കോട്ടയം: സംസ്ഥാന പാർട്ടി പദവി നഷ്ടപ്പെട്ട കേരള കോൺഗ്രസ്, എം.എൽ.എ മാരുടെ പിന്തുണ തേടി നെട്ടോട്ടത്തിൽ. പാലായിൽ നിന്ന് വിജയിച്ച മാണി സി. കാപ്പനെയും പിറവത്തുനിന്ന് വിജയിച്ച അനൂപ് ജേക്കബിനെയും മദ്ധ്യസ്ഥർ വഴി പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് സമീപിച്ചതായിട്ടാണ് അറിയുന്നത്. എന്നാൽ, ഇരുവരും കേരള കോൺഗ്രസിലേക്കില്ലെന്ന മറുപടിയാണ് നൽകിയത്. വേറെ ചെറു പാർട്ടികളെ കൈപ്പിടിയിലാക്കാൻ ആലോചന തുടരുകയാണ്.
കേരള കോൺഗ്രസ് സംസ്ഥാന പാർട്ടി പദവി ലഭിക്കണമെങ്കിൽ നാല് എം.എൽ.എ മാർ വേണം. ഇല്ലെങ്കിൽ രണ്ട് എം.എൽ.എ മാരും ഒരു എം.പിയും ഉണ്ടാവണം. നിലവിൽ കേരള കോൺഗ്രസിന് രണ്ട് എം.എൽ.എ മാർ മാത്രമേയുള്ളു. പാർട്ടി ചെയർമാൻ പി.ജെ.ജോസഫും കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫും. കേരള കോൺഗ്രസിന് എം.പി മാരില്ല. അതിനാലാണ് എങ്ങനെയും സംസ്ഥാന പാർട്ടിയാവാനായി എം.എൽ.എ മാരെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നത്.
തിരഞ്ഞെടുപ്പിന് മുമ്പ് രജിസ്ട്രേഡ് പാട്ടിയാവാൻ പി.സി. തോമസുമായി ലയിക്കുകയായിരുന്നു പി.ജെ. ജോസഫ് വിഭാഗം. ഇതോടെ പി.സി. തോമസിന്റെ കേരള കോൺഗ്രസായി പി.ജെ. ജോസഫ് വിഭാഗം. ഇനിയും സംസ്ഥാന പാർട്ടി പദവി ലഭിക്കാതെ കേരള കോൺഗ്രസിന് പിടിച്ചുനില്ക്കാൻ സാധിക്കില്ല. അതിനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുവരുന്നത്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിനായി യു.ഡി.എഫിൽ ജോസഫ് പിടിമുറുക്കും. നിലനില്പിന്റെ പ്രശ്നമായതിനാൽ ഇത് യു.ഡി.എഫിന് നല്കേണ്ടതായും വരുമെന്നാണ് അറിയുന്നത്. അതിനുള്ള ചരടുവലികളും നടക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പി.ജെ. ജോസഫ് ദൂതന്മാർ മുഖേന അനൂപ് ജേക്കബുമായും മാണി സി.കാപ്പനുമായി സംസാരിച്ചിരുന്നു. യു.ഡി.എഫ് വിജയിച്ചുവന്നാൽ ഒറ്റപാർട്ടിക്കും മന്ത്രിസ്ഥാനം ലഭിക്കുമെന്നതിനാൽ ദൂതന്റെ ആവശ്യം ഇരുവരും നിരസിക്കുകയായിരുന്നു. കേരള കോൺഗ്രസ്-ജേക്കബ് വിഭാഗം ചെയർമാനായിരുന്ന ജോണി നെല്ലൂർ നേരത്തെതന്നെ അനൂപിനെ വിട്ട് ജോസഫ് ഗ്രൂപ്പിൽ ചേക്കേറിയതിനാൽ അനൂപ് ഈ ഫോർമുലക്ക് സമ്മതിച്ചില്ല. മാണി സി. കാപ്പനാവട്ടെ, സ്വന്തം പാർട്ടി രൂപീകരിച്ച് രണ്ട് സീറ്റിൽ മത്സരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ലയനത്തിന് കാപ്പനും ചെവികൊടുത്തില്ല. ചുരുക്കത്തിൽ പി.ജെ. ജോസഫ് പാർട്ടി പദവിയില്ലാതെ അലയുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |