തിരുവനന്തപുരം: കൊവിഡ് ചികിത്സാ നിരക്ക് ഉടൻ തീരുമാനിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചതിന് പിന്നാലെ നിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ആശുപത്രികൾ സർക്കാരിന് മുന്നിൽ. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്) പദ്ധതി പ്രകാരമുള്ള നിരക്കിനെക്കാൾ 30 മുതൽ 50 ശതമാനം വരെ വർദ്ധന വേണമെന്നാണ് സ്വകാര്യ ആശുപത്രികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇതുസംബന്ധിച്ച് സ്വകാര്യ ആശുപത്രികളുടെ സംഘടനയായ അസോസിയേഷൻ ഒഫ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് ഇന്ത്യ (എ.എച്ച്.പി.ഐ)യുമായി ചർച്ച നടത്തും.
നിലവിൽ 150 ആശുപത്രികൾ കാസ്‌പ് പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. കൂടുതൽ ആശുപത്രികളോട് പദ്ധതിയുമായി സഹകരിക്കാൻ സർക്കാർ ആവശ്യപ്പെട്ടതിനിടെയാണ് ചികിത്സാ നിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യം ഇവർ മുന്നോട്ടു വച്ചത്. അതേസമയം, പാവപ്പെട്ട രോഗികൾക്ക് കുറഞ്ഞ നിരക്കിൽ ചികിത്സ നൽകാൻ തയ്യാറാണെന്ന് എ.എച്ച്.പി.ഐ കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ പറഞ്ഞു. എന്നാൽ, ചികിത്സയ്ക്കായി മുറിയും ആവശ്യപ്പെടുന്നവർക്ക് നിരക്കിൽ 50 ശതമാനം വരെ വർദ്ധനയ്ക്ക് അനുവദിക്കണം. റൂമുകൾ തേടുന്നവർക്ക് നിരക്ക് വർദ്ധന താങ്ങാനാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാസ്‌പ് പദ്ധതി പ്രകാരം കൊവിഡ് ചികിത്സയ്ക്ക് ജനറൽ വാർഡിന് 2300 രൂപയാണ് നിരക്ക്. ഹൈ ഡിപ്പെൻഡൻസി യൂണിറ്റിന് 3300 രൂപ, വെന്റിലേറ്ററില്ലാത്ത ഐ.സി.യുവിന് 600, വെന്റിലേറ്ററോട് കൂടിയ ഐ.സി.യുവിന് 11,500 എന്നിങ്ങനെയാണ് നിരക്ക്. പി.പി.ഇ കിറ്റിന് 1000 രൂപയാണ് നിരക്ക്. പരമാവധി ഒരു ലക്ഷം രൂപയുടെ വരെ ചികിത്സ ലഭിക്കും.
സർക്കാരുമായി നേരത്തെ നടന്ന ചർച്ചയിൽ 100 മുതൽ 130 ശതമാനം വരെ നിരക്ക് വർദ്ധനയാണ് സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെട്ടത്. എന്നാൽ, സർക്കാർ ഇത് അംഗീകരിക്കാൻ തയ്യാറായില്ല. ഇതോടെയാണ് പുതുക്കിയ നിരക്കുകൾ സ്വകാര്യ ആശുപത്രികൾ സർക്കാരിനെ ഇന്നലെ അറിയിച്ചത്. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെയുടെ നേതൃത്വത്തിൽ ആയിരുന്നു ചർച്ച. കാസ്‌പിൽ കൂടുതൽ സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തുന്നതും കൊവിഡ് ചികിത്സാ നിരക്ക് നിശ്ചയിക്കുന്നതുമായിരുന്നു ഇന്നലെ യോഗം ചർച്ച ചെയ്തത്.
എല്ലാവർക്കും കൊവിഡ് ചികിത്സ ലഭ്യമാക്കണമെന്നും ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ അസാധാരണ നടപടി വേണ്ടി വരുമെന്നും ഹൈക്കോടതി. രോഗി സമ്പന്നനാണോ ആശുപത്രി ഫൈവ് സ്റ്റാറാണോ എന്നൊന്നും നോക്കാതെ മികച്ച ചികിത്സ നൽകണമെന്നും സ്വകാര്യ ആശുപത്രികൾ സാഹചര്യം മനസിലാക്കി പ്രവർത്തിക്കണമെന്നും ഇതുസംബന്ധിച്ച ഹർജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |