തൃശൂർ: കൊവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാനത്തെ വിവിധ ആയുർരക്ഷാ ക്ലിനിക്കുകളിലേക്ക് അനുവദിച്ച ഏഴ് കോടിയിൽ 85 ലക്ഷവും ജില്ലയ്ക്ക് അനുവദിച്ചു. ഈ തുക മുഴുവനായി മരുന്ന് വാങ്ങാനായി വിനിയോഗിക്കും.
അതേസമയം, ജില്ലാ പഞ്ചായത്തിൽ പ്രൊജക്ട് സമർപ്പിച്ച് 20 ലക്ഷം രൂപയുടെ മരുന്ന് വാങ്ങുന്നതിന് കൗൺസിൽ തീരുമാനിച്ചു. ഇതോടെ കൊവിഡ് തരംഗം നേരിടാൻ ആയുർ രക്ഷാ ക്‌ളിനിക്കുകളിൽ യഥേഷ്ടം മരുന്ന് ലഭ്യമാകും. 'ഭേഷജം' പദ്ധതി വഴി ഗുരുതരമായ ലക്ഷണങ്ങളില്ലാത്ത രോഗികളാണ് ആയുർവേദ ചികിത്സയെ കൂടുതൽ ആശ്രയിക്കുന്നത്. രണ്ടാം തരംഗത്തിൽ നൂറുകണക്കിന് പേർ ആയുർവേദ ചികിത്സ തേടിക്കഴിഞ്ഞു. ആശാ പ്രവർത്തകരും അങ്കണവാടി പ്രവർത്തകരുമടക്കമുള്ള ടാസ്‌ക് ഫോഴ്‌സാണ് മരുന്നുകളെത്തിക്കുന്നത്. ഗുരുതരമല്ലാത്ത രോഗികൾക്ക് ആയുർവേദ ചികിത്സ നൽകാമെന്ന് കഴിഞ്ഞ നവംബറിലാണ് സർക്കാർ ഉത്തരവിട്ടത്. കൊവിഡ് മുക്തരായിട്ടുള്ളവർക്ക് ആരോഗ്യ, മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പുനർജനി ചികിത്സാപദ്ധതിയുണ്ട്. ഇതിൽ ഇരുപതിനായിരത്തിലേറെ രോഗികളുണ്ട്. 60 വയസ്സിന് താഴെയുള്ളവരുടെ ആരോഗ്യസംരക്ഷണത്തിനായി സ്വാസ്ഥ്യം, 60 വയസ്സിന് മുകളിലുള്ളവർക്ക് സുഖായുഷ്യം, ക്വാറന്റൈനിലുള്ളവർക്ക് അമൃതം എന്നീ ചികിത്സാപദ്ധതികളുമുണ്ട്. സി.എഫ്.എൽ.ടി.സി.കളിലും ഡൊമിസിലിയറി കെയർ സെന്ററുകളിലും ആയുർവേദ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.
പ്രതിദിനം ഭേഷജം വഴി ചികിത്സ തേടുന്ന രോഗികൾ: ആയിരത്തിലേറെ
ഒരാഴ്ചയ്ക്കിടെ മരുന്ന് കഴിച്ചത്: ഏഴായിരത്തിലേറെ
പദ്ധതിയിലെ മൊത്തം രോഗികൾ: 11000 ത്തിലേറെ
ജില്ലയിലെ ഡിസ്‌പെൻസറികൾ: 116
ഹർഷം മാനസികാരോഗ്യം
കൊവിഡ് രോഗികൾക്കും ക്വാറന്റൈനിലുള്ളവർക്കും രോഗം മാറിയവർക്കും മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഡോക്ടറുടെ സഹായവും ഭാരതീയ ചികിത്സാ വകുപ്പ് ഏർപ്പെടുത്തി. നാഷണൽ ആയുഷ് മിഷനാണ് ടെലികൗൺസലിംഗ് നടത്തുന്നത്. നമ്പർ: 9496492385, 9744570055.
അനുവദിച്ച ഫണ്ട് ഉപയോഗിച്ച് മരുന്നു വാങ്ങാനുള്ള നടപടി സ്വീകരിച്ചു വരികയാണ്.
ഡോ. പി.ആർ. സലജകുമാരി
ജില്ലാ മെഡിക്കൽ ഓഫീസർ
ഭാരതീയ ചികിത്സാ വകുപ്പ്
85 ലക്ഷം അനുവദിച്ചത് ജില്ലയിൽ പദ്ധതികൾക്കുണ്ടായ വലിയ സ്വീകാര്യതയുടെ അടയാളമായിട്ടാണ് വിലയിരുത്തുന്നത്.
ഡോ. രവി മൂസ് (ജില്ലാ പ്രസിഡന്റ് ), ഡോ.ഹേമമാലിനി (സെക്രട്ടറി)
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ
വിളിക്കാം
ആയുർഹെൽപ് കോൾ സെന്റർ: ഹെൽപ് ലൈൻ നമ്പർ 7034940000. കേരളത്തിനകത്ത് നിന്നും പുറത്തുനിന്നും വിളിക്കാവുന്ന രീതിയിലാണ് സെന്റർ സജ്ജമാക്കിയിട്ടുള്ളത്.
24 മണിക്കൂറും ലഭ്യമാകുന്നത്
പ്രതിരോധ ഔഷധങ്ങളുടെ ലഭ്യത, ചികിത്സാ കേന്ദ്രങ്ങളുടെ വിവരങ്ങൾ
പ്രതിരോധത്തിന് സഹായകമായ ആഹാരം, വ്യായാമം തുടങ്ങിയവയെപ്പറ്റിയുള്ള അവബോധം
മാനസിക വൈഷമ്യങ്ങൾക്കുള്ള ടെലി കൗൺസിലിംഗ്, തുടർചികിത്സ,
വളണ്ടിയർമാരായി സേവനം ചെയ്യുന്നത് 250 ൽപരം ആയുർവേദ ഡോക്ടർമാർ
സഹകരണം ആയുഷ് ഡിപ്പാർട്ട്‌മെന്റ്, നാഷണൽ ആയുഷ് മിഷൻ, കോട്ടക്കൽ ആയുർവേദ കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |