ഓക്സിജൻ ആവശ്യം മൂന്നിരട്ടി
കൊല്ലം: കൊവിഡ് ബാധിച്ച് ശ്വാസതടസം നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ ആശുപത്രികളിലെ ഓക്സിജൻ ആവശ്യം മൂന്നിരട്ടിയായി ഉയർന്നു. കൊവിഡിന്റെ ആദ്യവ്യാപന ഘട്ടത്തിൽ ജില്ലാ ആശുപത്രിയിൽ നാല് ലക്ഷം ലിറ്റർ ഓക്സിജനാണ് പ്രതിദിനം ഉപയോഗിച്ചിരുന്നത്. ഇപ്പോഴത് 12 ലക്ഷം ലിറ്ററായി ഉയർന്നു.
ഒരു ദിവസം ജില്ലാ ആശുപത്രിയിൽ ഇരുനൂറ് ഓക്സിജൻ സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത്. രണ്ടാം വ്യാപനത്തിന്റെ ആരംഭത്തിൽ ദിവസം ഒരു തവണയാണ് ഓക്സിജൻ എത്തിച്ചിരുന്നത്. ഇപ്പോൾ ദിവസം രണ്ട് തവണ എത്തിക്കേണ്ട അവസ്ഥയാണ്. ഓക്സിജൻ നിറയ്ക്കാൻ സിലിണ്ടർ ക്ഷാമവും നേരിടുന്നു. നേരത്തെയുള്ള കരാർ പ്രകാരമുള്ള വിതരണമായതിനാൽ വിലയിൽ വ്യത്യാസം വന്നിട്ടില്ല.
ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ ജില്ലാ ആശുപത്രിയുടെ രണ്ടിരട്ടിയോളം ഓക്സിജൻ ഒരു ദിവസം ആവശ്യമായി വരുന്നുണ്ട്. ഇവിടെ ദിവസം നാനൂറ് സിലിണ്ടറുകൾ ഉപയോഗിക്കുന്നു. ഇവിടെ ആകെയുള്ള 220 കിടക്കകളിൽ 150 എണ്ണത്തിലും ഒക്സിജൻ സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. ഒരു രോഗിക്ക് ഒരു ദിവസം ഒന്നിലധികം സിലിണ്ടർ വേണ്ട അവസ്ഥയാണ്.
ശേഖരത്തിൽ വാതക ഓക്സിജനും
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ദ്രാവക ഓക്സിജന് പുറമേ സിലിണ്ടറുകളിൽ വാതക ഓക്സിജനും എത്തിച്ചാണ് പ്രശ്നം പരിഹരിക്കുന്നത്. ഇവിടുത്തെ മൂന്ന് ടൺ സംഭരണ ശേഷിയുള്ള ദ്രാവക ഓക്സിജൻ ടാങ്ക് നിറച്ചാൽ രണ്ട് ദിവസമെങ്കിലും നേരത്തെ ഉപയോഗിക്കാമായിരുന്നു. ഇപ്പോൾ 18 മണിക്കൂറേക്ക് മാത്രമേ തികയുന്നുള്ളു.
ജില്ലാ ആശുപത്രി
ഐ.സി.യു കിടക്കൾ: 26
ഓക്സിജൻ കിടക്കകൾ: 34
പാരിപ്പള്ളി മെഡി. കോളേജ്
ഐ.സി.യു കിടക്കകൾ: 52
ഓക്സിജൻ കിടക്കകൾ: 48
''
ഓക്സിജൻ പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ ഇൻഡസ്ട്രിയൽ ഓക്സിജൻ കൂടി സംഭരിച്ചിട്ടുണ്ട്. സബ് സെന്ററുകളിൽ ഉപയോഗശൂന്യമായിരുന്ന ഓക്സിജൻ സിലിണ്ടറുകളും ശേഖരിക്കുന്നുണ്ട്. ഓക്സിജൻ കോൺസൻട്രേറ്റർ വാങ്ങാനുള്ള നടപടി തുടങ്ങി. എൻ.കെ. പ്രേമചന്ദ്രൻ എം.പി അടിയന്തര ആവശ്യങ്ങൾക്ക് ഒന്നരക്കോടിയോളം രൂപ അനുവദിക്കാമെന്ന് അറിയിച്ചു.
ഡോ. ആർ. ശ്രീലത ഡി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |