കൊച്ചി: ജില്ലയിൽ പൊതുമേഖലയിലേത് ഉൾപ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങളിൽ കൊവിഡ് ബാധ വ്യാപകമായെങ്കിലും ഉത്പാദനപ്രക്രിയകളെ ഇതുവരെ കാര്യമായി ബാധിച്ചിട്ടില്ല.
8000 ലേറെ ജീവനക്കാരുള്ള കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഇരുന്നൂറോളം പേർ രോഗബാധിതരാണ്. കളമശേരി അപ്പോളോ ടയേഴ്‌സിൽ 50ലേറെ പേർക്ക് കൊവിഡ് പോസിറ്റീവായി.
കാക്കനാട് സ്‌പെഷൽ ഇക്കണോമിക് സോണിൽ ഒന്നാം കൊവിഡ് വ്യാപനം മുതൽ തന്നെ കേസുകൾ കൂടുതലായിരുന്നു. പൊതുമേഖലാ സ്ഥാപനമായ ബി.പി.സി.എല്ലിൽ കൊവിഡ് നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു.
എലൂർ ഉദ്യോഗമണ്ഡൽ എഫ്.എ.സി.ടി ആസിഡ് പ്ലാന്റിൽ 19 പേർക്ക് പോസിറ്റീവ് ആയി. കാന്റീനിൽ ആറു പേർക്കും പെട്രോ കെമിക്കൽ ഹയാം പ്ലാന്റിലും രോഗബാധയുണ്ട്. എച്ച്.ഐ.എല്ലിൽ എട്ടു പേർ ചികിത്സയിലാണ്.
ആദ്യം പാളിയെങ്കിലും പിടിച്ചുനിർത്തി സെസ്
കാക്കനാട് കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുമ്പോഴും സ്‌പെഷ്യൽ ഇക്കണോമിക് സോണിൽ രോഗബാധ കുറവാണ്. കഴിഞ്ഞ ദിവസം രണ്ടു കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ആദ്യഘട്ടത്തിൽ പ്രതിദിനം 30 കേസുകൾ വരെ ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നു. 12000 ത്തോളം ജീവനക്കാർ ഉള്ളിടത്ത് വർക്ക് ഫ്രം ഹോം സൗകര്യമാക്കിയതിനാൽ 7000 ജീവനക്കാർ മാത്രമാണ് ഇപ്പോൾ എത്തുന്നത്. സുരക്ഷ ഉറപ്പാക്കിയാണ് ഇവിടെ കമ്പനികൾ പ്രവർത്തിക്കുന്നതെന്ന് സെക്യൂരിറ്റി ഓഫീസർ ക്യാപ്റ്റൻ എൻ.വി. ജോയ് പറഞ്ഞു.
ഭക്ഷണമില്ല: ഷിപ്പ്‌യാർഡ് ജീവനക്കാർ സമരത്തിൽ
കൊവിഡ് കേസുകൾ വർദ്ധിച്ചതിനാൽ കൊച്ചിൻ ഷിപ്പ്‌യാർഡിലെ ജീവനക്കാരുടെ ഭക്ഷണശാലകൾ എല്ലാം പൂട്ടി. മൂന്നു ദിവസമായി കരാർ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ പുറത്തു പോയാണ് ഭക്ഷണം കഴിക്കുന്നത്. ഇതിനെതിരെ ഇന്നിലെ വൈകിട്ട് തൊഴിലാളികൾ അടുപ്പുകൂട്ടി സമരം നടത്തി. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് എംപ്ലോയിസ് ഫെഡറേഷൻ (സി.ഐ.ടി.യു) സെക്രട്ടറി പി. അനിജു ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |