തൃശൂർ : ഇന്ന് മുതൽ നിലവിൽ വരുന്ന ലോക് ഡൗണിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. ജില്ലാ അതിർത്തികൾ അർദ്ധരാത്രിയോടെ അടച്ചു. സിറ്റി പൊലീസ് കമ്മിഷണൻ ആർ. ആദിത്യ, റൂറൽ എസ്. പി പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണം നടത്തുന്നത്.
സിറ്റിയിലും റൂറലിലുമായി 2,500 ലേറെ പൊലീസുകാരെ വിന്യസിച്ചു. എല്ലാ സ്റ്റേഷൻ പരിധിയിലും പ്രധാന കേന്ദ്രങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചു. ഇന്ന് രാവിലെ മുതൽ തന്നെ വ്യക്തമായ കാരണം ഇല്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ നടപടികൾക്ക് പുറമെ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെയും ആരോഗ്യ വകുപ്പിന്റെയും പരിശോധനകളും ഉണ്ടാകും.
പൂരത്തിന് അടച്ചപോലെ
നഗരത്തിലേക്കുള്ള എല്ലാ വഴികളും പൂരത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം പോലെ അടച്ചു പൂട്ടും. നഗരത്തിൽ മാത്രം 24 സ്ഥലങ്ങളിൽ ചെക്ക് പോസ്റ്റ് ഉണ്ടാകും. പ്രധാന വഴികളിലൂടെ മാത്രമേ പരിശോധനകളിലൂടെ കടത്തി വിടുകയുള്ളൂ. സിറ്റി പൊലീസ് പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകളിൽ 1500 ഉം റൂറൽ പരിധിയിൽ 1100 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
വാഹനം പിടിച്ചെടുത്താൽ വിട്ടു കൊടുക്കില്ല
അനാവശ്യമായി യാത്ര ചെയ്തു വാഹനം പിടിച്ചെടുത്താൽ ലോക് ഡൗൺ പിൻവലിച്ച ശേഷം മാത്രമേ വിട്ടു നൽകൂ. കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
അവശ്യ സർവീസുകാർക്ക് മാത്രം ഇളവ്
അവശ്യ സർവീസ് പട്ടികയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് തുറക്കാം
ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണമില്ല, പാഴ്‌സലാകാം
വിമാന യാത്രികരെ കടത്തി വിടും.
മറ്റു ജില്ലകളിൽ നിന്നും വരുന്ന വിമാനത്താവളത്തിൽ പോകേണ്ട യാത്രക്കാർ ടിക്കറ്റ് കാണിച്ചാൽ കടത്തി വിടും
മറ്റ് അന്തർ ജില്ലാ യാത്രകൾ അനുവദിക്കില്ല.
എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്ന് തൃശൂരിലേക്ക് കടക്കുന്ന വഴി അടച്ചു.
ദേശീയ പാതയിലൂടെ കൃത്യമായ രേഖകൾ പരിശോധിച്ചേ കടത്തിവിടൂ.
എല്ലാ സ്റ്റേഷൻ പരിധിയിലും 24 മണിക്കൂറും പട്രോളിംഗ് ഉണ്ടാകും. നിയന്ത്രണം മറി കടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും
ആർ. ആദിത്യ
സിറ്റി പൊലീസ് കമ്മിഷണർ
ലോക് ഡൗൺ ലംഘനം നടത്തിയാൽ നടപടി സ്വീകരിക്കാൻ എല്ലാ ഉദ്യോഗസ്ഥർക്കും നിദ്ദേശം നൽകി
പൂങ്കുഴലി
റൂറൽ എസ്. പി, തൃശൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |