ന്യൂഡൽഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുകയാണല്ലോ. ഈ സമയം വ്യാപകമായി കേൾക്കുന്ന ഒന്നാണ് അവശ്യ മരുന്നുകളുടെയും ജീവൻ രക്ഷാ ഉപകരണങ്ങളുടെയും കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും. ഇതാ അതോടൊപ്പം മറ്റൊന്നുകൂടി. കൊവിഡ് രോഗബാധിതനിൽ നിന്ന് അമിത ചാർജ് ഈടാക്കുന്ന ആംബുലൻസ് ഉടമയെ കുറിച്ചാണ് പുതിയ വാർത്ത. ഹരിയാനയിലാണ് സംഭവം.
കൊവിഡ് രോഗിയായ മുതിർന്ന പൗരനെ ഗുരുഗ്രാമിൽ നിന്ന് 350 അകലെയുളള ലുധിയാനയിലെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് ഉടമ വാങ്ങിയത് 1.20 ലക്ഷം രുപയാണ്. സംഭവത്തെ തുടർന്ന് രോഗിയുടെ ബന്ധുക്കൾ പരാതിപ്പെട്ടതോടെ പൊലീസ് ആംബുലൻസ് പിടിച്ചെടുത്തു. ആംബുലൻസ് ഉടമയയെയും അറസ്‌റ്റ് ചെയ്‌തു. ഇയാൾ ഒരു ഡോക്‌ടറാണെന്നാണ് പൊലീസ് നൽകിയ വിവരം.
മിമോഹ് കുമാർ ബുന്ദ്‌വാൾ എന്ന ഡോക്‌ടറാണ് ആംബുലൻസ് ഉടമ. ഇയാൾ മുൻപ് ഡൽഹിയിൽ പ്രാക്‌ടീസ് ചെയ്‌തിരുന്നയാളാണ്. ഡോക്‌ടർ പ്രാക്‌ടീസ് അവസാനിപ്പിച്ച് ഇപ്പോൾ ആംബുലൻസ് വാടകയ്‌ക്ക് നൽകുന്ന ബിസിനസ് നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
സംഭവം സമൂഹമാദ്ധ്യമങ്ങളിലും വൈറലായതോടെ 95,000 രൂപ ബുന്ദ്‌വാൾ തിരികെ കൊടുത്തിരുന്നു. കഴിഞ്ഞ ഒരു മാസമായി ഇയാൾ ഇത്തരത്തിൽ നിരവധിപേരെ പറ്റിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഉർവിജ ഗോയൽ അറിയിച്ചു.
ഗുരുഗ്രാമിൽ സ്വകാര്യ ആംബുലൻസ് ഉടമകൾ വ്യാപകമായി അനധികൃത ഫീസ് ഈടാക്കുന്നതായി പരാതിയുണ്ട്. 20,000 മുതൽ 30,000 വരെയാണ് ഇവർ ഇത്തരത്തിൽ ഈടാക്കുന്നത്. സംസ്ഥാനത്തിന് പുറത്തേക്കുളള യാത്രയ്‌ക്ക് ഒരു ലക്ഷം രൂപയും ഇവർ ഈടാക്കുന്നതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |