വീഡിയോ കോളിൽ തെളിയുന്ന നഗ്നമേനികൾ
തിരുവനന്തപുരം: നാളെ മുതൽ ഒരാഴ്ചക്കാലം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കെ വീട്ടിൽ ബോറടിക്കുന്നവരെല്ലാം സമൂഹമാദ്ധ്യമങ്ങളിലാകും സജീവമാകുക. വാട്ട്സ് ആപ്പിലും ഫേസ് ബുക്കിലും ട്വിറ്റർ ഉൾപ്പെടെയുള്ള അക്കൗണ്ടുകളിലും ചടഞ്ഞ് കൂടി മാനസികോല്ലാസം തേടുന്നവരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘങ്ങളുമെത്തി.
ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് ഹണി ട്രാപ്പിലാക്കി പണം തട്ടുന്ന സംഘങ്ങൾ ഇപ്പോൾ വാട്ട്സാപ്പിലുമെത്തി. ഹലോ, നീ എവിടെ, സുഖമാണോ, അറിയുമോ, മറന്നോ തുടങ്ങിയ സന്ദേശങ്ങൾ അയച്ചാകും തുടക്കം. പഴയ സഹപാഠികളാരെങ്കിലുമാകുമെന്ന് കരുതിയാകും പലരും മറുപടി നൽകുക. പരിചയമില്ലെന്ന് അറിയിച്ചാൽ വൈകാരികമായ സന്ദേശങ്ങൾ അയച്ച് സൗഹൃദം സ്ഥാപിച്ചെടുക്കും.
അടുപ്പം സ്ഥാപിച്ച ശേഷം വീഡിയോ കോൾ ചെയ്യും. വാട്സാപ്പ് വീഡിയോ കോളിൽ സംസാരിച്ചു കൊണ്ടിരിക്കെ വേഗത്തിൽ വീഴുന്നവരോട് നഗ്നത പ്രകടിപ്പിക്കാൻ ആവശ്യപ്പെടും. ഇതിൽ വീഴാത്തവരെ പെടുത്താനും നമ്പറുണ്ട് ഇവരുടെ കൈയിൽ.
വീഡിയോ കോളിൽ നഗ്നമേനി
സാധാരണ രീതിയിൽ വീഡിയോ കോളിൽ മുൻകാമറയിൽ സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി പിൻകാമറ ഓണാക്കും. പിന്നിൽ സെക്സ് വീഡിയോ ലാപ്ടോപ്പിലോ കമ്പ്യൂട്ടറിലോ പ്രദർശിപ്പിക്കും. ഇത് റെക്കോഡ് ചെയ്തെടുത്ത് നഗ്നത വീക്ഷിച്ചിരുന്ന തരത്തിലാക്കും. ഇത് പിന്നീട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു നൽകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടും.
മലയാളികൾ തന്നെയാണ് ഹണിട്രാപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്. മുമ്പ് ഇത്തരം തട്ടിപ്പുകൾക്കു പിന്നിൽ പ്രവർത്തിച്ചിരുന്നവരെല്ലാം വടക്കേ ഇന്ത്യക്കാരായിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന അപരിചിതരായ സുഹൃത്തുക്കളായാണ് ഇവർ എത്തിയിരുന്നത്. ശേഷം വീഡിയോ കോൾ ചെയ്ത് കുടുക്കുന്നതായിരുന്നു രീതി. പിന്നീട് വാട്സാപ്പിൽ അപരിചിത നമ്പറിൽനിന്ന് വീഡിയോ കോൾ ചെയ്യുകയും ഫോൺ എടുക്കുമ്പോൾ തന്നെ നഗ്നത പ്രദർശിപ്പിച്ച് റെക്കോഡ് ചെയ്യുകയും ചെയ്യും.
ഈ തട്ടിപ്പ് തുടർന്നതോടെ അപരിചിതരുടെ നമ്പറിൽനിന്ന് വരുന്ന വാട്സാപ്പ് വീഡിയോ കോളുകൾ എടുക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഇതോടെയാണ് പൂർവകാല സുഹൃത്തുക്കൾ ചമഞ്ഞുള്ള തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
കൊച്ചിയിൽ കെണിയിലായത് 25 ലധികം പേർ
ഹണിട്രാപ് സംബന്ധിച്ച കേസുകൾ കൂടി വരികയാണെന്നും 25 പരാതികളാണ് കഴിഞ്ഞമാസം കൊച്ചിയിൽ മാത്രം ലഭിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഹൈ പ്രൊഫൈലുള്ളവരാണ് തട്ടിപ്പിൽ വീഴുന്നതെന്നും പൊലീസ് സൂചിപ്പിച്ചു.
ലോക്ക് ഡൗൺ സമയത്ത് ക്രമസമാധാന പ്രശ്നങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും എണ്ണത്തിൽ കാര്യമായ കുറവുണ്ടാകുമെങ്കിലും സൈബർ കുറ്റകൃത്യങ്ങളിൽ കാര്യമായ കുറവില്ലെന്നതാണ് വസ്തുത. ഫോൺ വഴിയും സമൂഹ മാദ്ധ്യമങ്ങൾവഴിയും സ്ത്രീകളെ അപമാനിക്കുകയും മോർഫ് ചെയ്തതും അല്ലാത്തതുമായ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുകയും അതിന്റെ പേരിൽ വിലപേശൽ നടത്തുകയും ചെയ്യുന്നവരാണ് വില്ലൻമാർ. വീട്ടമ്മമാർക്കും കോളേജ് വിദ്യാർത്ഥിനികൾക്കുമൊപ്പം യുവാക്കളെയും വലയിലാക്കാൻ വിരുതൻമാരാണിവർ. ഒറ്റനോട്ടത്തിൽ തങ്ങളാണെന്ന് ഇരകൾക്ക് തോന്നുന്ന വിധത്തിലുള്ള രൂപഭാവങ്ങളോട് കൂടിയ വീഡിയോകളാണ് ഇത്തരക്കാർ തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഫോൺകോളുകളിലോ ചാറ്റിംഗിലോ ഇരകളായവരാണെങ്കിൽ വീഡിയോകളുടെ പേരിൽ വിലപേശി പണം തട്ടുകയോ മറ്റ് രീതികളിൽ ചൂഷണം ചെയ്യുകയോ ചെയ്യും.
തട്ടിപ്പ് വ്യാജ അക്കൗണ്ടുകൾ വഴി
സ്ത്രീകളുടെ പേരിൽ സോഷ്യൽ മീഡിയയിലും ഡേറ്റിംഗ് ആപ്ലിക്കേഷനിലും വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച ശേഷം യുവതീയുവാക്കളോട് ലൈവ് വീഡിയോ വഴി സെക്സ് ചാറ്റിംഗ് നടത്തുകയും തുടർന്ന് സ്ക്രീൻ റെക്കോഡറിന്റെ സഹായത്തോടെ സേവ് ചെയ്ത വീഡിയോയുടെ പേരിൽ വിലപേശുന്നതുമാണ് ഇവരുടെ രീതി. പണം നൽകാതിരുന്നാൽ ചിത്രീകരിച്ച വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലും, പോൺഹബ്ബ്, എക്സ് വീഡിയോസ് മുതലായ പോൺസൈറ്റുകളിലും പ്രചരിപ്പിക്കുമെന്നും സുഹൃത്തുക്കൾക്കും അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും അയക്കുമെന്നും ഭീഷണി മുഴക്കും . വ്യാജ മേൽവിലാസങ്ങളിലെടുത്ത സിംകാർഡുകളും ടെമ്പററി ഡിസ്പോസബിൾ നമ്പറുകളും ഉപയോഗിച്ച് ഒ.ടി.പി വഴിതിരിച്ചുവിട്ടും. ഡിസ്പോസബിൾ ഇ-മെയിൽ ഐ.ഡികൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇ-മെയിൽ വിലാസങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും വഴിയാണ് ഇവർ ഇരകളെ ബന്ധപ്പെടുന്നത്.
ഓട്ടോ ഡിലിറ്റഡ് മെസേജ്
ഭീഷണിപ്പെടുത്തുവാൻ അയക്കുന്ന വീഡിയോകൾ ഓട്ടോ ഡിലീറ്റഡ് മെസേജുകളായിട്ടായിരിക്കും ലഭിക്കുക. സെറ്റ് ചെയ്ത നിശ്ചിത സമയം കഴിയുന്നതോടെ ആ വീഡിയോ ഓട്ടോമാറ്റിക്കായി നശിക്കും.അതുകൊണ്ടുതന്നെ പരാതിയോടൊപ്പം വീഡിയോ ഹാജരാക്കാൻ പരാതിക്കാരന് സാധിക്കാറില്ല. മാത്രമല്ല സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്താതിരിക്കാനും പിടിയിലാകാതിരിക്കാനും സൈബർ കുറ്റവാളികൾ പല അടവുകളും പയറ്റുന്നുണ്ട്. രണ്ടോ മൂന്നോ മണിക്കൂർ നേരത്തേക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ നമ്പരുകൾ വാടകയ്ക്കെടുത്തും അതിലെ ഇന്റർനെറ്റ് കണക്ഷനുകൾ ഉപയോഗപ്പെടുത്തിയും ധാരാളം തട്ടിപ്പുകൾ നടന്നുവരുന്നുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നടത്തുന്ന ഇത്തരം ഓർഗനൈസ്ഡ് സൈബർ കുറ്റകൃത്യങ്ങൾ തിരിച്ചറിയാൻ പലരും ബോധവാന്മാരല്ല എന്നതാണ് യാഥാർത്ഥ്യം . ഇരകളാക്കപ്പെടുന്നവർ കടുത്ത മാനസിക സമ്മർദ്ദത്തിനടിമപ്പെടുകയും ആത്മഹത്യയിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്തേക്കാം.
ചതിയിൽപ്പെടാതിരിക്കാൻ
സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നേരിട്ടറിയാവുന്നവരെ മാത്രം ഫ്രണ്ട്സാക്കുക. ഫോൺ മുഖാന്തരം ബന്ധപ്പെട്ട് അവരാണെന്ന് ഉറപ്പാക്കിയശേഷമേ സൗഹൃദമാകാവൂ. ഫ്രണ്ട്സിന്റെ എണ്ണക്കൂടുതൽ നോക്കിയല്ല ആരും നിങ്ങളുടെ സ്റ്റാറ്റസ് അളക്കുന്നത്. അത് ഒരു ക്രെഡിറ്റായി കരുതാനും പാടില്ല. പാസ് വേഡുകൾ സെറ്റ് ചെയ്യുമ്പോൾ ഒരു കാരണവശാലും ഫോൺ നമ്പരോ അക്കങ്ങളോ മാത്രമായി ഉപയോഗിക്കരുത് , റെയിൻബോ ടേബിളിന്റെ സഹായത്തോടെ ഒരു ഹാക്കർക്ക് നിഷ്പ്രയാസം നിങ്ങളുടെ പാസ് വേഡ് കണ്ടുപിടിക്കാനും അക്കൗണ്ട് ഹാക്ക് ചെയ്യാനും സാധിക്കും . അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ചേർത്തുണ്ടാക്കിയ പാസ് വേഡുകളിലൂടെയേ ഇത് തടയാനാകൂ. എത്ര അടുത്ത സുഹൃത്തുക്കൾ അയച്ച ലിങ്കുകളായാലും ഒരു കാരണവശാലും തുറക്കാൻ ശ്രമിക്കരുത് . ഒരു ഹാഷ് സൈഫറിന്റെ സഹായത്തോടെ നിങ്ങളുടെ പാസ് വേഡുകൾ ഹാക്ക് ചെയ്യാൻ സാധിക്കും. വലയിൽ വീണാൽ എത്രയും പെട്ടെന്ന് പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയോ, സൈബർസെല്ലുമായി ബന്ധപ്പെടുകയോ ചെയ്യണം. ആവശ്യമെന്ന് കണ്ടാൽ നിർബന്ധമായും കൗൺസലിംഗിന് വിധേയരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |