ഇടുക്കി: ഹരിതകർമ്മ സേനാംഗത്തെ മർദ്ദിച്ച കേസിൽ വീട്ടുടമസ്ഥന്റെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വണ്ടന്മേട് ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡ് ഹരിതകർമ്മ സേനാംഗമായ പുറ്റടി തുണ്ടുപുരയിടത്തിൽ ഷൈനി സ്റ്റീഫനെ (38) മർദ്ദിച്ച സംഭവത്തിലാണ് കേസെടുത്തത്. കേസന്വേഷണം പുരോഗമിക്കുകയാണെന്ന് കട്ടപ്പന ഡിവൈ.എസ്.പി ജെ സന്തോഷ് കുമാർ പറഞ്ഞു. പ്രതികൾ തമിഴ്നാട്ടിൽ ഒളിവിൽ കഴിയുന്നതായി മനസിലാക്കിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിലാണ് അറസ്റ്റ് വൈകുന്നത്. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നതെന്നറിഞ്ഞ് വീട് പൂട്ടി സ്ഥലം വിടുകയായിരുന്നു. വീട് നിരീക്ഷണത്തിലാണെന്നും ഡിവൈ. എസ്.പി പറഞ്ഞു.
മേയ് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്ലാസ്റ്റിക്കും മറ്റ് പാഴ് വസ്തുക്കളും ശേഖരിക്കുന്നതിനായാണ് വാർഡിലെ ഹരിതകർമ്മ സേനാംഗങ്ങളായ ഷിനിയും ഷൈനിയും ഐ.എം.എസ് കോളനിയിലെ റിട്ട. കെ.എസ്.ഇബി ജീവനക്കാരൻ ജോസഫിന്റെ വീട്ടിലെത്തിയത്.
വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങളെടുത്തില്ലെങ്കിൽ പ്ലാസ്റ്റിക്കുകളും യൂസർഫീയായ 30 രൂപയും തരില്ലെന്ന് ജോസഫ് അറിയിച്ചു. ഭക്ഷണാവശിഷ്ടമുൾപ്പടെയുള്ള ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ ഹരിതകർമ്മ സേനയെ നിയോഗിച്ചിട്ടില്ല. പഞ്ചായത്തിൽ നിന്ന് ജൈവമാലിന്യങ്ങൾ സംസ്കരിക്കാനുള്ള സംവിധാനം സൗജന്യമായി തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി എല്ലാവർക്കും ലഭ്യമാക്കുകയെന്നതാണ് ഹരിതകേരളം ചെയ്യുന്നത്. ഇക്കാര്യം ജോസഫിനോട് പറഞ്ഞെങ്കിലും അത് കേൾക്കാൻ കൂട്ടാക്കാതെ തർക്കിച്ചു. തുടർന്ന് വിവരം അറിയിക്കുന്നതിനായി വാർഡ് മെമ്പർക്ക് ഫോൺ ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ ഷൈനിയെ കരണത്തടിച്ച് വീഴ്ത്തുകയായിരുന്നു. അവിടെയുണ്ടായിരുന്ന ജോസഫിന്റെ മകൻ രത്നകുമാർ കൈപിടിച്ചു തിരിച്ച് മൊബൈൽ ഫോണും പിടിച്ചുവാങ്ങി. ഇതിനിടെ ഷൈനിയുടെ വസ്ത്രങ്ങളും വലിച്ചുകീറി. മൊബൈൽ ഫോണിൽ ഫോട്ടോയെടുത്തെന്നാരോപിച്ചായിരുന്നു മർദ്ദനം. എന്നാൽ ഫോൺ പരിശോധിച്ചപ്പോൾ അതിൽ ചിത്രങ്ങളുണ്ടായിരുന്നില്ല. തുടർന്ന് ഇരുവരും ഫോൺ തിരികെ നൽകി. സംഭവമറിഞ്ഞ് പ്രസിഡന്റ് സിജി എബ്രഹാമും സെക്രട്ടറി അജി കെ തോമസുമെത്തിയാണ് ഷൈനിയെ ആശുപത്രിയിലെത്തിച്ചത്. കർണ്ണപുടത്തിന് തകരാർ പറ്റിയതായി മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞു. തുടർന്ന് വണ്ടന്മേട് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ വനിതാകമ്മിഷനും ഷൈനി സ്റ്റീഫൻ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |