തിരുവനന്തപുരം:ലോക്ക്ഡൗൺ കാലത്ത് അടിയന്തര യാത്രയ്ക്ക് കേരള പൊലീസ് നൽകുന്ന പാസിന് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് പ്രവർത്തനം ആരംഭിച്ചു. pass.bsafe.kerala.gov.in എന്ന ലിങ്കിൽ പ്രവേശിച്ച് പാസ്സിനായി അപേക്ഷിക്കാം. അപേക്ഷയുടെ ഗൗരവം അനുസരിച്ച് പാസ്സ് അനുവദിക്കപ്പെടുന്നതാണ്. അപേക്ഷിച്ചതിന് ശേഷം ലിങ്കിലെ ചെക്ക് സ്റ്റാറ്റസ് മെനുവിൽ നിന്നും പാസ് അനുവദിക്കപ്പെട്ടിട്ടുണ്ടോ എന്ന വിവരം മനസിലാക്കാവുന്നതാണ് . ഈ പാസ്സ് പ്രിന്റെടുത്തോ സ്ക്രീൻ ഷോട്ടായോ യാത്രയിൽ ഉപയോഗിക്കാം.
അവശ്യ സർവീസ് വിഭാഗത്തിലെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്കും, വീട്ടുജോലിക്കാർ, തൊഴിലാളികൾ എന്നിവർക്കും പാസിന് ഓൺലൈനായി അപേക്ഷിക്കാവുന്നത്. ഇവർക്ക് വേണ്ടി ഇവരുടെ തൊഴിൽദായകർക്കും അപേക്ഷിക്കാം. അനുമതി കിട്ടിയിൽ ഈ വെബ്‌സൈറ്റിൽ നിന്ന് പാസ് ഡൗൺലോഡ് ചെയ്യാം.
അത്യാവശ്യ സന്ദർഭങ്ങളിൽ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ് ഓൺലൈനിൽ ലഭിക്കുവാൻ യാത്രക്കാർ പേര്, മേൽവിലാസം, വാഹനത്തിന്റെ നമ്പർ, സഹയാത്രികന്റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈൽ നമ്പർ, ഐഡന്റിറ്റി കാർഡ് വിവരങ്ങൾ തുടങ്ങിയവ നൽകി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഈ വിവരങ്ങൾ പൊലീസ് കൺട്രോൾ സെന്ററിൽ പരിശോധിച്ച ശേഷം യോഗ്യമായ അപേക്ഷകൾക്ക് അനുമതി നൽകുന്നതാണ്.
യാത്രക്കാർക്ക് തങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് വെബ്‌സൈറ്റിൽ നിന്നു മൊബൈൽ നമ്പർ, ജനന തീയതി എന്നിവ നൽകി പരിശോധിക്കാവുന്നതും, അനുമതി ലഭിച്ചതായ യാത്ര പാസ് ഡൗൺലോഡ് ചെയ്‌തോ, സ്‌ക്രീൻ ഷോട്ട് എടുത്തോ ഉപയോഗിക്കാവുന്നതാണ് . യാത്രാ വേളയിൽ ഇവയോടൊപ്പം അപേക്ഷയിൽ പറഞ്ഞിരിക്കുന്ന തിരിച്ചറിയൽ രേഖയും പൊലീസ് പരിശോധനയ്ക്കായി നിർബന്ധമായും ലഭ്യമാക്കണം.
അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർക്ക് ലോക്ക്ഡൗൺ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം. ഇവർക്ക് പ്രത്യേകം പൊലീസ് പാസിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാർക്കും, കൂലിപ്പണിക്കാർക്കും, തൊഴിലാളികൾക്കും നേരിട്ടോ, അവരുടെ തൊഴിൽദാതാക്കൾ മുഖേനയും, മറ്റുള്ളവർക്ക് വളരെ അത്യാവശ്യമായാ യാത്രകൾക്കും മാത്രം പാസ്സിന് അപേക്ഷിക്കാവുന്നതാണ്.
പൊതു ജനങ്ങൾ തൊട്ടടുത്തുനിന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനും, വാക്‌സിൻ സ്വീകരിക്കുന്നതിനും സത്യവാങ്മൂലം എഴുതി യാത്ര ചെയ്യാവുന്നതാണ്.
അത്യാവശ്യ സാഹചര്യങ്ങളിൽ ഉപയോഗിക്കുവാൻ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെയും, തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെയും കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |