കൊച്ചി: സംസ്ഥാനത്ത് ആദ്യമായി 18 വയസിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്സിനേഷൻ ആരംഭിച്ച
അങ്കമാലി അഡ്‌ലക്സ് അപ്പോളോ ആശുപത്രിയിൽ എത്തിയത് കൊവാക്സിന്റെ അയ്യായിരം ഡോസ്. ആശുപത്രി ചാർജ് ഉൾപ്പെടെ 1,250 രൂപയാണ് നിരക്ക്. വാക്സിൻ ലഭിക്കാൻ ആശുപത്രിയിലേക്ക് ചെറുപ്പക്കാരുടെ അന്വേഷണ പ്രവാഹമാണ്. കേരളത്തിലെ മറ്റ് ആശുപത്രികളിൽ 18-45 കാർക്ക് വാക്സിൻ ലഭ്യമല്ല.
പതിനെട്ടു വയസുകാർ മുതൽ വൃദ്ധജനങ്ങൾക്കു വരെ വാക്സിൻ നൽകുന്നുണ്ടെങ്കിലും തുടക്കത്തിൽ പരമാവധി 90 പേർക്ക് മാത്രമേ രജിസ്ട്രേഷൻ ലഭ്യമായുള്ളൂ.
വെള്ളിയാഴ്ച തുടങ്ങിയ ചെറുപ്പക്കാർക്കുള്ള വാക്സിനേഷൻ ആദ്യം ലഭിച്ചത് തേവര കോളേജ് വിദ്യാർത്ഥിക്കാണ്. പിതാവിനൊപ്പം വാക്സിൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്തതായിരുന്നു. ഇന്നലെയും എൺപതിലേറെപ്പേർ സ്വീകരിച്ചു. തിങ്കളാഴ്ച മുതൽ 200 പേർക്ക് പ്രതിദിനം ലഭിക്കും.
കേന്ദ്ര സർക്കാരിന്റെ പുതിയ നയം അനുസരിച്ച്
നിർമ്മാതാക്കളായ ഭാരത് ബയോടെക്കിൽ നിന്ന് നേരിട്ട് വാങ്ങിയ കൊവാക്സിൻ രാജ്യത്താകെയുള്ള 74 അപ്പോളോ ആശുപത്രികളിലും ലഭ്യമാണ്.
രജിസ്‌ട്രേഷൻ ഓൺലൈനായി മാത്രം
കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കാണ് വാക്‌സിൻ നൽകുക. സ്‌പോട്ട് രജിസ്‌ട്രേഷൻ ഇല്ല. ആദ്യദിനം ഒരു മണിക്കൂറിനുള്ളിൽ ബുക്കിംഗ് തീർന്നു. മേയ് 14 വരെയുള്ള സ്ളോട്ട് കഴിഞ്ഞതിനാൽ ഇനി പോർട്ടലിൽ തീയതി അനുവദിച്ചാലേ ബുക്കിംഗ് ലഭിക്കൂ.
ആവശ്യമുള്ള മുറയ്ക്ക് എത്തിക്കും
രണ്ടാം ഡോസും നൽകാൻ സാധിക്കുന്ന രീതിലാണ് സംവിധാനം. വാക്സിൻ ആവശ്യത്തിന് നൽകുമെന്ന് അപ്പോളോ ആശുപത്രി മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.
ഡോ. രമേശ്
അഡ്മിനിസ്‌ട്രേറ്റർ
അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി
സ്വകാര്യ ആശുപത്രികൾക്ക്
സ്വയം വാക്സിൻ എത്തിക്കാം
സ്വകാര്യ ആശുപത്രികൾക്ക് സ്വന്തം നിലയിൽ വാക്സിൻ വാങ്ങി കുത്തിവയ്പ്പ് നടത്താം. വരും ദിവസങ്ങളിൽ മറ്റു പ്രധാന ആശുപത്രികളിലും ഇങ്ങനെ വാക്സിനേഷൻ തുടങ്ങാൻ സാദ്ധ്യതയുണ്ട്.
ഡോ. ശിവദാസൻ
നോഡൽ ഓഫീസർ
വാക്സിൻ വിതരണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |