കണ്ണൂർ : സർക്കാർ നിയന്ത്രണം പിടിമുറുക്കിയതോടെ ലാഭം കുറഞ്ഞ സാഹചര്യത്തിൽ ആർ.ടി.പി.സി. ആർ ടെസ്റ്റിനോട് സ്വകാര്യലാബോറട്ടറികൾ മുഖം തിരിക്കുന്നത് ജനങ്ങൾക്ക് ദുരിതമാകുന്നു. വിദേശത്തേക്ക് പോകാനും മറ്റു ഇന്റർവ്യൂവിന് പോകുന്നവരെയുമാണ് തീരുമാനം വെട്ടിലാക്കിയത്.
ആർ.ടി.പി.സി ആർ ടെസ്റ്റിന് തോന്നിയതു പോലെയാണ് സ്വാകാര്യ ലാബുകൾ ചാർജ് ഈടാക്കിയിരുന്നത്. ആദ്യഘട്ടത്തിൽ 5000രൂപയുണ്ടായിരുന്ന നിരക്ക് സർക്കാർ നിർദേശത്തെ തുടർന്ന് 3500 ആക്കി. പിന്നീട് ഇത് 2100 രൂപയും 1500 രൂപയുമാക്കി. ഉടമകൾ കോടതിയെ സമീപിച്ചതിനെതുടർന്ന് വീണ്ടും 1700 ആക്കിയെങ്കിലും കഴിഞ്ഞ 30ന് സർക്കാർ വീണ്ടും 500 ആയി കുറച്ച് ഉത്തരവിറക്കി.
കൂടുതൽ ടെസ്റ്റുകൾ നടത്തുന്ന ലാബുകൾക്കേ പുതിയ നിരക്കിൽ പ്രവർത്തിക്കാനാവൂവെന്നാണ് ഉടമകളുടെ വാദം. ടെസ്റ്റ് നടത്തുന്നതിന്റെ ചെലവ് താങ്ങാൻ കഴിയാത്തതിനാലാണ് ലാബുകൾ സാമ്പിൾ സ്വീകരിക്കാത്തതെന്ന് ഇവർ പറയുന്നു. ലാബുകൾ ശേഖരിക്കുന്ന സാമ്പിളുകൾ ടെസ്റ്റ് ചെയ്യുന്ന കേന്ദ്രങ്ങളിലെ നിരക്ക് കുറക്കാത്തതാണ് പ്രശ്നമെന്നും ഇവർ പറയുന്നു.
കണ്ണൂർ ജില്ലയിൽ സ്വകാര്യ ആശുപത്രികളിലേതിലടക്കം മുപ്പതിൽ താഴെ ലാബുകളിലാണ് ആർ.പി.സി.ആർ. ടെസ്റ്റിന് സാമ്പിൾ എടുത്തിരുന്നത്. ഇതിൽ ഒരു ലാബിലാണ് ടെസ്റ്റ് നേരിട്ട് നടത്തുന്നത്. ബാക്കി സ്വകാര്യ ലാബുകളെല്ലാം സ്വാബ് കളക്ഷൻ സെന്ററുകളാണ്. കോഴിക്കോട്ടും കൊച്ചിയിലുമുള്ള പ്രൊസസിംഗ് സെന്ററുകളിലേക്ക് സ്രവം അയച്ചാണ് പരിശോധന നടത്തുന്നത്.
പകൽ കൊള്ളയ്ക്കിടയിലും കുറഞ്ഞ നിരക്ക് ഈടാക്കിയിരുന്ന ഏതാനും ലാബുകൾ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. പുതിയ നിരക്കിനനുസരിച്ച് ടെസ്റ്റിംഗ് നടപടികൾ ക്രമീകരിക്കുകയാണ് ചില ലാബുകൾ ചെയ്തത്. ജില്ലയിലെ ഒരു സ്വകാര്യ ലാബ് സ്വാബുകളുമായി കൊച്ചിയിലേക്കുപോകുന്ന ട്രിപ്പുകളുടെ എണ്ണം കുറച്ചു. ഒരു ദിവസം മൂന്ന് തവണ പോകുന്നത് ഒറ്റത്തവണയാക്കി മാറ്റി.ഇത് മൂലം ഫലം ലഭിക്കുന്നത് അല്പം വൈകുന്ന അവസ്ഥയുണ്ട്.
കൊള്ള ഇങ്ങനെ
ആദ്യഘട്ടം 5000
സർക്കാർ നിർദ്ദേശം വന്നപ്പോൾ
3000
വിവാദമായപ്പോൾ
1500
കോടതി ഇടപെട്ടപ്പോൾ
500
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |