തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ നിർണായക ഘട്ടങ്ങളിൽ ആംബുലൻസിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങൾ കണ്ടെത്തി സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആംബുലൻസ് വൈകിയ സന്ദർഭത്തിൽ പുന്നപ്രയിൽ ബൈക്കിൽ കൊവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ച സംഭവത്തെ ഓർമ്മിപ്പിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടത്.
പുന്നപ്രയിലെ യുവാക്കൾ ചെയ്‌തത് നല്ല കാര്യമാണ്. ഗുരുതരാവസ്ഥയിലായ രോഗിയെ വീണുപോകാതെ രണ്ട് പേർ ചേർന്ന് നടുക്ക് ഇരുത്തി ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തി. പക്ഷേ ബൈക്ക് ആംബുലൻസിന് പകരമല്ല. ആംബുലൻസിന് പകരമായി ബൈക്ക് ഉപയോഗിക്കാനും കഴിയില്ല. അടിയന്തര ഘട്ടത്തിൽ അവർ ഉപയോഗിച്ചുവെന്നേയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിർണായകഘട്ടത്തിൽ ആംബുലൻസിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കിവയ്‌ക്കണം. പെട്ടെന്ന് ആംബുലൻസ് ലഭിച്ചില്ലെങ്കിൽ ഉപയോഗിക്കാൻ പകരം വാഹനസംവിധാനം അല്ലെങ്കിൽ വാഹനങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ പ്രതിനിധികളുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൊവിഡ് പ്രതിരോധത്തിൽ വാർഡ് തല സമിതികളെ വിമർശിച്ച മുഖ്യമന്ത്രി, വാർഡ് തല സമിതികളുടെ പ്രവർത്തനങ്ങളിൽ മങ്ങൽ ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വാർഡ് തല സമിതി ഉണ്ടാക്കാത്ത സ്ഥാപനങ്ങൾ ഉടൻ അത് രൂപീകരിക്കണം. വാർഡ് തല സമിതി അംഗങ്ങൾക്ക് വാക്‌സിനേഷനിൽ മുൻഗണന നൽകണം. വാർഡുകളിലെ അശരണർ. കിടപ്പു രോഗികൾ എന്നിവർക്ക് പ്രത്യേകം പരിചരണം വേണമെന്നും അദ്ദേഹം തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |