാധനങ്ങൾ'; ഇവയുടെ ചുമതലക്കാരാകട്ടെ ആധിയോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്.
വിലപ്പെട്ട വസ്തുക്കൾ തേടി എത്തുന്ന മോഷ്ടാക്കളെ കുടുക്കാൻ സെക്യൂരിറ്റി ജവനക്കാരെ 24 മണിക്കൂറും നിയോഗിച്ചിരിക്കുകയാണ് ബിവറേജസ് കോർപ്പറേഷൻ. രണ്ടു പേർ പകലും നാലുപേർ രാത്രിയിലും ഡ്യൂട്ടിയിലുണ്ട്. മിക്ക ഷോപ്പുകളിലും നാല് കോടി രൂപയിലധികം വില വരുന്ന മദ്യം സ്റ്റോക്കുണ്ട്. പൊലീസിനും എക്‌സൈസിനും സുരക്ഷ ആവശ്യപ്പെട്ട് ബെവ്കോ കത്തു നൽകി. ഇവർ പകലും രാത്രിയും നിരീക്ഷണം ശക്തിപ്പെടുത്തി. ഇതിന്റെ ഭാഗമായി 'റിസ്‌ക്' വിഭാഗത്തിലുള്ള ബെവ്കോ ഔട്ലെറ്റുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ മോഷണം നടന്ന സ്ഥലങ്ങളും ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങി പാർക്കുന്ന മേഖലകളും ഈ വിഭാഗത്തിൽ വരും. ഇത്തരം ഷോപ്പുകൾ എക്‌സൈസ് സ്‌ക്വാഡിന്റെ പ്രത്യേക നിരീക്ഷണത്തിലായിരിക്കും.
ബാറും ബെവ്‌കോയും അടച്ചതോടെ വ്യാജ മദ്യവും കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളും വ്യാപകമാകാനുള്ള സാഹചര്യം കണക്കിലെടുത്ത് എക്‌സൈസ് വിവിധ സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തുന്നുണ്ട്. കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും കൊവിഡിന്റെ മറവിൽ അതിർത്തി കടന്നെത്താതിരിക്കാനായി ചെക്ക്പോസ്റ്റുകളിലും പരിശോധന കർശനമാക്കി.
ബാറുടമകൾ മുങ്ങി
30-40 ലക്ഷം രൂപയുടെ മദ്യം ഓരോ ബാറിലും സ്റ്റോക്കുണ്ട്. ഗോഡൗണുകളുടെ മുന്നിൽ 24 മണിക്കൂറും സുരക്ഷയ്ക്കായി ജിവനക്കാരെ നിയോഗിച്ചു. ബാറുടമകളുടെ ഫോണുകൾ സ്വിച്ച് ഓഫാണ്. മദ്യം ആവശ്യപ്പെട്ടുള്ള ഉന്നതതല ശുപാർശകൾ സഹിക്കാൻ പറ്റാതെ വന്നതോടെയാണ് ഫോൺ തൽക്കാലം ഉപേക്ഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |