ബ്രിട്ടൻ: ബ്രിട്ടനിൽ ആഗസ്റ്റോടെ കൊവിഡ് വ്യാപനം അവസാനിക്കുമെന്ന് വാക്സിൻ ടാസ്ക്ഫോഴ്സ് മുൻ മേധാവി ക്ലൈവ് ഡിക്സ്. കൊവിഡ് മഹാമാരി ലോകത്ത് നാശം വിതയ്ക്കുന്ന വേളയിലാണ് ആശ്വാസവാർത്ത പുറത്തുവന്നിരിക്കുന്നത്. അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കഴിഞ്ഞയാഴ്ച പദവി ഒഴിഞ്ഞ ക്ലൈവ് ഡിക്സിന്റെ വെളിപ്പെടുത്തൽ.
ബ്രിട്ടനിൽ ആഗസ്റ്റോടെ വ്യാപനം അവസാനിക്കും. അതുകൊണ്ട് 2022 ആദ്യം വാക്സിൻ ബൂസ്റ്റർ പദ്ധതികൾ നടത്തിയാൽ മതിയെന്നാണു തീരുമാനം. ജൂലായ് അവസാനത്തോടെ ജനങ്ങൾ ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ചിരിക്കും. ആ സമയത്തോടെ നമുക്കറിയാവുന്ന കൊവിഡ് വകഭേദങ്ങളിൽ നിന്നെല്ലാം രാജ്യത്തെ രക്ഷിക്കാൻ നാം പ്രാപ്തരായിരിക്കും - ഡിക്സ് പറഞ്ഞു.
ബ്രിട്ടനിൽ ഇതുവരെ അഞ്ച് കോടിയിൽ അധികം പേർക്ക് വാക്സിൻ ലഭ്യമാക്കി കഴിഞ്ഞു. പ്രായപൂർത്തിയായവരിൽ പകുതിയിലേറെപ്പേരും വാക്സിൻ സ്വീകരിച്ചു. വേഗത്തിൽ വാക്സിൻ വിതരണം ചെയ്യുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ബ്രിട്ടൻ.
@ കൊവിഡ് വ്യാപനം കുട്ടികളിൽ വേഗത്തിൽ
അതേസമയം, മുതിർന്നവരേക്കാൾ വേഗത്തിൽ കൊവിഡ് സമൂഹത്തിൽ വ്യാപിക്കുന്നത് കുട്ടികളിലൂടെയാണെന്ന പഠനവുമായി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണൽ.
ഒരു വ്യക്തി വഹിക്കുന്ന വൈറസിന്റെ അളവ് (വൈറൽ ലോഡ്) കുട്ടികളിൽ കൂടുതലാണെന്നാണ് പഠനത്തിലുണ്ട്.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്.
ഈ പ്രായത്തിലുള്ള കുട്ടികളുടെ മൂക്കിലും തൊണ്ടയിലുമായി മുതിർന്ന കുട്ടികളേക്കാളും യുവാക്കളെക്കാളും 10 മുതൽ 100 മടങ്ങ് വരെ വൈറസ് ഉണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. അതിനിടെ, വാക്സിൻ നിർമ്മാതാക്കൾ കുട്ടികൾക്ക് നൽകേണ്ട ഡോസിനെക്കുറിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |